എന്റെ ജീവിതത്തില്‍ വളരെ യാദൃച്ഛികമായാണ് ഞാന്‍ മാടമ്പിനെ പരിചയപ്പെടുന്നത്. അശ്വത്ഥാമാവ്, ഭ്രഷ്ട് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു അത്. ആ വ്യക്തിത്വം, ഭാഷയും ഗാംഭീര്യവും ഒന്നു വേറെതന്നെയാണ്. നെഞ്ചുവിരിച്ചുനിന്ന് സമൂഹത്തോട് ആരും പറയാന്‍ മുതിരാത്ത കാര്യം വിളിച്ചുപറയുന്ന ചങ്കുറ്റം.
കാലങ്ങള്‍ക്കുശേഷം എന്റെ സിനിമ ഗുരുവായൂരില്‍ ഷൂട്ടിംഗ് നടക്കുന്ന സമയം. അപ്പോഴാണ് എന്റെ ശിഷ്യന് അരിയന്നൂര്‍ ഉണ്ണി മാടമ്പിന്റെ ശിഷ്യനാണെന്ന് അറിയുന്നത്. മാടമ്പിനെ ഒന്നു കാണണമെന്ന ആഗ്രഹം ഞാന്‍ ഉണ്ണിയെ അറിയിക്കുന്നു. അങ്ങനെയാണ് ഞാന്‍ മാടമ്പിന്റെ ഇല്ലത്തേക്ക് വരുന്നത്. അത് മാടമ്പെന്ന വ്യക്തിയിലേക്കായിരുന്നില്ല, മാടമ്പെന്ന ലോകത്തേക്കായിരുന്നു.
കാലം ബാക്കിവച്ച ആചാരങ്ങളുടെയും പ്രകൃതിയുടെയും സൗന്ദര്യം അവിടെയുണ്ടായിരുന്നു. ഇപ്പോഴും മയിലുകള്‍ വരുന്നു, കുളവും കാവും ഒക്കെയുള്ള സ്ഥലം. എപ്പോഴോ എന്റെ മനസ്സില്‍ അത്തരമൊരു സര്‍പ്പക്കാവും നാലുകെട്ടും കുളവുമൊക്കെയുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു. പണ്ട് എംടിയുടെ കൃതികളൊക്കെ വായിച്ച് അതങ്ങനെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ടായിരുന്നു. പിന്നീട് ഒരു കഥ പ്ലാന്‍ ചെയ്യുമ്പോഴും നഷ്ടപ്പെട്ടുപോയ ആ സംസ്കൃതിയുടെ അവശേഷിപ്പിലേക്കായിരിക്കും എത്തിച്ചേരുക.
എക്കാലത്തെയും പരിചയമുള്ളതുപോലെയാണ് മാടമ്പ് ഞങ്ങളെ സ്വീകരിച്ചത്. ആനവൈദ്യന്റെ കഥയായിരുന്നു കുടുംബസമേതം. കഥയുമായി ബന്ധപ്പെട്ട കുറച്ച് സംശയങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവച്ചു.
അദ്ദേഹത്തിന്റെ പത്തായപ്പുരയില്‍ പുസ്തകങ്ങള്ക്കിടയിലിരുന്നാണ് ഞങ്ങള്‍ സംസാരിച്ചത്. അവിടെ എല്ലാവരും അതിഥികളാണ്. അന്ന് അദ്ദേഹത്തിന്റെ അച്ഛനുണ്ടായിരുന്ന കാലമാണ്. അതിഥികളെ കാത്ത് ആ പടിപ്പുര എന്നും തുറന്നുകിടക്കും. മരപ്പലകകൊണ്ടുള്ള കോണികയറി ആ പത്തായപ്പുരയില്‍ പുസ്തകങ്ങള്ക്കിടയിലാണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മാര്‍ക്കേസിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ മുതല്‍ വൈദികകാലത്തെ ഗ്രന്ഥങ്ങള്‍ വരെ അവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അറിവിന്റെ വലിയൊരു ലോകമാണത്.
പിന്നീട് പൈതൃകം എന്ന സിനിമയുടെ തുടക്കം മുതല്‍ മാടമ്പുണ്ടായിരുന്നു. അരണി കടഞ്ഞ് അഗ്നിയുണ്ടാക്കി ഭാരതപ്പുഴയില്‍ സോമയാഗം ആരംഭിക്കുന്നു എന്ന പോസ്റ്ററില്‍നിന്നാണ് പൈതൃകത്തിന്റെ തുടക്കം. കെടാത്ത അഗ്നിതേടിയുള്ള നിലമ്പൂര്‍ കോവിലകം മുതല്‍ ആരംഭിച്ച ആ യാത്ര മാടമ്പ് മനയില്‍ അവസാനിച്ചു. അവിടന്നങ്ങോട്ടുള്ള യാത്ര മാടമ്പിനൊപ്പമാണ്. അത് തിരൂരുവെച്ച് അവസാനിച്ചു. തിരിച്ചുവരുമ്പോള്‍ ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂര്‍ എത്തുന്നു. അവിടെവച്ച് പൈതൃകത്തിലെ ആ വീട് ഞങ്ങള്‍ കണ്ടെത്തി.
