കോട്ടയം: 33.5 കോടി ചെലവില്‍ കോട്ടയത്ത് പുതിയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന് 23ന് രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലയിടും. ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണ സമയത്തു ഗ്യാരേജും ഡിപ്പോയും കോടിമതയിലെ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നഗരസഭ അധികൃതരും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തു
നിലവിലുള്ള കോമ്പൗണ്ടില്ത്തന്നെയായിരിക്കും സ്റ്റാന്‍ഡ് നിര്‍മിക്കുക. മൂന്നു ഘട്ടമായിട്ടാണു നിര്‍മാണം നടത്തുന്നത്. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുംവരെ നിലവിലുള്ള സ്റ്റാന്‍ഡ് തുടരും. കോടിമത ബസ് സ്റ്റാന്‍ഡില്‍ താല്‍ക്കാലിക ഡിപ്പോയും ഗ്യാരേജും ആരംഭിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്നതു സംബന്ധിച്ചു കെഎസ്ആര്‍ടിസി അധികൃതര്‍ നഗരസഭയ്ക്കു കത്തു നല്‍കണം. ആദ്യം ഗ്യാരേജാണ് കോടിമതയിലെ നഗരസഭ ബസ് സ്റ്റാന്‍ഡിലേക്കു മാറ്റുന്നത്. ഗ്യാരേജ് നിര്‍മ്മാണത്തിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.19.5 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കും. ഓഫീസ് നിര്‍മാണത്തിന് 11 കോടി സംസ്ഥാനസര്‍ക്കാര്‍ നല്‍കും. പുതിയ സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും നിലവില്‍ വരുമ്പോള്‍ 20 ബസ്സും 240 കാറും 270 ബൈക്കും പാര്ക്കുചെയ്യാന് സംവിധാനമുണ്ടാകും.
ഗ്യാരേജ്, ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവ വിവിധ ഘട്ടങ്ങളായി നിര്‍മിക്കും. ഇപ്പോള്‍ 111 കെഎസ്ആര്‍ടിസി സര്‍വീസുകളാണു കോട്ടയം ഡിപ്പോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ മറ്റു ഡിപ്പോകളില്‍നിന്ന് ആയിരക്കണക്കിനു ബസുകളും ഇവിടെവന്നു പോകുന്നുണ്ട്. ഈവര്‍ഷം 21 ലക്ഷം രൂപവരെ പ്രതിദിന വരുമാനം ലഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് പൂര്‍ണമായും നിലനിര്‍ത്തി ഷോപ്പിങ് കോപഌക്സില്നിന്ന് അധികമൂല്യം സൃഷ്ടിക്കുന്ന വിധമായിരിക്കും പുതിയ ഷോപ്പിങ് കോംപ്ലക്സും ബസ് ടെര്‍മിനലും നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു.
തമ്പാനൂര്‍, അങ്കമാലി, കോഴിക്കോട്, തിരുവല്ല എന്നീ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സുകള്കൊണ്ടു കെഎസ്ആര്‍ടിസിക്ക് ഒരു രൂപയുടെ ഗുണം ഉണ്ടായിട്ടില്ല. ഇവ നിര്‍മിച്ചതിനുള്ള സ്ഥലത്തിന്റെ മൂല്യമായി 800 കോടി രൂപയും നിര്‍മാണ ചെലവിനുള്ള 200 കോടി രൂപയും നിഷ്ക്രിയ ധനമായി കിടക്കുകയാണ്. ഇതാണു കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുടെ ഒരു കാരണം.
അതിനാല്‍ ഇനിയും കെഎസ്ആര്‍ടിസിക്കു വരുമാനം ലഭിക്കുന്ന വിധമുള്ള നിര്‍മാണങ്ങള്‍ മാത്രമാണു നടത്തുകയെന്നും മന്ത്രി പറഞ്ഞു. ശിലാസ്ഥാപനച്ചടങ്ങുകള്ക്കുള്ള സ്വാഗതസംഘം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ചു. കെ.ആര്.ജി.വാര്യര്‍ ചെയര്‍മാനും എം.പി.സന്തോഷ്കുമാര്‍ കണ്‍വീനറുമായിരിക്കും.
ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ആര്.ടി.സി. ഡയറക്ടര്‍ബോര്‍ഡംഗം സണ്ണി തോമസ്, സോണല്‍ ഓഫീസര്‍ പി.ശശിധരന്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകുമാര്‍, ഡി.ടി.ഒ. പി.എ.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.നഗരസഭാ ഉപാധ്യക്ഷ ആലിസ് ജോസഫ്, നഗരസഭ അംഗങ്ങളായ എം.പി. സന്തോഷ്കുമാര്‍, കെ.ആര്.ജി. വാര്യര്‍, സണ്ണി കല്ലൂര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: