വേദാന്താചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ ദേഹവിയോഗം സംഭവിച്ചിട്ട് ഇന്ന് നാലുവര്‍ഷം തികയുന്നു.
പ്രൊഫ. ജി.ബാലകൃഷ്ണന്‍നായര്‍ എന്ന മഹാജ്ഞാനിയുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരും പ്രഭാഷണങ്ങള്‍ ശ്രവിച്ചിട്ടുള്ളവരും അദ്ദേഹത്തെ വലിയ വേദാന്താചാര്യനായി കാണുന്നു. ആ മഹാമനീഷിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അദ്ദേഹത്തെ സ്ഥിതപ്രജ്ഞനെന്നു വിളിക്കുന്നു. ആ മഹാഗുരുവുമായി അടുത്തിടപഴകിയവരാകട്ടെ അദ്ദേഹത്തെ “’ആധുനികകാലത്തെ രമണ മഹര്‍ഷി’ എന്നു വിശേഷിപ്പിക്കുന്നു.
തികച്ചും സാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ നാം ഇന്നറിയുന്നനിലയില് എത്തിച്ചേര്‍ന്നത്. കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ബാലകൃഷ്ണന്‍നായര്‍ ആദ്യകാലത്ത് സാഹിത്യമേഖലയിലും കുറെക്കാലം സാമൂഹിക സേവനരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ ഇളയമകന് അരവിന്ദന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു.
ഈശ്വരനാമം ഉച്ചരിച്ചുകൊണ്ട് ദേഹം ഉപേക്ഷിച്ച മകന്റെ മരണം അദ്ദേഹത്തിന്റെ സത്യാന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി മാറി. ഇക്കാലത്താണ് അദ്ദേഹം ഗീത, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്തുകള്‍ എന്നിവയെല്ലാം ആഴത്തില്‍ പഠിച്ചതും ആദ്ധ്യാത്മിക രചനകള്‍ ആരംഭിച്ചതും.
1982-ല്‍ ഭഗവദ്ഗീത ശിവാരവിന്ദം ഭാഷ്യം പ്രസിദ്ധപ്പെടുത്തി. ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഗീതാഭാഷ്യങ്ങളില് ശിവാരവിന്ദം ഭാഷ്യംപോലെ ഇത്ര യുക്തിസഹവും ശാസ്ത്രീയവും സുതാര്യവും ലളിതവുമായ മറ്റൊരു ഗീതാഭാഷ്യം ഉണ്ടായിട്ടില്ലെന്ന് പണ്ഡിതന്മാരും ജ്ഞാനികളും ഒന്നുപോലെ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന്, വേദാന്തദര്‍ശനം ഉപനിഷദ് സ്വാദ്ധ്യായം (മൂന്നുഭാഗങ്ങള്‍), ഭാഷ്യപ്രദീപം ബ്രഹ്മസൂത്രഭാഷ്യാനുവാദം, വാസിഷ്ഠസുധ-യോഗവാസിഷ്ഠസാരം, ഭാഗവത ഹൃദയം, രണ്ടുവിദ്യാരണ്യ കൃതികള്‍ (പഞ്ചദശി, ജീവന്മുക്തി വിവേകം), രണ്ടു മലയാള മാമറകള്‍ (ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.
1980ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ മുഖ്യാചാര്യനായി. അക്കാലത്താണ് ശ്രീനാരായണഗുരുവിന്റെ പത്തുകൃതികള്‍ വ്യാഖ്യാനസഹിതം പത്തു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയത്.
പ്രൊഫ. ബാലകൃഷ്ണന്‍നായരുടെ ഗീതാവ്യാഖ്യാനംപോലെതന്നെ ആദ്ധ്യാത്മിക കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയതാണ് അദ്ദേഹത്തിന്റെ ഗുരുദേവകൃതികളുടെ വ്യാഖ്യാനങ്ങളും. പ്രൊഫ. എസ്. ഗുപ്തന്നായര് ‘മനസാ സ്മരാമി’ എന്ന ആത്മകഥയില്‍ എഴുതുന്നു: ”സാമൂഹിക പരിഷ്കര്‍ത്താവ്, നവോത്ഥാന നായകന് എന്നെല്ലാം ആയിരം നാവുകളാല്‍ ആവര്ത്തിക്കാറുള്ളതുകൊണ്ട് കേട്ടവര്‍ കേട്ടവര്‍ വിസ്മരിച്ചുപോയ ശ്രീനാരായണഗുരുവിന്റെ യഥാര്‍ത്ഥ മഹത്വം അദ്വൈതത്തിന്റെ സനാതനമായ അടിത്തറയിലാണ് നിലകൊള്ളുന്നതെന്ന് ഓര്‍മ്മിപ്പിച്ചതിന് ബൗദ്ധിക കേരളം ബാലകൃഷ്ണന് നായര്‍ക്കു കൃതജ്ഞത പറയണം.”
ബ്രഹ്മനിഷ്ഠനായ പ്രൊഫ. ബാലകൃഷ്ണന്‍നായര്‍ തന്റെ ദേഹവിയോഗത്തിനും എത്രയോ മുന്‍പ്, ദൃഢമായ സ്വരത്തില്‍ ഇങ്ങനെ പറയുമായിരുന്നു:”എന്റെ അനുസ്യൂതമായ സത്യാന്വേഷണത്തിലൂടെ ഞാന്‍ എത്തേണ്ടിടത്ത് എത്തി. ഇനി ഒന്നും ചെയ്യാനില്ല. ജീവിതത്തില്‍ ഞാന്‍ ധന്യനാണ്. ഈ ശരീരം എപ്പോള്‍ എവിടെ വീണുപോയാലും അത്യന്തം സന്തോഷം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: