ന്യൂദല്‍ഹി: ഭാരതത്തിനെതിരെ ഭീകരരെ നിരന്തരം അഴിച്ചുവിട്ടിരുന്നതും ഇപ്പോള്‍ അഴിച്ചുവിടുന്നതും പാക്കിസ്ഥാനാണ്. ഭീകരര്‍ക്ക് ആളും അര്‍ഥവും നല്‍കി, അവര്‍ക്ക് സൈന്യത്തിന്റെ കീഴില്‍ പരിശീലനംനല്‍കി എല്ലാ സൗകര്യങ്ങളും ഒരുക്കി ഭാരതത്തില്‍ ഭീകരാക്രമണം നടത്തിച്ചിരുന്നത് പാക്കിസ്ഥാനില്‍ മാറിമാറി വന്ന ഭരണകൂടങ്ങളും പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമാണ്.
ചെന്നൈ മുതല്‍ കശ്മീര്‍ വരെ, ആസാം മുതല്‍ മുംബയ് വരെ കോയമ്പത്തൂര്‍ മുതല്‍ ദല്‍ഹിവരെ ഭാരതത്തിലെ സകലസ്ഥലങ്ങളിലും ബോംബാക്രമണം നടത്തുകയും അനവധി പേരെ കൊല്ലുകയും ചെയ്തത് പാക്പിന്തുണയോടെ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീനും സിമിയും പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ഹര്‍ക്കത്തുള്‍ മുജാഹിദ്ദീനും അതുപോലുള്ള ഭീകരസംഘടനകളുമാണ്.
ഭാരതത്തില്‍ ഭീകരത അഴിച്ചുവിടുന്നവരെ ഇന്നും തീറ്റിപ്പോറ്റുന്നതും അവരാണ്. കഴിഞ്ഞ ദിവസം ഹാഫീസ് മുഹമ്മദ് സെയ്ദ് എന്ന കൊടുംഭീകരന് ഭാരതത്തിനെതിരെ മൂന്നുദിവസത്തെ റാലിസംഘടിപ്പിക്കാന്‍ എല്ലാ ഒത്താശയും നല്‍കിയത് പാക്ഭരണകൂടമാണ്.യുവാക്കളെ ഇവിടെയെത്തിക്കാന്‍ ട്രെയിന്‍ വരെ വിട്ടുനല്‍കി.
ഭീകരരെ അതിര്‍ത്തികടത്തി ഭാരതത്തിലേക്ക് വിടുന്നതും പാക്പട്ടാളമാണ്. പാക്പട്ടാള മേധാവിയും പിന്നീട് പ്രസിഡന്റുമായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫാണ് കാര്‍ഗിലിലേക്ക് ഭീകരരയെും പട്ടാളക്കാരെയും അയച്ചത്. കശ്മീരിനുവേണ്ടി ജിഹാദ് നടത്തുമെന്നും ഇതിന് കശ്മീരിലുള്ള ഭീകരര്‍ക്ക് സകലപിന്തുണയും നല്‍കുമെന്നും പ്രഖ്യാപിച്ചത് മുഷാറഫ് തന്നെ.
അങ്ങനെ പാക്പട്ടാളത്തിന്റെയും ചാരസംഘടന ഐഎസ്‌ഐയുടേയും ഭരണകൂടത്തിന്റെയും തണലില്‍ വളര്‍ന്നുപന്തലിച്ച ഭീകരസംഘടനകളും നേതാക്കളും വലിയ വലിയ ഭീകരനേതാക്കളായി. പാക്‌സര്‍ക്കാരിനെയും സൈന്യത്തേയുംവരെ അവര്‍ വിറപ്പിക്കാന്‍ തുടങ്ങി.
കൊടുംഭീകര സംഘടനയായ താലിബാനാണ് അവരെ ഇപ്പോള്‍ നയിക്കുന്നത്. ഈ താലിബാനാണ് ഇന്നലെ പെഷവാറില്‍ നൂറിലേറെ കുരുന്നുകളെ കശാപ്പുചെയ്തത്. താലിബാനും അല്‍ഖ്വയ്ദയും ഇസഌമിക് സ്‌റ്റേറ്റ് എന്ന ഐഎസിന്റെ ഭീകകര്‍ ഇന്ന് ലോകമെമ്പാടും ജനങ്ങളെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയാണ്.പാക്കിസ്ഥാനില്‍ ഭീകരാക്രമണം നിത്യസംഭവമാണ്.
പള്ളികളിലും പൊതുസ്ഥലങ്ങളിലും വെടിയേറ്റും ബോംബു പൊട്ടിയും മരിച്ചുവീഴുന്നത് നിരവധി പേരാണ്. ഭീകരതയെ പാലൂട്ടി വളര്‍ത്തിയാലുള്ള വിപത്ത് ഇന്നലെ പെഷവാറിലും കണ്ടു.
















