മട്ടാഞ്ചേരി: വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷലഹരിയിലാണ് പശ്ചിമകൊച്ചി. വടക്കേയിന്ത്യന്‍ സമൂഹത്തിന്റെതെന്നറിയപ്പെടുന്ന ഹോളി ആഘോഷം കൊച്ചിയുടെ ജനകീയോത്സവമായി മാറിക്കഴിഞ്ഞു.
പ്രായഭേദമന്യേ സ്വദേശി-വിദേശി ജനത ഹോളി ആഘോഷലഹരിയിലമരും. വെള്ളിയാഴ്ച തുടങ്ങുന്ന ഹോളി ആഘോഷം ഞായറാഴ്ച വരെ തുടരും.
ഫാല്‍ഗുന പൗര്‍ണമി നാളില്‍ അസുരകുലജാതയായ ‘ഹോളി’കയെ അഗ്നിക്കിരയാക്കിയതിന്റെയും ഘോരതപസ്സ് മുടക്കിയ കാമദേവനെ പരമശിവന്‍ തൃക്കണ്ണിന്റെ തീജ്വാലയാല്‍ ഭസ്മമാക്കിയതിന്റെയും ഐതിഹ്യമാണ് ഹോളി ആഘോഷത്തിന്റെത്. പരമ്പരാഗത ഉത്സവത്തെ സാമൂഹിക ആഘോഷമാക്കിയതോടെ ‘ഹോളി’ ജനകീയോത്സവമായി മാറുകയും ചെയ്തു. വര്‍ണങ്ങള്‍ വാരിത്തേച്ച്, വര്‍ണജലം ശരീരത്തിലൊഴിച്ച് എല്ലാം മറന്ന് അസുരശക്തി നിഗ്രഹത്തെ കൊണ്ടാടുന്ന ഉത്സവമായി ‘ഹോളി’ മാറുമ്പോള്‍ സാംസ്‌കാരികതയുടെ ഐക്യസന്ദേശം കൂടിയാണ് പ്രകടമാകുന്നത്.
ഹോളി ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച വിവിധകേന്ദ്രങ്ങളില്‍ ഹോളികയെയും കാമദേവനെയും പ്രതീകാത്മകമായി അഗ്നിജ്വലനം നടത്തി. പ്രത്യേകപൂജകളും നടന്നു.
വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന വര്‍ണങ്ങളുടെ നീരാട്ട് വൈകിട്ട് വരെ തുടരും. വടക്കേയിന്ത്യന്‍ സമൂഹത്തിലെ മാര്‍വാഡി, ഗുജറാത്തി, അഗര്‍വാള്‍ സമാജ്, വൈഷ്ണവ് ജന്‍ തുടങ്ങിയവര്‍ ഹോളി ആഘോഷത്തെ തിഥി കണക്കാക്കി രണ്ടുദിവസമായാണ് കൊണ്ടാടുന്നത്. ഹോളിയോടനുബന്ധിച്ച് ‘കൊങ്കണി’ സമൂഹത്തിന്റെ കാമദേവ ദഹനവും മഞ്ഞക്കുളിയും ഞായറാഴ്ച നടക്കും.
ഹോളി ആഘോഷത്തിനായി ചെറു ജലപീരങ്കികളടക്കം ഒട്ടേറെ ഇനങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. കളര്‍പൊടികളുടെ പാക്കറ്റുകള്‍ക്ക് അഞ്ച് മുതല്‍ 150 രൂപവരെയാണ് വില.
വാട്ടര്‍ഗണ്ണുകള്‍ക്ക് 125 രൂപ മുതല്‍ 400 രൂപവരെയാണ് വില. ഹോളി ആഘോഷവിപണിയില്‍ ചൈനീസ് ഇനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. കളര്‍പൊടികളില്‍ മായം കലര്‍ത്തുന്നതായ പരാതിയെത്തുടര്‍ന്ന് ശക്തമായ പരിശോധനയുമേര്‍പ്പെടുത്തിയിട്ടുണ്ട്.
