പൈതൃകത്തില്‍ നരേന്ദ്രപ്രസാദ് പറയുന്ന ഒരു ഡയലോഗുണ്ട്. ജനങ്ങള്‍ തിയറ്ററില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ച ഒരു രംഗമാണിത്. ”എന്റെ മകന് എന്നെപ്പോലെയാകണമെന്ന് ഞാന്‍ വാശിപിടിച്ചിട്ടില്ലല്ലോ.” ആ ഡയലോഗ് എഴുതിയത് മാടമ്പാണ്. മാടമ്പിന് മാത്രം എഴുതാന്‍ കഴിയുന്ന ഒരു ഡയലോഗാണത്. കലൂര്‍ ഡെന്നീസാണ് തിരക്കഥാകൃത്തെങ്കിലും നമ്പൂതിരി സമുദായത്തിന്റെ കഥയായതുകൊണ്ടും യാഗവും യജ്ഞവുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളായതുകൊണ്ടും ആ സിനിമയിലുടനീളം മാടമ്പിന്റെ സഹായമുണ്ടായിരുന്നു. ശരിക്കും പൈതൃകം മാടമ്പിന്റെ സിനിമയാണ്. അതിലെ സ്ഥലങ്ങള്‍, രംഗങ്ങള്‍, ചിന്തകള്‍, എക്സ്പ്രഷന്‍സ് എല്ലാം മാടമ്പിന്റേതായിരുന്നു.
”ഇപ്പോള്‍ അവിടത്തെ സര്‍പ്പക്കാവും വെട്ടീത്രേ” എന്ന് അമ്മ പറയുമ്പോള്‍ നരേന്ദ്രപ്രസാദ് പറയുന്നു, ”കാവ് വെട്ടിയാല്‍ കുടിവെള്ളം വറ്റുന്നുവെന്നാണ്. സര്‍പ്പകോപം സന്തതികളിലൂടെ…”
വല്ലാതെ ധ്വനിപ്പിക്കുന്ന ഈ സംഭവങ്ങള്‍, തോന്നലുകള്‍ എല്ലാം മാടമ്പിന്റേതാണ്.
യാഗത്തിന് ഉപയോഗിച്ച ചിതിയും യജ്ഞോപകരണങ്ങളും പാത്രങ്ങളുമെല്ലാം അതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം ഉണ്ടാക്കിയതാണ്. ഒന്നും സിനിമയ്ക്കുവേണ്ടിയുള്ളതായിരുന്നില്ല. അതിരാത്രത്തിനുള്ളതുമായിരുന്നില്ല. കലാസംവിധായകന്‍ നേമം പുഷ്പരാജിന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. മാടമ്പിന്റെ പരിചയത്തിലൂടെ, സംഭവഷണങ്ങളിലൂടെ അവിടെ പോയിരുന്ന് പുഷ്പരാജ് അതെല്ലാം ഒരുക്കിയെടുക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതൊരു അതിരാത്രമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലുണ്ടായ മഴയില്‍ കുറെയൊക്കെ യഥാര്‍ത്ഥ മഴയായിരുന്നു. അതിനെത്തുടര്‍ന്ന് ഒരുപാട് ആരോപണങ്ങള്‍ ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടതായിവന്നു. അപ്പോഴും ഞങ്ങള്‍ ആ യാഥാര്‍ത്ഥ്യം, സത്യം വിളിച്ചുപറയുകയായിരുന്നു.
അതൊരു തിരിച്ചറിവായിരുന്നു. ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സത്യത്തിന്റെ തിരിച്ചറിവ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സന്ദേശവുമായി ആയിരത്താണ്ടുകള്‍ മുമ്പ് ഋഷീശ്വരന്മാര് നമുക്ക് പകര്‍ന്നുതന്ന വലിയൊരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള റയില്‍വേസ്റ്റേഷനിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
പിന്നീട് ‘ദേശാടന’ത്തിനുള്ള ഒരുക്കങ്ങള്‍ മാടമ്പിനൊപ്പമായിരുന്നു. നമ്മള് ഒരു ചിന്ത മാത്രം മാടമ്പിലേക്ക് പകര്‍ന്നുകൊടുക്കണം. കാഞ്ചി സ്വാമികള്‍ ജയേന്ദ്രസരസ്വതിയുടെ സന്ന്യാസത്തിന്റെ കഥ. അതുവരെ പരിചയമില്ലാത്ത സന്ന്യാസത്തിന്റെ ലോകത്തിലേക്കുള്ള പെട്ടെന്നുള്ള പ്രവേശനം. വേദനയുടെ ലോകം. അതോടെ മാടമ്പ് എഴുതുകയാണ്. അവിടുത്തെ പുസ്തകങ്ങള്‍ക്കിടയില്‍ ഞങ്ങളും മാടമ്പിന് കൂട്ടിരുന്നു. മാടമ്പ് ബ്രാഹ്മമഹൂര്ത്തത്തില് എഴുന്നേല്‍ക്കുന്നയാളാണ്. അതിരാവിലെയും മറ്റുമായി അദ്ദേഹം അത് എഴുതിത്തീര്‍ത്തു. അവസാനം അവിടുത്തെ കുളക്കരയിലിരുന്ന് അത് വായിക്കുമ്പോള്‍ ഞങ്ങള്‍ അറിയാതെ കരഞ്ഞുപോവുകയായിരുന്നു. അതിലെ ഓരോ രംഗത്തിലും സംഭാഷണത്തിലും മാടമ്പിന്റേതായ സൂക്ഷ്മാര്‍ത്ഥങ്ങള്‍ സന്നിവേശിപ്പിക്കപ്പെട്ടിരുന്നു.
