എന്നും എപ്പോഴും കാണാനും അസ്വദിക്കാനും കഴിയുന്ന കടലിന്റെ സൗന്ദര്യം ഭീകര രൂപമായി മാറിയാല്‍… സുനാമിയെന്ന കടലിന്റെ ഭീകര രൂപം സംഹാര താണ്ഡവമാടിയപ്പോള്‍ പൊലിഞ്ഞു പോയത് ആയിരങ്ങളല്ല, ലക്ഷങ്ങളായിരുന്നു. 2004 ഡിസംബര്‍ 26നുണ്ടായ ആ ദുരന്ത മുഖത്തിന് ഇന്ന് 10 വയസ്. ദക്ഷിണ ഏഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണ് സുനാമി കവര്‍ന്നത്.
ഇന്തോനേഷ്യയില്‍ സുമാത്രയില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമി തിരകള്‍ക്ക് കാരണമായത്. ക്രിസ്മസ് അവധി ദിവസമാഘോഷിക്കാന്‍ ബീച്ചുകളിലത്തെിയവരും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളെയും രാക്ഷസതീരകള്‍ തുടച്ചുനീക്കി. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേര്‍ മരിച്ചു.
ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രത്തില്‍ നടന്ന ഭൂചലനമാണ് സുനാമിക്ക് കാരണമായത്. ഇതെ തുടര്‍ന്ന് കടലില്‍ രൂപപ്പെട്ട പ്രകമ്പനം രാക്ഷസത്തിരകളായി കരയിലേക്ക് ആഞ്ഞടിച്ചു. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളില്‍ സുനാമി ആഞ്ഞടിച്ചു.
തമിഴ്‌നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 236 പേര്‍ മരിക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. 30 മീറ്റര്‍ വരെ ഉയരത്തില്‍ വരെ രാക്ഷസത്തിരകള്‍ ആഞ്ഞടിച്ചു. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ദുരന്തം ഏറെയും നാശം വിതച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരദേശം പൂര്‍ണമായും കടലെടുത്തു. ആലപ്പാട്ട് കടല്‍ തീരത്ത് മാത്രം 143 പേര്‍ മരണപ്പെട്ടു.
3100 വീടുകള്‍ പൂര്‍ണമായും 2397 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എന്നാല്‍ സുനാമി നടന്നിട്ട് പത്തു വര്‍ഷം തികയുമ്പോഴും സുനാമി ബാധിതരോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്. സുനാമി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.
















