ശരണാഗതിയാണ് സകല യോഗങ്ങളുടെയും മകുടാലങ്കാരം. നിങ്ങള്‍ ഈശ്വരനില്‍ ശരണമടയുമ്പോള്‍ ഈശ്വര കാരുണ്യം പ്രജ്ഞയില്‍ പ്രകടമാവുന്നു. എന്നുപറഞ്ഞാല്‍ സത്യത്തെ അസത്യത്തില്‍നിന്നും ധര്‍മ്മത്തെ പാപകര്‍മ്മങ്ങളില്‍നിന്നും വേര്‍തിരിച്ചറിയാനുള്ള വിവേചനശക്തി ഈശ്വരന്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നു സാരം. അവിടുന്നു നിങ്ങളെ ധര്‍മ്മനിഷ്ഠരാക്കുന്നു.
അവസാനമായി പുണ്യപാപങ്ങളില്‍ നിന്നുതന്നെയുള്ള മോചനവും നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരണാഗതിയില്‍ നിന്ന് വിവേകം ഉദയം ചെയ്യുന്നു. വിവേകത്തില്‍നിന്ന് ധര്‍മ്മാചരണവും ധര്‍മ്മാചരണം ചിത്തത്തെ ശുദ്ധീകരിക്കുന്നു. ചിത്തം വിശുദ്ധമാകുന്നതോടെ ഈശ്വര ചൈതന്യം ഉള്ളില്‍ പ്രത്യക്ഷമായി പ്രകാശിക്കുന്നു. ഗൃഹസ്ഥാശ്രമികളാകകൊണ്ട് നിങ്ങള്‍ക്ക് നിരവധി കര്‍ത്തവ്യങ്ങളും സാന്മാര്‍ഗിക ചുമതലകളും സാമൂഹ്യമായ കടപ്പാടുകളുമുള്ള ഒരു ലോകത്താണു കഴിയേണ്ടിവരിക.
അതായത് കര്‍മ്മവ്യഗ്രത നിങ്ങളുടെ അവിഭാജ്യഘടകമാണെന്നര്‍ത്ഥം. അതിനാല്‍ സ്വാഭാവികമായിത്തന്നെ എല്ലാ സമയത്തും നിങ്ങള്‍ക്ക് ധ്യാനനിമഗ്നരായി വര്‍ത്തിക്കാന്‍ സാദ്ധ്യമല്ല.
കര്‍ത്തവ്യം നിങ്ങളെ മാടിവിളിക്കും. അതിനെ അവഗണിക്കാന്‍ വയ്യ. ഏവരുടെ ജീവിതത്തിലും പ്രശ്‌നങ്ങളും പരീക്ഷണങ്ങളും വെല്ലുവിളികളും കഷ്ടതകളും ഉദിച്ചെന്നുവരും. അത് ജീവിതത്തിന്റെ വിചിത്രസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോഴൊക്കെയാണ് നിങ്ങളുടെ ആദ്ധ്യാത്മികവും സാന്മാര്‍ഗ്ഗികവുമായ ശക്തി പരീക്ഷണവിധേയമാകുന്നത്. ഈശ്വരനില്‍ സുദൃഢമായ വിശ്വാസമില്ലാതെ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനോ. വെല്ലുവിളികളെ നേരിടുവാനോ പരീക്ഷണങ്ങളെ അതിജീവിക്കാനോ സാധിക്കയില്ല.
ഈശ്വരന്‍ മാത്രമാണവലംബം. ആ അവലംബം ഉള്ളപ്പോള്‍ ഒരിടത്തുനിന്നു ഒരാപത്തിനേയും ഭയപ്പെടേണ്ടതില്ല. സന്തോഷവും സന്താപവും കൂടെ പിറപ്പാണ്. അത് പ്രാരബ്ധത്തിന്റെ ഫലമാണ്. പൂര്‍വകര്‍മ്മങ്ങളുടെ സുനിശ്ചിത ഫലങ്ങള്‍. അതിനു മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ല. കുറ്റം സ്വയം ഏറ്റെടുക്കണം. കര്‍ണ്ണാടകയിലെ സുപ്രസിദ്ധമായ ഒരു ഭക്തന്റെ ഹൃദയസ്പര്‍ശിയായ സ്‌തോത്രം സ്വതസിദ്ധമായ സുമധുരസ്വരത്തില്‍ ആലപിച്ചുകൊണ്ട് പരാശക്തിയായ അമ്മ ഇങ്ങിനെ പറഞ്ഞു. മനുഷ്യന്‍ ഇന്നു നിങ്ങളെ സ്‌നേഹിക്കുന്നു. നാളെ വേര്‍പിരിയുന്നു. എന്നാല്‍ ഈശ്വരന്‍ ഒരിക്കലും നിങ്ങളെ കൈവെടിയുകയില്ല.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: