വാഷിംങ്ടണ്‍ : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബന്ദിയാക്കിയ അമേരിക്കക്കാരി കയ്‌ല ജീന്‍ മുള്ളര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. മുള്ളര്‍ കൊല്ലപ്പെട്ടതായി അവരുടെ രക്ഷിതാക്കള്‍ക്ക് ഐഎസ് ഭീകരര്‍ സന്ദേശം അയച്ചതായി യുഎസ് ഇന്റിലിജന്‍സും സ്ഥിരീകരിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
സിറിയയിലെ അഭയാര്‍ത്ഥികള്‍ക്കായി സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്ന മുള്ളറെ 2013 ആഗസ്റ്റിലാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മാസങ്ങളോളം ഇവരെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. 2014ല്‍ ഇവര്‍ വീട്ടിലേക്കയച്ച കത്തില്‍ ഐഎസ് ഭീകരര്‍ മനുഷ്യത്വപരമായാണ് ഇവരോട് പെരുമാറുന്നതെന്ന് എഴുതിയിരുന്നു.
ഐഎസ് ഭീകരര്‍ കൊലപ്പെടുത്തുന്ന നാലാമത്തെ തടവുകാരിയാണ് ഇവര്‍. ഇതിനുമുമ്പ് തടവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ ഐഎസ് തലയറുത്ത് കൊന്നിരുന്നു. മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവെന്‍ സോട്‌ലോഫ്, സാമൂഹ്യ പ്രവര്‍ത്തകനായ പീറ്റര്‍ കാസ്സിംഗ് എന്നിവരെയാണ് ഐഎസ് കൊന്നത്.
2011ല്‍ വടക്കന്‍ അരിസോണ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുകയായിരുന്നു മുള്ളര്‍. 2012 ഡിസംബറില്‍ ടര്‍ക്കിഷ് സിറിയന്‍ അതിര്‍ത്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയില്‍ എത്തിയപ്പോഴാണ് ഐഎസിന്റെ പിടിയിലായത്. ഭാരതത്തില്‍ എയിഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുള്ളര്‍ പങ്കെടുത്തിട്ടുണ്ട്.















