ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം ഇവായാണു പൂജയിലെ പ്രധാനപ്പെട്ട ഉപചാരദ്രവ്യങ്ങള്‍. അവ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്. ”വം അബാത്മനാ ജലം കല്പയാമി. ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി. ഹം ആകാശാത്മനാ പുഷ്പം കല്പയാമി. യം വായ്വാത്മനാ ധൂപം കല്പയാമി. രം അഗ്ന്യാത്മനാ ദീപം കല്പയാമി.” എന്നുളള മാനസപൂജാ സങ്കല്പത്തില് ഈ തത്വം തെളിയുന്നുണ്ട്.
തദാത്മനാം തേഷാം യജ്വനാം നിജനിജാരംഭകപഞ്ച
ഭൂതാത്മകൈരുപഹരണൈഃ ജലഗന്ധപുഷ്പാദ്യുപ-
ഹരണവിധൗ തദ്വാരാ ദേവേ സ്വകീയകൃത്സ്നസമ-
ര്പ്പണമേവ യജ്വഭിരവഹിതൈരനുസന്ധേയം.
എന്നു തന്ത്രസമുച്ചയത്തിന്റെ വിവരണവ്യാഖ്യാനത്തില് പറയുന്നുണ്ട്. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം ഇവ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളായതുകൊണ്ട് അവ പൂജാദികളില്‍ സമര്‍പ്പിക്കുമ്പോള്‍ ആ പൂജകന്മാര് തങ്ങളുടെ അഹന്തയ്ക്കും മമതയ്ക്കും വിഷയമായിട്ടുള്ളവയെല്ലാം സമര്പ്പിക്കുകയാണെന്നുള്ളത് ഓര്ത്തിരിക്കേണ്ടതാണെന്നാകുന്നു ഈ വാക്യത്തിന്റെ സാരം. നാം ഈശ്വരന്ന് സമര്‍പ്പിക്കുന്ന വസ്തുക്കള്‍ നമുക്കുതന്നെയാണു പ്രയോജനപ്പെടുന്നത്, ഈശ്വരനല്ല.
കാരണം, ഈശ്വരന് സ്വതവേ ആപ്തകാമനും ആനന്ദസ്വരൂപനുമാണ്. അതുകൊണ്ടു മൂഢ ജനങ്ങള്‍ ചെയ്യുന്ന പൂജോപഹാരങ്ങള്‍ തനിക്കുവേണ്ടി അദ്ദേഹം സ്വീകരിക്കുന്നില്ല. അതെല്ലാം അദ്ദേഹം കാരുണ്യപൂര്‍വം സ്വീകരിക്കുന്നത് സമര്പ്പിക്കുന്നവനില്ത്തന്നെ ചെന്നുചേരുവാനാണ്. തിലകം മുതലായവകൊണ്ടു മുഖത്തിനുണ്ടാകുന്ന ശോഭയാണു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന മുഖത്തേയും ശോഭിപ്പിക്കുന്നത്. അതുപോലെ ബിംബഭൂതനായ ഈശ്വരനില്‍ സമര്‍പ്പിക്കപ്പെടുന്ന പൂജയും പ്രതിബിംബഭൂതനായ ജീവനുതന്നെ പ്രയോജനപ്പെടുന്നു.
വൃക്ഷത്തിന്റെ ചുവട്ടില്‍ നനച്ചാല്‍ ശാഖോപശാഖകള്ക്കു പുഷ്ടിയുണ്ടാകുന്നതുപോലെയും പ്രാണനെ ഉപചരിച്ചാല്‍ ഇന്ദ്രിയങ്ങള്‍ക്കു സംതൃപ്തിയുണ്ടാകുന്നതുപോലെയും, ഈശ്വരനെ പൂജിച്ചാല്‍ ചരാചരാത്മകമായ എല്ലാറ്റിനും സംതൃപ്തിയുണ്ടാകുന്നതാണെന്നു ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. നിത്യവും മുടങ്ങാതെ ഈശ്വരപൂജ നടത്തേണ്ടതാണ്. ഓര്മ്മക്കേടുകൊണ്ടോ മടികൊണ്ടോ ഈശ്വരപൂജ നടത്താതെ ആഹാരം കഴിക്കുന്നവന് മരണശേഷം നരകയാതനയനുഭവിക്കുകയും പിന്നീട് സൂകര യോനികളില്‍ ജനിക്കുകയും ചെയ്യുമെന്ന് കര്മ്മപുരാണത്തില് പറയുന്നു. ഈശ്വരപൂജയുടെ മാഹാത്മ്യത്തെയാണല്ലോ ഗരുഡപുരാണം ഇങ്ങനെ വെളിപ്പെടുത്തുന്നത്.
സാ ജിഹ്വാ യാ ഹരീം സ്തൗതി തച്ചിത്തം യത്തദര്പ്പിതം
താവേവ കേവലൗ ശ്ലാഘ്യൗ യൗ തത്പൂജാകരൗ കരൗ
(ഈശ്വരനെ സ്തുതിച്ചെങ്കിലേ നാക്കു നാക്കാവുകയുള്ളൂ. ഈശ്വരനിലര്പ്പിച്ചെങ്കിലേ ചിത്തം ചിത്തമാവുകയുള്ളൂ. ഈശ്വരനെ പൂജിക്കുന്ന കൈകള്‍ മാത്രമേ ശ്ലാഘ്യങ്ങളായിത്തീരുകയുള്ളൂ.) ഈശ്വരനെ സ്തുതിക്കാത്ത നാക്കു നാക്കല്ല. ഈശ്വരനിലര്പ്പിക്കാത്ത ചിത്തം ചിത്തമല്ല. ഈശ്വരപൂജ ചെയ്യാത്ത കൈ കൈയല്ല എന്നു പറയുമ്പോള്‍ ആ ഇന്ദ്രിയങ്ങളുടെ പ്രധാനജോലി ഈശ്വരപൂജയാണെന്നു കണക്കാക്കാം. തല ലഭിച്ചതിന്റെ പ്രയോജനം ഈശ്വരനമസ്ക്കാരവും കൈ കിട്ടിയതിന്റെ പ്രയോജനം ഈശ്വരാര്ച്ചനവും മനസ്സു കിട്ടിയത്തിന്റെ പ്രയോജനം ഈശ്വരചിന്തനവും വാഗിന്ദ്രിയം ലഭിച്ചതിന്റെ പ്രയോജനം ഈശ്വരഗുണവര്ണ്ണനവുമാണെന്നുകൂടി ഗാരുഡത്തില് പറഞ്ഞിട്ടുണ്ട്.
ഈശ്വരപൂജ ജീവിതത്തിലെ മുഖ്യമായ ഒരു കര്ത്തവ്യമാണെന്നുതന്നെയാണു ഇവകൊണ്ടു തെളിയുന്നത്. ഈശ്വരനു നൈവേദ്യം സമര്‍പ്പിച്ചാല്‍ അമൃതലാഭവും ധര്മ്മാര്ത്ഥകാമമോക്ഷപ്രാപ്തിയും ഉണ്ടാകുമെന്ന് കാളികാപുരാണത്തില്‍ പറയുന്നു. ഇങ്ങനെ പരിശോധിച്ചുനോക്കുമ്പോള്‍ വേദപുരാണേതിഹാസാദികളിലെല്ലാം ഈശ്വരാര്ച്ചനത്തിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചിരിക്കുന്നതു കാണാം. ആ അര്ച്ചനത്തിന്റെ മുഖ്യമായ ഫലം മരണാനന്തരം ലഭിക്കുന്ന സാരൂപ്യമുക്തിയാണ്.
ഈശ്വരനെ പൂജിക്കുക, പൂജിപ്പിക്കുക, പൂജയ്ക്കുള്ള ഉപചാരദ്രവ്യങ്ങള്‍ സംഭരിച്ചു ക്ഷേത്രാദികളില്‍ കൊടുക്കുക, ക്ഷേത്രങ്ങള്‍ സ്ഥാപിക്കുക മുതലായ സത്കര്‍മ്മങ്ങളെല്ലാം പുരുഷാര്ത്ഥകരങ്ങളാണ്. ആദ്യം പ്രതിമാദികളില്‍ ഈശ്വരനെ ദര്‍ശിച്ചു പൂജിക്കണം. അതില്‍ ദാര്‍ഡ്യം വന്നാല്‍ ഈശ്വരന് ജഗത്പിതാവായ പരമേശ്വരനാണെന്നറിഞ്ഞു ഭജിക്കയും ഈശ്വരഭക്തന്മാരോടു സഹജാതരെന്ന നിലയില്‍ മൈത്രി പുലര്‍ത്തുകയും ദീന്മാരില് കാരുണ്യമുണ്ടായിരിക്കുകയും ശത്രുക്കളെ സമചിത്തതയോടുകൂടി വീക്ഷിക്കുകയും ചെയ്യാന്‍ പരിശീലിപ്പിക്കണം.
അതും ഉറച്ചുകഴിയുമ്പോള്‍ സര്‍വ്വജീവജാലങ്ങളിലും കുടികൊള്ളുന്ന ഈശ്വരന്തന്നെയാണു തന്റെ ഹൃദയത്തിലും സ്ഥിതിചെയ്യുന്നതെന്നു മനസ്സിലാക്കി ഇഷ്ടദേവതാ ഭക്തി വിശ്വപ്രേമമാക്കി ഉയര്‍ത്തണം. ആ നിലയിലെത്തിയ ഭക്തന് പിന്നീടു പ്രതിമയില്‍ പൂജിക്കണമെന്നില്ല. ആ നിലയിലെത്തുന്നിടംവരെ അവന് ഇഷ്ടദേവതയെ പ്രതിമയില്‍ പൂജിക്കുന്നതില്‍ ജാഗരൂകനായിരിക്കേണ്ടതാണ് എന്നു ഭാഗവതത്തില്‍ പറയുന്നു. ഈശ്വരന്റെ സര്‍വാത്മഭാവം മനസ്സിലാക്കാത്ത സംസാരവിഷയാസക്തന്മാര് തങ്ങള്‍ ബ്രാഹ്മമാണെന്നു പറഞ്ഞ് പ്രതിമാ പൂജാദികളെയും മറ്റും ഉപേക്ഷിച്ചാല്‍ അവര്‍ കര്മ്മകാണ്ഡത്തില്നിന്നും ജ്ഞാനകാണ്ഡത്തില്നിന്നും ഭ്രഷ്ടന്മാരായിത്തീരുന്നതാണ്.
അങ്ങനെയുള്ളവരെ അന്തജനെപ്പോലെ ഉപേക്ഷിക്കണമെന്നു വാസിഷ്ഠത്തില്‍ പറഞ്ഞുകാണുന്നു. അതുകൊണ്ട് ബ്രഹ്മനിഷ്ഠാരൂപമായ പരാഭക്തിഉറയ്ക്കുന്നിടംവരെ ഭക്തന്മാര് ഈശ്വരദൃഷ്ടിയോടുകൂടി ക്ഷേത്രങ്ങളിലും പൂജാഗൃഹങ്ങളിലും ചെന്ന് ഇഷ്ടദേവതാപൂജ നടത്തേണ്ടതാണ്. പൂജാദികളിലുള്ള അനുരാഗം തന്നെ ഭക്തിയാണെന്നു വ്യാസന് അഭിപ്രായമുള്ളതായി (പൂജാദിഷ്വനുരാഗ ഇതി പാരാശര്യഃ) ശ്രീനാരദഭക്തിസൂത്രത്തില് പ്രതിപാദിച്ചിട്ടുണ്ട്.
ഒരു നാട്ടില്‍ ദേവമന്ദിരമെന്നപോലെ ഒരു ഗൃഹത്തില്‍ പൂജയ്ക്കുള്ള ഒരു സ്ഥാനം കൂടെയുണ്ടായിരിക്കണം. ആ ഗൃഹക്ഷേത്രത്തില് മുടങ്ങാതെ കഴിവുപോലുള്ള ലഘുവായ ഉപചാരങ്ങള്‍കൊണ്ട് ഉത്കൃഷ്ടമായ ഭക്തിയോടുകൂടി ഇഷ്ടദേവതയെ പൂജിച്ചാല്‍ ശ്രേയസ്സും പ്രേയസ്സും ലഭിക്കുന്നതാണ്. അതിനാല്‍ ഭക്തിയുടെ അഞ്ചാം സാധനമായ ഈശ്വരാര്ച്ചനയിലും സവിശേഷം ശ്രദ്ധ പതിപ്പിച്ച് പരമപുരുഷാര്‍ത്ഥമായ മോക്ഷം നേടാന്‍ എല്ലാവരും നല്ലതുപോലെ പരിശ്രമിക്കേണ്ടതാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: