എരുമേലി: പഞ്ചായത്ത്വക പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കേ കച്ചവടക്കാരന് ഇതേ പുറമ്പോക്ക് ഭൂമി ബലമായി കയ്യേറി കട കെട്ടി.
എരുമേലി ഓരുങ്കല്‍ കടവ് ഭാഗത്തായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത്വക പുറമ്പോക്ക് ഭൂമി കയ്യേറി റബര്‍കൃഷി നടത്തുന്നതിനെതിരെ പഞ്ചായത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേസ് നടത്തുകയാണ്. ഇതിനിടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കച്ചവടക്കാരുടെ രണ്ടു സംഘങ്ങള്‍ പുറമ്പോക്ക് ഭൂമി കയ്യേറി കടകെട്ടി കച്ചവടം നടത്തുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഒരു കച്ചവടക്കാരന് പഞ്ചായത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ മൂന്നാമതൊരു കച്ചവട സംഘം പുറമ്പോക്ക് ഭൂമിയില്‍ കട കെട്ടിയത്.
ഓരുങ്കല്‍ കടവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കനകപ്പലം സ്വദേശിയും കുടുംബാംഗങ്ങളുമാണ് ഭൂമി കയ്യേറി കച്ചവടം തുടങ്ങിയത്. സംഭവം അറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ജോപ്പന് മണ്ഡപത്തില്‍, റ്റി.പി തൊമ്മി, സുജിത് തുടങ്ങിയ പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാരന് നോട്ടീസ് നല്കി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.
പഞ്ചായത്ത്വക പുറമ്പോക്ക് ഭൂമി ആദ്യം കയ്യേറിയ സ്വകാര്യവ്യക്തിയും കച്ചവടക്കാരനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുറമ്പോക്ക് ഭൂമി കയ്യേറി കച്ചവടം നടത്താന്‍ പോലീസ് സമ്മതിച്ചിട്ടുണ്ടെന്നും പഞ്ചായത്തിന് വേണമെങ്കില്‍ കട പൊളിച്ചുമാറ്റാമെന്നും ശാരീരികമായി വൈകല്യമുള്ള കച്ചവടക്കാരന് പറഞ്ഞു.
ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി കാട്ടുന്ന അനാസ്ഥയും ചില ഒത്തുകളിയുമാണ് കയ്യേറ്റത്തിലേക്ക് വഴിതെളിച്ചിരിക്കുന്നതെന്നും പറയുന്നു.
വികലാംഗരടക്കമുള്ളവരെ പുറമ്പോക്ക് ഭൂമിയിലെത്തിച്ച് കച്ചവടമെന്ന പേരില്‍ ഭൂമി കയ്യേറാന്‍ ചില രാഷ്ട്രീയതല്പര കക്ഷികള്‍ ശ്രമിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജോപ്പന് മണ്ഡപത്തില്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമി തര്‍ക്കമായി കോടതിയില്‍ കേസ് നിലനില്‍ക്കേ കൂടുതല്‍ പേരെ സ്ഥലത്തിറക്കി ഭൂമി കയ്യേറാനുള്ള അണിയറ നീക്കവും നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: