മലേഷ്യന്‍ വിമാന ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ത്യോനേഷ്യന്‍ സൈനികര്‍ സുരബയ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍
ജക്കാര്‍ത്ത: മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ യാത്രാവിമാനത്തിനുണ്ടായ അപകടം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുന്നു. വിമാനം ആകാശത്ത് വച്ച് പൊട്ടിച്ചിതറിയില്ലെന്നും കടലില്‍ വീണു തകര്‍ന്നതാണെന്നും വ്യക്തമായി. ജാവാ കടലില്‍ കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നില്‍ ലൈഫ് ജാക്കറ്റും മറ്റുചിലവയില്‍ വസ്ത്രങ്ങളുമുണ്ടായിരുന്നതാണ് ഇത്തരമൊരു നിഗമനത്തിനു കാരണം. ബോര്‍ണിയോ ദ്വീപിനു സമീപം കടലില്‍ 30 മീറ്റര്‍ താഴ്‌ച്ചയില്‍ വിമാനത്തിന്റെ ചട്ടക്കൂട് സോണാര്‍ റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയതായും ഇന്തോനേഷ്യന്‍ തിരച്ചില്‍ സംഘം വെളിപ്പെടുത്തി.
മൃതശരീരങ്ങള്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ദൗത്യം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. അതില്‍ രണ്ടെണ്ണം കിഴക്കന്‍ ജാവാ പ്രവിശ്യയിലെ സുരബയയ്‌ക്കു സമീപത്തെ ജുവാന്ത വിമാനത്താവളത്തില്‍ കൊണ്ടുവന്നു.
അപകടസ്ഥലത്തു നിന്നും ബാഗുകളിലാക്കി പാങ് കലന്‍ബന്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ചശേഷമാണ് ശവപ്പെട്ടികളിലേക്ക് മാറ്റിയത്. മരിച്ചയാളെ തിരിച്ചറിയാന്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളോട് ഡിഎന്‍എ സാംപിളുകളും ആവശ്യപ്പെട്ടു. സുരബയ പോലീസ് ഹോസ്പിറ്റില്‍ വച്ചാണ് ഡിഎന്‍എ പരിശോധന. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി 130 ആംബുലന്‍സുകളും ഒരുക്കിനിര്‍ത്തിക്കഴിഞ്ഞു.
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 162 പേരുമായി പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം ഞായറാഴ്ച രാവിലെയാണ് ജാവാ കടലിന് മുകളില്‍വച്ചു കാണാതായത്. ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കിലും വിമാനം കടലില്‍ വീണെന്നു തിരച്ചിലിന്റെ മൂന്നാം ദിനം സ്ഥിരീകരിക്കപ്പെട്ടു. 40ഓളം മൃതശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടുകയും ചെയ്തു.
വായുചലനപരമായ തടസങ്ങളാണ് വിമാനദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പറക്കല്‍ ഉയരപരിധി വര്‍ധിപ്പിക്കാന്‍ അനുമതി തേടിയ പൈലറ്റ് അതിനു കാത്തുനില്‍ക്കാതെ വ്യോമപാതമാറ്റുകയും വേഗംകുറയ്‌ക്കുകയും ചെയ്തപ്പോള്‍ വിമാനം നിലതെറ്റി കൂപ്പുകുത്തിയതാവാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
















