ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടികള്‍ നേരിടുന്നതിനിടയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പതാമത് സ്ഥാപക ദിനം കോണ്‍ഗ്രസ് ആഘോഷിച്ചു. ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി പതാക ഉയര്‍ത്തി. എന്നാല്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല.
വിദേശത്തായതിനാലാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം. രാഹുല്‍ ഗാന്ധിയെക്കൂടാതെ കമല്‍ നാഥ്, പി. ചിദംബരം എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, അംബികാ സോണി, മോത്തിലാല്‍ വോറ, ഷീലാ ദീക്ഷിത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിക്ക് പിന്തുണ നല്‍കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി സോണിയ ചെറുചിരിയിലൊതുക്കി. ജനങ്ങള്‍ തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് തന്നു. അത് അംഗീകരിക്കുന്നു. മറ്റു പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോണിയ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോല്‍വിയെ അത്ര കാര്യമാക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ജയവും തോല്‍വിയും ഒന്നുമല്ല. നിരവധി ഉയര്‍ച്ച-താഴ്ചകള്‍ കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: