ഭാരതത്തില്‍ താന്‍ കണ്ട മതപരമായ അസഹിഷ്ണുതയെപ്പറ്റിയും അത് കണ്ടാല്‍ മഹാത്മാഗാന്ധിക്കുണ്ടാവാന് സാധ്യതയുള്ള ഞെട്ടലിനെപ്പറ്റിയും വല്ലാതെ ഉത്ക്കണ്ഠാകുലനായ ബരാക് ഒബാമ ഏറെ ചര്‍ച്ചയാവുകയുണ്ടായല്ലോ.
ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ ഭാരതമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. 16.72 ബില്ല്യന്‍ ഡോളറിന്റെ പ്രതിരോധ സാമഗ്രികളാണ് നമ്മള് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വാങ്ങിക്കൂട്ടിയത്. നമ്മള് ഈ രംഗത്ത് കയറ്റുമതി ചെയ്യുന്നതിന്റെ 40 ഇരട്ടി ഇറക്കുമതി ചെയ്യുന്നു. ബുര്‍ജ് ഖലീഫയുടെ മൊത്തം നിര്‍മ്മാണ ചെലവുപോലും 1.5 ബില്ല്യന്‍ ഡോളറാണ്. അതായത് ഒരു പത്ത് ബുര്‍ജ് ഖലീഫ ഉണ്ടാക്കാന്‍ കഴിയുമായിരുന്ന പണമാണ് നമ്മള് ആയുധം വാങ്ങാന്‍ ചെലവഴിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഭാരതം ആയുധക്കച്ചവടക്കാരുടെ ഒരു ഖനിതന്നെയാണ്.
ഇന്ന് ലോകത്തില്‍ ആയുധക്കച്ചവട മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ റഷ്യയും അമേരിക്കയുമാണ്. എന്നാല്‍ ലോകത്തിലെ ആകെ ആയുധ ഇടപാടിന്റെ 14 ശതമാനമാണ് ഭാരതം എന്ന വിപണി; രണ്ടക്കം കടന്നിട്ടുള്ള ഏകരാജ്യവും. എന്നുമാത്രമല്ല അടുത്തെങ്ങും ഇത്രയധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഉണ്ടാവില്ല. അപ്പോള്‍ ആയുധവിപണി എന്നനിലയില്‍ ഭാരതത്തെ മേല്പറഞ്ഞ രണ്ടു രാജ്യങ്ങളും എങ്ങനെ നോക്കിക്കാണുന്നു എന്നറിയാമല്ലോ? കണക്കുകള്‍ സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ പക്കലുള്ള ആയുധങ്ങളില്‍ 75 ശതമാനം റഷ്യയുടെയാണ്. ഏഴ് ശതമാനം മാത്രമാണ് അമേരിക്കന്‍ ആയുധങ്ങള്‍. ഭാരത-പാക് പ്രശ്നം നീറുന്ന പ്രശ്നമാക്കി അത് കത്തിച്ചുനിര്‍ത്തുന്നത്
അമേരിക്കയുടെകുടിലതന്ത്രമാണെങ്കിലും അതിന്റെ പേരില്‍ ആയുധവിപണിയില്‍ നേട്ടംകൊയ്യുന്നത് റഷ്യയാണ്. ഈ അവസ്ഥ അമേരിക്കക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഭാരത-പാക് -ചൈന ആതിര്‍ത്തി പ്രശ്നങ്ങളില്‍ തങ്ങളുടെ ആയുധവിപണിക്ക് നേട്ടമുണ്ടാക്കാനുള്ള അമേരിക്കന്‍ സ്വപ്നവുമായാണ് ഒബാമ വന്നത്. റഷ്യ കയ്യടക്കിവച്ചിരിക്കുന്ന ഭാരതമെന്ന ആയുധമാര്‍ക്കറ്റില്‍ അമേരിക്കക്ക് ആധിപത്യം വന്നാല്‍ വരുംനാളുകളില്‍ അമേരിക്കന്‍ സാമ്പത്തിക സൂചികയില്‍ അത് വലിയ മാറ്റമുണ്ടാക്കുമെന്ന് നിസ്സംശയം പറയാം.
അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടി വരാന്‍പോകുന്ന സാഹചര്യത്തില്‍ പൊതുകടം കുറക്കുകയും അമേരിക്കക്ക് വില നിശ്ചയിക്കാന്‍ അധികാരമുള്ള ആയുധങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പോളത്തില്‍ വില്ക്കുമ്പോള് വന്നുചേരുന്ന വരുമാനവുമൊക്കെ ഒബാമയുടെ കണക്കുകൂട്ടലുകള്‍ ആയിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഭാരതത്തിനും അതിന്റേതായ അന്താരാഷ്ട്ര താല്പര്യങ്ങളുണ്ട്. നമുക്ക് മുടങ്ങിപ്പോയ ആണവക്കരാര്‍ വീണ്ടും ശരിയായ ദിശയില്‍ എത്തിക്കണം. എങ്കില്‍ മാത്രമേ 2020 ഓടുകൂടി 20000 മെഗാവാട്ട് വൈദ്യുതി ആണവനിലയങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കൂ. മാത്രമല്ല 2050 ഓടുകൂടി 25 ശതമാനം വൈദ്യുതി നേരിട്ട് ആണവോര്‍ജംവഴി നിര്‍മ്മിക്കാനാണ് ഭാരതത്തിന്റെ പദ്ധതി. അതിന് ആണവക്കരാര്‍ അത്യന്താപേക്ഷിതമാണ്. പിന്നെയുള്ളത് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നുള്ളതാണ്. അതിന് അമേരിക്ക, അല്ലെങ്കില്‍ അതുപോലുള്ള ശക്തരായ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. അങ്ങനെ പലനിലയ്ക്കും ഭാരതത്തിന് സഹായം ആവശ്യമാണ്. എന്നാല്‍ ഈ പ്രതീക്ഷകളോടെ എയര്‍ഫോഴ്സ് വണ്ണില്‍ കയറി ഭാരതത്തില്‍ വന്നിറങ്ങിയ ഒബാമയുടെ സ്വപ്നങ്ങളില്‍ മോദി ആദ്യമേതന്നെ വെള്ളമൊഴിക്കുന്ന കാഴ്ചയാണ് കണ്ടത്.
അമേരിക്കയുടെ താല്പര്യം എന്നതിനേക്കാള്‍ അമേരിക്കയെക്കൊണ്ട് ഭാരതത്തിന്റെ നേട്ടം എന്ന നിലക്കാണ് മോദി കാര്യങ്ങള്‍ നീക്കിയത്. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന മോദിയുടെ സ്വപ്നപദ്ധതി പ്രകാരം 49 ശതമാനം വിദേശനിക്ഷേപം ഭാരതത്തിലെ ആയുധനിര്‍മ്മാണ രംഗത്ത് അനുവദിക്കുകയും അതില്‍ ഒരു പങ്കാളിയാവാന്‍ ഇസ്രായേലിനോപ്പം അമേരിക്കയെ ക്ഷണിക്കുകയാണ് മോദി ചെയ്തത്. അതായത് നമ്മള് ഏകദേശം 68 ബില്ല്യന്‍ ഡോളര്‍ ആയുധക്കച്ചവടത്തില്നിന്നും വരും നാളുകളില്‍ ഉണ്ടാക്കും. അമേരിക്കയുടെ ആയുധവിപണി എന്ന സാധ്യത തള്ളുക മാത്രമല്ല ഇപ്പോള്‍ ആയുധ കയറ്റുമതിയില്‍ എട്ടാംസ്ഥാനത്തുള്ള ഇസ്രായേലിനൊപ്പം അമേരിക്ക ആധിപത്യം പുലര്‍ത്തുന്ന മാര്‍ക്കറ്റ് പിടിക്കാനും നാം ഇറങ്ങുന്നുവെന്നര്‍ത്ഥം. ഒബാമ പോയി ഒരാഴ്ചക്കുശേഷം റഷ്യയും ചൈനയും ഭാരതത്തെ യുഎന്‍ രക്ഷാസമിതി അംഗത്വത്തിന് പിന്താങ്ങുന്നു. അധികാരം ഏറ്റെടുത്തശേഷം മോദി വളരെയധികം ചര്‍ച്ചകള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായും ചൈനീസ് പ്രസിഡണ്ട് ജിന്‍ പിംഗുമായും നടത്തിയിട്ടുണ്ട്.
ഒബാമ നടത്താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഒന്നുംതന്നെ നേടിയില്ല എന്നുപറയേണ്ടി വരും. എന്നാല്‍ ഒബാമയുടെ ഭാരതസന്ദര്‍ശനം ലോകമാധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്തു. ആ അവസരം മുതലാക്കിയത് മോദിയാണ്. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം അവിസ്മരണീയമാക്കി മാറ്റി ലോകശ്രദ്ധ ആകര്‍ഷിച്ചു. ഒബാമ എന്ന ബ്രാന്റിനെ മുന്നില്‍ നിര്‍ത്തി പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ കാര്യങ്ങള്‍ ഭംഗിയാക്കാനും മോദി മറന്നില്ല. അതിന്റെ അമര്‍ഷം സിരിഫോര്‍ട്ടിലെ പ്രസംഗത്തില്‍ തന്നെ രേഖപ്പെടുത്തിയാണ് ഒബാമ മടങ്ങിയത്.
ലോകത്തില്‍ എവിടെ പട്ടി കുരച്ചാലും പൂച്ച പെറ്റാലും ഉടന്‍ അതറിയുന്ന അമേരിക്കാന്‍ പ്രസിഡന്റിന് ഭാരതത്തില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ സാധിക്കുന്ന ഘടകം ഏതാണെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടല്ലോ; അത് മതവും ജാതിയും തന്നെ. ആ പഴയ കോണ്‍ഗ്രസ് ആയുധം തന്നെ ഒബാമയും എടുത്തു പ്രയോഗിച്ച് ദേഷ്യം തീര്‍ത്തു. മതപരമായ സഹിഷ്ണുത ഉണ്ടെങ്കിലെ ഭാരതം മുന്നോട്ടു പോകുകയുള്ളൂ എന്നും ഇപ്പോഴുള്ള ഭാരതത്തിലെ മതപരമായ ഭിന്നിപ്പും തര്‍ക്കങ്ങളും കണ്ടാല്‍ ഗാന്ധിജിപോലും ഞെട്ടിപ്പോകുമായിരുന്നുവെന്നും അമേരിക്കയില്‍ചെന്ന് ഒബാമ പറയുമ്പോള്‍, അതിനുള്ള യോഗ്യത എന്താണെന്ന് ലോകം പുച്ഛിച്ചു ചോദിക്കുകതന്നെ ചെയ്യും.
തൊപ്പിവച്ച് താടിവളര്‍ത്തി അമേരിക്കന്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്നവരെ അവരുടെ രഹസ്യഭാഗങ്ങളില്‍വരെ എക്സ്പ്ലോസീവ് ഡിറ്റക്ടര്‍ കയറ്റി പരിശോധിക്കുന്ന, പേരില്‍ മതപ്രവാചകന്റെ പേരുകണ്ടാല്‍ അവനെ അഞ്ചുതവണ പരിശോധിക്കുന്ന മറ്റൊരു രാജ്യവും ഉണ്ടാവാന്‍ ഇടയില്ല. 2011 ല്‍ ഭീകരവാദ ആക്രമണം ഉണ്ടായ സമയത്ത് തലപ്പാവുവച്ചിട്ടുണ്ട് എന്ന ഒരേയൊരു കാരണത്താല്‍ എത്ര സിഖ് സഹോദരങ്ങള്‍ക്ക് അമേരിക്കയില്‍ മെട്രോ സ്റ്റേഷനുകളിലും തെരുവിലും മര്‍ദ്ദനമേറ്റു. അയാള്‍ മുസ്ലിമല്ല, സിഖാണെന്ന് ചിന്തിക്കാനുള്ള കഴിവുപോലും ഇല്ലാത്ത ഒരു ജനത അതേ മാനസികാവസ്ഥ തന്നെയാണ് ഇപ്പോഴും വച്ചുപുലര്‍ത്തുന്നതെന്ന് പുതിയ സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നു.
മാര്ട്ടിന് ലൂതര്‍ കിംഗ് ഇതരമതങ്ങളോടും സംസ്കാരങ്ങളോടുമുള്ള അമേരിക്കയുടെ ഇന്നത്തെ സമീപനം കാണാന്‍ ഇടവന്നാല്‍, സമാധാനത്തിന്റെ നൊബേല്‍ പുരസ്കാര ജേതാവായ അദ്ദേഹം ആ ഭരണകൂടത്തിനെതിരെ എത്ര രൂക്ഷമായാവും പ്രതികരിക്കുക. അമേരിക്കയുടെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡന്റായ ഒബാമയുടെ കീഴില്‍ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വര്‍ഗ്ഗവിവേചനം ഇല്ലാതാവുമെന്ന് കരുതിയവര്‍ക്ക് തെറ്റിപ്പോയെന്ന് തെളിയിച്ചുകൊണ്ടാണ് 2012 ല്‍ എപി പോള്‍ സര്‍വ്വേ പുറത്തുവന്നത്. ഒബാമ എന്ന കറുത്ത പ്രസിഡണ്ടിന്റെ കീഴില്‍ അമേരിക്കയില്‍ വര്‍ഗ്ഗവിവേചനം വര്‍ധിക്കുകയാണ് ഉണ്ടായത്.
കുറച്ചു സരസമായി പറഞ്ഞാല്‍ മോദിക്ക് ആകെ ചെലവ് ഒരു പട്ടുസാരി മാത്രം. എന്നാല്‍ ഒബാമക്ക് നഷ്ടമായത് ഒരു പാട് കാര്യങ്ങളാണ്. ഒബാമക്ക് പിന്നെ ആകെയുള്ള രക്ഷ കോണ്‍ഗ്രസ് പറയുന്നതുപോലെ അങ്ങ് പറയുക. മതേതരത്വവും ഗാന്ധിയും മതഅസഹിഷ്ണുതയമൊക്കെ.
അമേരിക്കയില്‍ ഇപ്പോള്‍ വത്തിക്കാന്‍ മൊത്തത്തില്‍ മാര്‍ക്കറ്റ് ഇടിയുകയാണ്. രാജ്യത്തിന്റെ കച്ചവട നേട്ടം മാത്രമേ ഇനി തങ്ങളെ സഹായിക്കൂ എന്ന തിരിച്ചറിവാണ് ഒബാമയെ വിമാനം കയറാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ചായക്കടക്കാരനും ഒരു ഐഐടിക്കാരനുംകൂടി അതില്‍ നഞ്ചുകലക്കിയതാണ് ഒബാമയെ കലിപ്പാക്കിയത്. മതം ഭാരതത്തില്‍ എന്നും ചൂടാറാത്ത വിഷയമാണല്ലോ. പക്ഷെ നമ്മുടെ രാജ്യത്തെ, സംസ്കാരത്തെയാണ് ഒബാമ പരിഹസിച്ചത്, ബിജെപിയെയും മോദിയെയും അല്ല എന്ന് മനസ്സിലാക്കി അതിനെതിരെ ഒറ്റക്കെട്ടായി മറുപടി പറയാതെ, അത് ഏറ്റുപിടിച്ചു സ്വന്തം നാടിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനകളാണ് മറ്റു രാഷ്ട്രീയപ്രമാണിമാര് നടത്തിയത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: