വാഷിങ്ടണ്‍: ഭാരത സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനു തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ്ബരാക് ഒബാമ നടത്തിയ പ്രസംഗം പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി.
മതസഹിഷ്ണുതയെപ്പറ്റിയുള്ള ഒബാമയുടെ പരാമര്‍ശങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ ഫിലിപ്പ് റെയ്‌നര്‍ പറഞ്ഞു. അതിലെന്തെങ്കിലും മുന്‍വിധിയുമില്ല. പ്രസിഡന്റിന്റെ പ്രസംഗം ജനാധിപത്യ മൂല്യങ്ങളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയുമായിരുന്നു. അവ ഭാരതവും പങ്കുവെച്ചതാണ്. തലേന്ന് രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇക്കാര്യം സംസാരിച്ചത്. ഒബാമയുടെ സന്ദര്‍ശനം അവലോകനം ചെയ്ത് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ റെയ്‌നര്‍ പറഞ്ഞു.
ഒബാമയ്‌ക്കൊപ്പം ഭാരതത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ് റെയ്‌നറും. പരാമര്‍ശം വിടപറയുന്നതിനു തൊട്ടുമുന്‍പുള്ള വെടിയൊന്നുമായിരുന്നില്ല, റെയ്‌നര്‍ വ്യക്തമാക്കി.
മതപരമായ വേര്‍തിരിവ് ഉണ്ടാകാത്തിടത്തോളം കാലം ഭാരതം പുരോഗമിക്കുമെന്ന് ഒബാമ പറഞ്ഞതിനെയാണ് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും തെറ്റായി വ്യാഖ്യാനിച്ചത്. ഈ വാക്കുകളെ ഘര്‍ വാപസിയും മറ്റുമായി കൂട്ടിക്കുഴച്ച് മോദി സര്‍ക്കാരിനെതിരായ പരാമര്‍ശമായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
ഘര്‍ വാപസിയുടെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രസംഗമെന്നും ഇത് മോദിക്കുള്ള സൂചനയാണെന്നും വരെ സ്വന്തം ഇഷ്ടമനുസരിച്ച്, പ്രത്യേകിച്ച് മലയാള പത്രങ്ങളും ചാനലുകളും തട്ടിവിട്ടു. തലേന്ന് രാത്രിയില്‍ മോദിയുമായി സംസാരിച്ച കാര്യങ്ങളാണ് ഒബാമ പ്രസംഗത്തില്‍ പറഞ്ഞതെന്നും അത് ഏതെങ്കിലും മുന്‍വിധിയോടെയുള്ളതല്ലെന്നും അമേരിക്ക വ്യക്തമാക്കിയതോടെ മാധ്യമങ്ങളുടെ അന്ധമായ മോദി വിരോധം വെളിപ്പെട്ടിരിക്കുകയാണ്.
വിടപറയുന്ന സമയത്തെ (മോദിക്കെതിരായ) വെടിയെന്നാണ് ഒബാമയുടെ പ്രസംഗത്തെ മായാവതി വിശേഷിപ്പിച്ചിരുന്നത്. മോദിയുടെ തനിനിറം മനസിലായി, ഒബാമയ്‌ക്ക് നന്ദിയെന്നാണ് ലാലു പ്രസാദ് പറഞ്ഞത്.
സോണിയയും രാഹുലുമാണ് ഒബാമയുടെ പരാമര്‍ശങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കിയതെന്നാണ് ഇന്നലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. അതായത് കോണ്‍ഗ്രസ് നേതാക്കള്‍ ഭാരതത്തിലെ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ഒരു വിദേശ രാഷ്‌ട്രത്തലവന് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ഈ പത്രത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അതു പാര്‍ട്ടി നടത്തിയ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കേണ്ടിവരും.
എന്നാല്‍ ഇവര്‍ രാജ്യവിരുദ്ധമായി നല്‍കിയ വിവരപ്രകാരമല്ല, താനുമായുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞ വാക്കുകളാണ് ഒബാമയും പറഞ്ഞതെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
ഒബാമയും മോദിയും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചൈനയെപ്പറ്റിയാണ് സംസാരിച്ചതെന്ന വാര്‍ത്തകളും റെയ്‌നര്‍ നിഷേധിച്ചു. ദല്‍ഹി പ്രഖ്യാപനവും തന്ത്രപരമായ കാഴ്ചപ്പാടുകളും എല്ലാമാണ് ആദ്യ കൂടിക്കാഴ്ചയില്‍ സംസാരിച്ചത്. കാഴ്ചപ്പാട് പ്രഖ്യാപിക്കുന്ന രേഖയില്‍ ചൈനയെപ്പറ്റി ധാരാളം പറയുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ മേഖലയുമായി ബന്ധപ്പെട്ട വിശാല അര്‍ഥത്തിലാണ് അത് ചര്‍ച്ച ചെയ്തത്. അതില്‍ പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും എല്ലാം ഉള്‍പ്പെട്ടിരുന്നു. റെയ്‌നര്‍ തുടര്‍ന്നു. ആണവക്കരാറില്‍ ഇനി തടസങ്ങള്‍ ഒന്നുമില്ല. അത് പ്രവര്‍ത്തനക്ഷമമായി. അദ്ദേഹം പറഞ്ഞു.















