ഇരിട്ടി: കര്‍ണ്ണാടകത്തിന്റെ മാക്കൂട്ടം വന മേഖലയും, കേരളത്തിന്റെഅയ്യന്‍കുന്ന് പഞ്ചായത്തില്‍പ്പട്ട തുടിമരം, കച്ചേരിക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ണ്ണാടത്തിന്റെ വന്‍ ഭൂമി കയ്യേറ്റം.
ഈ പ്രദേശത്തെ കേരളത്തിന്റെ അതിര്‍ത്തി വേര്‍തിരിക്കുന്ന ജണ്ടകള്‍ അടക്കം തകര്‍ത്ത് കൊണ്ടാണ് ഇപ്പോള്‍ കര്‍ണ്ണാടകം ജെസിബി ഉപയോഗിച്ചുകൊണ്ട് വന്‍ കിടങ്ങുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ അതിര്‍ത്തിയിലെ ജണ്ടകള്‍ തകര്‍ത്ത് കര്‍ണ്ണാടകാ ഫോറസ്റ്റ് വകുപ്പ് അതിര്‍ത്തി കയ്യേറിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ കേരളം അന്ന് ചില എതിര്‍പ്പുകള്‍ പ്രകടപ്പിച്ചതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്തുകൊണ്ട് ഇതേ പ്രദേശത്തു തന്നെയാണ് കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പ് ഇപ്പോള്‍ വന്‍ കിടങ്ങുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നത്.
സാധാരണയായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് കര്‍ണ്ണാടകത്തിന്റെ നടപടി. ഇതോടെ കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും വനപ്രദേശവും കര്‍ണാടകത്തിന്റെ അധീനതയിലാവും. പണിപൂര്‍ത്തീകരിച്ചു വരുന്ന ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ സംഭരണി പ്രദേശം കൂടിയാണ് ഇത്.
ഏകദേശം 5 മീറ്റര്‍ വീതിയില്‍ നൂറു മീറ്ററോളം നീളത്തില്‍ ഇവിടെ കാന തീര്‍ത്ത് കഴിഞ്ഞു. ഉച്ചയോടെ ജെസിബി പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഇവിടെ ചെന്ന് നോക്കിയപ്പോഴാണ് കാന നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മചിത്താനിയെയും വില്ലേജ് ഓഫീസര്‍ ഹാരിസ് ഇബ്രാഹിമിനെയും വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് അവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആദ്യം തടയാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ജോലി തടസ്സപ്പെടുത്തിയതിന്നു കേസെടുക്കുമെന്നു അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കരിക്കോട്ടക്കരി എസ്‌ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ജോലി നിര്‍ത്തി വെപ്പിക്കുകയായിരുന്നു. ഇപ്പോള്‍ തീര്‍ത്ത കാനകള്‍ക്ക് മദ്ധ്യേ ആണ് കേരളത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തീര്‍ത്ത ജണ്ടകള്‍ ഉള്ളത്.
















