പുനലൂര്‍: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടി മരിച്ചുവെന്ന കാരണത്താല്‍ ആശുപത്രിയില്‍ സംഘര്‍ഷം. തടിക്കാട്, മതിരപ്പ സ്വദേശി ശ്രീഷിന്റെ ഭാര്യ ലിജു (30) വിനെയാണ് ഇന്നലെ രാവിലെ 6.30ന് താലൂക്കാശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രി നടപടികള്‍ക്കുശേഷം ഏഴു മണിക്കാണ് രോഗിയെ ചികിത്സക്കായി കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാരെത്തിയത്. ഈ സമയം ലിജു പ്രസവിച്ചതായും കുട്ടി മരണപ്പെട്ടതായും പറയപ്പെടുന്നു.
ഇതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന്റെ അടുക്കല്‍ സംഭവം ആരായാനെത്തിയ ബന്ധുവിനെയും ശ്രീഷിനെയും ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
തുടര്‍ന്ന് സംഭവം ഏറ്റെടുത്ത് വിവിധ രാഷ്‌ട്രീയസംഘടനാ നേതാക്കള്‍കൂടി രംഗത്ത് എത്തിയതോടെ താലൂക്കാശുപത്രി മുറ്റം ജനനിബിഡമായി. ഡിഎംഒ ഡോ.ഷാജി സംഭവസ്ഥലത്തെത്തി കുട്ടിയെ മരണത്തിലെത്തിച്ച സംഭവം, സെക്യൂരിറ്റി ജീവനക്കാരുടെ അപമര്യാദയോടുകൂടിയ പെരുമാറ്റം എന്നിവ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരെ നിയമിക്കണമെന്നും സെക്യൂരിറ്റികളുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എച്ച്എംസി രൂപീകരണത്തില്‍ നഗരഅധികാരികള്‍ താല്‍പര്യക്കാരെ തിരുകി കയറ്റുന്നതായും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലുള്ള അഴിമതി അന്വേഷിക്കണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ഡിഎംഒയുമായുള്ള ചര്‍ച്ചയില്‍ ആലംഞ്ചേരി ജയചന്ദ്രന്‍, പുനലൂര്‍ മധു, വടമണ്‍ ബിജു, ജ്യോതികുമാര്‍, സി.വിജയകുമാര്‍, സൂപ്രണ്ട് ഡോ.ഷാഹിര്‍ഷ, മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ എന്നിവരുണ്ടായിരുന്നു.
















