ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹിമാലയത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ മലനിരകളിലെവിടെയോ രാഹുല്‍ഗാന്ധി ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന് വിഭാഗമായ ഐഎന്‍ടിയുസിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ ജഗദീഷ് കുമാര്‍ ശര്‍മ്മ പുറത്തുവിട്ട ചിത്രങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തിനു പുറത്താണെന്നും ഉത്തരാഖണ്ഡിലില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവര്‍ത്തിച്ചു. ഇതോടെ രാഹുല്‍ഗാന്ധിയുടെ ‘അവധിക്കാലയാത്ര’ കൂടുതല്‍ ദുരൂഹമാകുകയാണ്.
മ്യൂണിച്ച്, ഗ്രീസ്, തായ്ലന്റ് തുടങ്ങിയ വിദേശനഗരങ്ങളിലേക്കാണ് രാഹുല്‍ഗാന്ധി പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പാര്‍ട്ടി നേതൃത്വത്തിലെ ‘വയസ്സന്‍പട’യെ ഒഴിവാക്കി യുവനിരയ്ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിരസിക്കുന്നതിന്റെ പേരില്‍ സോണിയാഗാന്ധിയുമായി വഴക്കിട്ട് അവധിയെടുത്ത് ദല്‍ഹി വിട്ടതാണ് രാഹുല്‍ഗാന്ധിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇവയെല്ലാം കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ്. ഇന്നലെ രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് പറയുകയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത ഐഎന്‍ടിയുസി ദേശീയ നേതാവിന് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വക്താവ് പി.സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ വിദേശത്താണ്. വിവിധ വിഷയങ്ങളില്‍ സ്വസ്ഥമായ ചിന്തകള്ക്കായാണ് യാത്രയെന്നും പുതിയ മനസ്സുമായി തിരിച്ചെത്തുമെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
രാഹുല്‍ഗാന്ധി ബാങ്കോക്കിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് താന്‍ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഐഎന്‍ടിയുസി നേതാവ് രാഹുലിന്റെ ഹിമാലയന്വാസത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തില്ലെന്നു വ്യക്തമാക്കുന്ന കോണ്‍ഗ്രസ് രാഹുലെവിടെയെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാതെ വിഷമിക്കുകയാണ്. രാഹുല്‍ഗാന്ധി ഏതു രാജ്യത്താണുള്ളതെന്നതു സംബന്ധിച്ച് പതിവുപോലെ തന്നെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ആര്‍ക്കും അറിവില്ല എന്നകാര്യവും കൂടുതല്‍ വ്യക്തമായി. രാഷ്ട്രീയ നേതാക്കള്‍ക്ക് യോജിക്കാത്ത തരത്തിലുള്ള സുതാര്യമല്ലാത്ത ജീവിതരീതിയാണ് രാഹുല്‍ഗാന്ധി പിന്തുടരുന്നതെന്ന ആക്ഷേപങ്ങളെ പുതിയ സംഭവവികാസങ്ങള്‍ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: