പാക് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഭൗതികശരീരങ്ങള്‍
സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നു
ഇസ്ലാമാബാദ്: അറിവിന്റെ മുത്തുകള്‍ ഒളിപ്പിച്ച പുസ്തക സഞ്ചികള്‍ ഇനി അനാഥം. സ്വപ്‌നങ്ങളുടെ നിറങ്ങള്‍ അലിഞ്ഞ യൂണിഫോമുകളും.. പ്രതീക്ഷകളുടെ തുള്ളികള്‍ നിറച്ച വാട്ടര്‍ ബോട്ടിലുകളുമൊന്നും അവര്‍ക്കിനി വേണ്ട. ഒരിക്കലും മായാത്ത നൊമ്പരപ്പാടുകള്‍ കോറിയിട്ട ഹൃദയങ്ങളെയും വേര്‍പാടിന്റെ ഒരായിരം സൂചിമുനകള്‍ തറച്ച കണ്ണുകളെയും സാക്ഷിയാക്കി അവര്‍ നിത്യനിദ്രയുടെ ചെറുകുടീരങ്ങള്‍ തേടിപ്പോയി.
താലിബാന്‍ ഭീകരതയുടെ നീചമായ നിഗ്രഹവ്യഗ്രത നീട്ടിയ നിറതോക്കുകള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണ 132 കുട്ടികള്‍ക്ക് ലോകവും പാക് ജനതയും നീറുന്ന നെഞ്ചോടെ വിടനല്‍കി. പെഷവാറിലെ വിവിധയിടങ്ങളില്‍ ഒരുക്കിയ സംസ്‌കാര ചടങ്ങുകള്‍ക്ക് ആയിരക്കണക്കിനുപേര്‍ സാക്ഷികളായി.
പൂക്കളുടെ നഗരമായ പെഷവാര്‍ ശവക്കല്ലറകളുടെ നഗരിയാകുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ. ഒരു കുട്ടിയെങ്കിലും നഷ്ടപ്പെടാത്ത ഒരിടംപോലുമില്ലായിരുന്നു നഗരത്തില്‍. നടപടിക്രമങ്ങള്‍ക്കുശേഷം അധികൃതര്‍ കൈമാറിയ ഭൗതിക ശരീരങ്ങളില്‍ ചിലത് ചൊവ്വാഴ്ച രാത്രി തന്നെ സംസ്‌കരിച്ചു. ഭൂരിഭാഗം കുട്ടികളുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് കഴിഞ്ഞ പകല്‍ പശ്ചാത്തലമൊരുക്കി.
തങ്ങളുടെ പ്രിയ പൈതലുകളുടെ അവസാനയാത്രയ്‌ക്ക് ഇടറുന്ന ഹൃദയത്തോടെ ബന്ധുക്കള്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മെഴുകുതിരികളും പൂക്കളുമായി പട്ടണം അവര്‍ക്ക് കാവലിരുന്നു. സംസ്‌കാരവേളയില്‍ പലരും പൊട്ടിക്കരഞ്ഞു.. തളര്‍ന്നുവീണു. ചടങ്ങുകളെ സംബന്ധിച്ച അറിയിപ്പുകള്‍ എവിടെയും മുഴങ്ങിക്കേള്‍ക്കാമായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ ഒരുക്കിയിരുന്നത്. ഉന്നത സൈനിക ഓഫീസര്‍മാരും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
