ദേശാടനത്തിന്റെ വലിയ വിജയത്തെത്തുടര്‍ന്ന് ‘കരുണം’ ചെയ്തു. മാടമ്പായിരുന്നു അതിന്റെയും തിരക്കഥ. ഇന്ന് വലിയ വിപത്തായിത്തീര്ന്നിരിക്കുന്ന അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തെക്കുറിച്ച് ഞങ്ങള്‍ നേരത്തെ ചിന്തിച്ചതിന്റെ ഫലമാണ് ആ സിനിമ. ഭര്‍ത്താവിന്റെ മൃതദേഹവുമായി അമേരിക്കയില്‍നിന്നു വരുന്ന മക്കളെയും കാത്തിരിക്കുന്ന ഭാര്യ. ഇത്രമാത്രമാണ് മാടമ്പിനോടു പറഞ്ഞത്. കോട്ടയത്തെ ഒരു ലോഡ്ജിലിരുന്ന് ഒരാഴ്ചകൊണ്ട് അദ്ദേഹം അത് എഴുതിത്തീര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമായ സുവര്‍ണമയൂരം അതിന് ലഭിക്കുകയും ചെയ്തു.
വളരെ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നയാളാണ് മാടമ്പ്. ഉപേക്ഷിക്കപ്പെടുന്ന വാര്ധക്യങ്ങളെ കുറിച്ചാണ് കരുണത്തിന്റെ ഇതിവൃത്തം. ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് മക്കളുടെ വരവിനായി കാത്തിരിക്കുന്ന അമ്മ, ഇതാണ് കരുണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം. അത് മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ അത്യന്തം ഹൃദയസ്പര്‍ശിയായി പറയാന്‍ മാടമ്പിന് കഴിഞ്ഞു. ചെറിയ ഒരു സ്ഫുരണത്തില്‍ നിന്ന് ഏറെ മാനങ്ങളുള്ള കഥ മെനഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.
അതുപോലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥത്തില്‍ ബലിയാടാകുന്നത് അമ്മമാരാണെന്ന് അദ്ദേഹം ‘ശാന്തം’ എന്ന ചിത്രത്തിലൂടെ വ്യക്തമാക്കി. ആധ്യാത്മിക, ഭൗതിക തലങ്ങളില്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന കലാരൂപമാക്കി സിനിമയെ മാറ്റാന്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഭ്രാന്താശുപത്രിയില്‍ വളരുന്ന പെണ്‍കുട്ടിയാണ് ‘മകള്‍ക്ക്’ എന്ന ചിത്രത്തിന്റെ കഥാതന്തു. അതുപോലെ വളരെ വ്യത്യസ്ത പ്രമേയമാണ് ആനന്ദഭൈരവിയിലും അദ്ദേഹം പറയുന്നത്.
ലോകത്തിലാദ്യമായി ദയാവധത്തിന് കാത്തുകിടക്കുന്ന യുവാവിനെ കാണാനെത്തുന്ന ആറുപേരിലൂടെ കടന്നുപോകുന്ന കഥയാണ് ‘അത്ഭുതം’ എന്ന സിനിമ. മകനെ കാണാനെത്തിയ അച്ഛനമ്മമാരും ഭാര്യ, കാമുകി, സുഹൃത്ത് എന്നിവരും ഒക്കെ പ്രേക്ഷകനെ സ്വാധീനിക്കുന്നു.
യാഗം ചെയ്യുന്നത് മഴ പെയ്യാന്‍ മാത്രമല്ല മനുഷ്യ നന്മയ്ക്കു കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം നിരന്തരം ഉരുവിടുക മാത്രമല്ല ജീവിതത്തില്‍ പകര്‍ത്തി അനുവര്‍ത്തിക്കുകയും ചെയ്തു. നമ്മുടെ പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിച്ച് ലോകനന്മയ്ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത കഥാകാരനാണ് അദ്ദേഹം. ലോകത്തിലെ ഏതു വിഷയത്തെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. നമ്പൂതിരിയായി ജനിച്ചുപോയതുകൊണ്ടു മാത്രം അവഗണിക്കപ്പെട്ട ഒരു മനുഷ്യസ്നേഹി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: