ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന ഭീഷണിയില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. ദല്‍ഹിയില്‍നിന്നും കാബൂളിലേക്കുളള വിമാനം റാഞ്ചുമെന്നായിരുന്നു ഭീഷണി. കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ബംഗാളി ഭാഷയിലായിരുന്നു ഭീഷണി.
സന്ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ വിവരങ്ങള്‍ പോലീസിന് കൈമാറി. 1999 ല്‍ ഭീകരര്‍ കാണ്ഡഹാര്‍ വിമാനം തട്ടിക്കൊണ്ടുപോയ മാതൃകയിലായിരിക്കും ഇതെന്ന രീതിയിലായിരുന്നു സൂചന. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാനും യാത്രാ സാധനങ്ങള്‍ പലതവണ പരിശോധിക്കാനും സുരക്ഷാ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കമാന്റോസ് പട്രോളിംഗും നടത്തുന്നുണ്ട്. വിമാനത്തിലെ ജീവനക്കാരേയും പരിശോധനക്ക് വിധേയരാക്കി. കാബൂളിലേക്കുളള വിമാനസര്‍വീസുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി വിമാനത്താവളത്തില്‍ എന്‍എസ്ജി കമാന്റോകളെ വിന്യസിപ്പിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്ദര്‍ശനം മുന്നില്‍ക്കണ്ടാണ് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. ഇതിനിടെ ഗുജറാത്ത് തീരത്ത് സ്ഫോടനത്തില്‍ തകര്‍ന്ന പാക്കിസ്ഥാന്റെ ബോട്ടിലുണ്ടായിരുന്നവരും പാക് സേനയും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും തീരദേശ സംരക്ഷണസേനയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ബോട്ടില്‍നിന്ന് പാക്കിസ്ഥാനിലേക്ക് വയര്‍ലെസ് സന്ദേശം പോയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണിയെത്തുടര്‍ന്ന് വ്യവസായ സംരക്ഷണ സേന, എയര്‍പോര്‍ട്ട് അതോറിറ്റി, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവയുടെ ഉന്നതാധികാരികള്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുവാനുള്ള ഊര്‍ജിതശ്രമം ആരംഭിച്ചിട്ടുണ്ട്.
പരിശോധന കര്‍ശനമാക്കുമെങ്കിലും വിമാനങ്ങള്‍ കൃത്യസമയത്ത് തന്നെ പുറപ്പെടുന്നതിന് മുന്‍ഗണന നല്‍കും. കൊല്‍ക്കത്തയില്‍നിന്ന് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള അജ്ഞാന്ത സന്ദേശത്തെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലും സമാനസംഭവം ഉണ്ടായിരുന്നു. അഹമ്മദാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ ചാവേര്‍പ്പടകള്‍ ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: