ഡിസംബറിലെ തണുപ്പുള്ള രാത്രി. അന്ന് അമാവാസിയായിരുന്നു. ഡിറ്റക്ടീവ് മാര്‍ട്ടിന്റെ ബുള്ളറ്റിന്റെ ഹെഡ്ലൈറ്റ് ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടു കുതിച്ചു. ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ ദൂരെ ഒരു വെളുത്ത രൂപം മാര്ട്ടിന് കണ്ടു…..” ഉദ്വേഗജനകമായ വായന സമ്മാനിക്കുന്ന ഒരു അപസര്‍പ്പക നോവലിന്റെ ആരംഭമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിറുത്തുന്ന അത്തരം നോവലുകള്‍ ഇപ്പോള്‍ അന്യംനിന്നിരിക്കുന്നു. ഒരുകാലത്ത് വായനയെ സമ്പന്നമാക്കിയിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ ഏവരുടെയും ഹരമായിരുന്നു.
പെട്ടന്നുള്ള വായനയ്ക്കുപകരിച്ചിരുന്ന ഇത്തരം സാഹിത്യ സൃഷ്ടികളുടെ ധര്‍മ്മം പുസ്തകവായനയെ സജീവമാക്കി നിലനിര്‍ത്തുകയും വായനയോടുള്ള കമ്പം ജനിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും വായനയെ വളരെയേറെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ഡിറ്റക്ടീവ് നോവലുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോലക്കത്തിലും അത്തരം നോവലുകള്‍ അവസാനിച്ചിരുന്നത് അടുത്ത ലക്കത്തിലേക്ക് വായനക്കാരന്റെ മനസ്സില്‍ ജിജ്ഞാസ അവശേഷിപ്പിച്ചുകൊണ്ടാണ്. നോവലിന്റെ തുടര്വായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കാന്‍ തക്ക തരത്തിലുള്ളതായിരുന്നു ഭാഷയും പ്രയോഗങ്ങളും.
ഒരുകാലത്ത് മലയാള സാഹിത്യത്തില്‍ വളരെ പ്രാധാന്യമുള്ളൊരു മേഖലയായിരുന്നു അപസര്‍പ്പകസാഹിത്യങ്ങള്‍. എങ്കിലും മുഖ്യധാരാ സാഹിത്യത്തിനൊപ്പം അപസര്‍പ്പക സാഹിത്യത്തെ പരിഗണിച്ചിരുന്നില്ല. വിദേശരാജ്യങ്ങളെപ്പോലെ അപസര്‍പ്പക സാഹിത്യ മേഖലയെ ‘മാന്യമായ’ വായനാസംസ്കാരത്തില്പ്പെടുത്താന് എന്തുകൊണ്ടോ നമ്മുടെ വരേണ്യരായ വായനക്കാരും സാഹിത്യകാരന്മാരുമൊന്നും തയ്യാറായില്ല.
വായനയുടെ വസന്തം നിറച്ച എഴുത്തുകാര്‍ നിരവധി പേരുണ്ട്. നീലകണ്ഠന്‍പരമാരമുതല്‍ മെഴുവേലിബാബുജിയും ജിജി ചിലമ്പിലും വരെ നിരവധി പേര്. കോട്ടയം പുഷ്പനാഥിനെയും തോമസ്.ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആര്‍ക്കാണു മറക്കാന്‍ കഴിയുക.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍ക്കും അഗതാക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകള്‍ക്കും കേരളത്തില്‍ വളരെ കൂടുതല്‍ വായനക്കാരെയും ആരാധകരെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം നിറക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ബുദ്ധിപരമായ അന്വേഷണമായിരുന്നു ഷെര്‍ലോക്ഹോംസും അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളും ചെയ്തിരുന്നത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയും കഥാസന്ദര്‍ഭങ്ങളുമായിരുന്നില്ല ഇവയിലുണ്ടായിരുന്നത്. കഥയുടെ ഭൂമിശാസ്ത്രം പോലും സാധാരണക്കാരന് മനസ്സിലാകുന്നതായിരുന്നില്ല.
അത്യാവശ്യം അക്ഷരം കൂട്ടിവായിക്കാനറിയുന്ന കൂലിപ്പണിക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ സാധാരണക്കാരുടെ പട്ടികയില്‍ വരും. എന്നാല്‍ ബാറ്റണ്‍ബോസ് കഥയെഴുതിയത് കോട്ടയം പട്ടണത്തിലും എറണാകുളം നഗരത്തിലും ഊന്നിനിന്നാണ്. കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചത് മോട്ടോര്‍സൈക്കിളില്‍ എറണാകുളം ബൈപാസ് റോഡിലൂടെയാണ്. നമ്മുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി അവര്‍ രചിച്ച നോവലുകള്‍ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചതതിനാലാണ്.
അപ്പന് തമ്പുരാന് 1904ല്‍ പ്രസിദ്ധീകരിച്ച ‘ഭാസ്കരമേനോനാ’ണ് മലയാളത്തിലെ ആദ്യ അപസര്‍പ്പക കൃതിയെന്നാണ് പൊതുവേ പറയുന്നത്. ഈ മേഖലയില്‍ വളരെയൊന്നും ഗവേഷണങ്ങള്‍ നടക്കാത്തതിനാല്‍ അതിലും അടിയുറച്ചൊരു വിശ്വാസം രേഖപ്പെടുത്താന്‍ കഴിയുന്നില്ല. അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന രസികരഞ്ജിനി മാസികയിലാണ് ഭാസ്കരമേനോന്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ആദ്യം ഈ നോവലിന്റെ പേര് ഒരു ദുര്‍മരണം എന്നായിരുന്നു. പിന്നീട് പുസ്തകമായപ്പോള്‍ ഭാസ്കരമേനോന്‍ എന്നാക്കി.
1904 മുതല്‍ 1970 വരെ ഏതാണ്ട് ഇരുന്നൂറോളം അപസര്‍പ്പക കൃതികള്‍ മാത്രമാണ് മലയാളത്തിലുണ്ടായിട്ടുള്ളത്.
എഴുപതിനുശേഷം എണ്‍പതുകളുടെ അവസാനം വരെ അപസര്‍പ്പ സാഹിത്യമേഖല മലയാളത്തില്‍ പുറത്തിറങ്ങിയ നിരവധി വാരികകളിലൂടെ വളര്‍ന്നു ജനകീയമായി. ഈ വാരികകളെ ‘മാ’ പ്രസിദ്ധീകരണങ്ങളെന്നു വിളിച്ചാക്ഷേപിച്ചവരുമുണ്ട്. നിരവധി ജനകീയരായ എഴുത്തുകാരും അതിലൂടെ ഉണ്ടായി.
അപ്പന്തമ്പുരാന്, എന്‍.കെ.കൃഷ്ണപിള്ള, ഓ.എം.ചെറിയാന്, ഇസെഡ് എം.പാറെട്ട് തുടങ്ങിയവര്‍ 1970വരെയുള്ള കാലങ്ങളില്‍ അപസര്‍പ്പക സാഹിത്യത്തിന്റെ രചയിതാക്കളായിരുന്നു. എന്‍.കെ.കൃഷ്ണപിള്ള രചിച്ച ‘വലിയകോയിക്കലെ കൊലപാതകം’, ഒ.എം.ചെറിയാന്റെ ‘കാലന്റെ കൊലയറ’, ഇസെഡ് എം.പാറെട്ടിന്റെ ‘നിലവറയിലെ അസ്ഥിപഞ്ജരം’, സി.മാധവന് പിള്ളയുടെ ‘പത്മസുന്ദരന്‍’ തുടങ്ങിയ നോവലുകള്‍ അക്കാലത്ത് വായനക്കാരെ ഏറെ ആകര്‍ഷിച്ചു. അറുപതുകളില്‍ കേരളത്തില്‍ ഡിറ്റക്ടര്‍ എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഡിറ്റക്ടീവ് കഥകളും നോവലുകളും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.
‘മാ’എന്നു പേരുചൊല്ലി വിളിക്കുന്ന വാരികകള്‍ ഇല്ലാതിരുന്ന കാലത്ത് ഡിറ്റക്ടര്‍ക്ക് നല്ല വായനക്കാരെ കിട്ടി. അക്കാലത്ത് മലയാളത്തിലൊഴിച്ച് മറ്റുഭാഷകളില്‍ ധാരാളം അപസര്‍പ്പക നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും ഹിന്ദിയിലായിരുന്നു. അവയെല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതും അന്നത്തെ രീതിയായി. ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ശാസ്ത്രീയ കുറ്റാന്വേഷണ നോവലുകള്‍ കൂടുതലായി മലയാളത്തിലെത്തിയത് അങ്ങനെയാണ്.
അനുജന് തിരുവാങ്കുളം, നീലകണ്ഠന് പരമാര, ഡി.സി.കുറുപ്പ് തുടങ്ങിയ എഴുത്തുകാരും അറുപതുകളിലെ അപസര്‍പ്പക സാഹിത്യകാരന്മാരാണ്. എഴുപതുകളുടെ മധ്യത്തോടെയാണ് കോട്ടയം പുഷ്പനാഥ് രംഗപ്രവേശം ചെയ്യുന്നത്. മലയാളിയുടെ അതുവരെയുള്ള കുറ്റാന്വേഷണ നോവല്‍ വയനാബോധത്തെയാകെ തട്ടിമറിച്ച രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റെത്.
അവസാനം വരെ വായനക്കാരനില്‍ ഉദ്വേഗം നിറക്കുകയെന്നതായിരുന്നു പുഷ്പനാഥിന്റെ ശൈലി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ ഡിറ്റക്ടീവ് മാര്‍ക്സും ഡിറ്റക്ടീവ് പുഷ്പരാജും മലയാളിക്കു സുപരിചിതരായി. സാധാരണക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഷ്പനാഥിന്റെ നോവലുകളെ ഇഷ്ടപ്പെട്ടു. കോട്ടയം കേന്ദ്രീകരിച്ച് പുറത്തിറങ്ങിയിരുന്ന വാരികക്കാരുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി അദ്ദേഹം മാറിയത് വളരെ പെട്ടന്നാണ്.
തോമസ് ടി.അമ്പാട്ടും ബാറ്റണ്‍ബോസും കോട്ടയം പുഷ്പനാഥിനെ പിന്തുടര്ന്ന് രംഗത്തുവന്നവരാണ്. അടിമാലിക്കാരന്‍ കെ.എം. ചാക്കോയായിരുന്നു ബാറ്റണ്‍ബോസ് എന്ന തൂലികാനാമത്തിലെഴുതി വായനക്കാരെ ഹരംപിടിപ്പിച്ചത്. ഹൊറര്‍ നോവലുകള്‍ക്ക് പ്രശസ്തനായിരുന്നു തോമസ് ടി.അമ്പാട്ട്. അദ്ദേഹത്തിന്റെ കഥകളിലെ കുറ്റാന്വേഷകനായ ഡോ.റോയി വായനക്കാരുടെ ഇഷ്ടകഥാപാത്രമായി. അന്നത്തെ കുട്ടികള്‍ സ്വയം ഡോ.റോയിയാകാന്‍ ശ്രമിച്ചു. കുറ്റാന്വേഷകന് കേസ് തെളിയിക്കുന്നതില്‍ നിന്നുമാറി ഒരു പത്രപ്രവര്ത്തകന് കേസ് തെളിയിക്കുന്ന അന്വേഷണ കഥ ആദ്യം അവതരിപ്പിക്കുന്നതും തോമസ് ടി.അമ്പാട്ടാണ്. അദ്ദേഹത്തിന്റെ ‘റിപ്പോര്‍ട്ടര്‍’എന്ന െ്രെകം ത്രില്ലര്‍ ഏറെ പ്രശസ്തമാണ്.
വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്ന രചനാ ശൈലിയായിരുന്നു ഇവര്‍ പിന്തുടര്ന്നു വന്നിരുന്നത്. എന്‍.കെ.ശശീധരന്, മെഴുവേലി ബാബുജി, പതാലില്‍ തമ്പി, തങ്കച്ചന് കുന്നങ്കരിക്കളം, ജിജി ചിലമ്പില്‍ തുടങ്ങിയവരെല്ലാം മാറിമാറി വന്ന കാലങ്ങളില്‍ ഡിറ്റക്ടീവ് സാഹിത്യത്തിലൂടെ വായനക്കാരെ ത്രസിപ്പിച്ചവരാണ്.
മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നിട്ടും അപസര്‍പ്പക സാഹിത്യത്തിന് പിടിച്ചു നില്ക്കാന് സാധിച്ചില്ല. അപസര്‍പ്പക നോവലുകള്‍ക്കും കഥകള്‍ക്കും മലയാള സാഹിത്യത്തില്‍ ഇടമില്ലാത്ത ദുരന്താവസ്ഥയാണിപ്പോള്‍. അപസര്‍പ്പക സാഹിത്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പറയുന്നത് അഗതാക്രിസ്റ്റിയെ കുറിച്ചും ആര്‍തര്‍കോനന്‍ ഡോയലിനെ കുറിച്ചുമാണ്. കോട്ടയം പുഷ്പനാഥിനെയും തോമസ് ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആരും ഓര്‍ക്കുന്നില്ല. അവരെ കുറിച്ചു പറയുന്നത് ആക്ഷേപമായി കരുതുന്ന ഭാഷാസ്നേഹികളുള്ളപ്പോള്‍ അപസര്‍പ്പക സാഹിത്യത്തിന് എങ്ങനെ നമ്മുടെ നാട്ടില്‍ ഇടം ലഭിക്കും?.വിദ്യാഭ്യാസം ചെയ്യാന്‍ പണമില്ലാതിരുന്നപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന് അതിനുകഴിഞ്ഞത് അദ്ദേഹമൊരു ഡിറ്റക്ടീവ് നോവല്‍ രചിച്ചതിനാലാണ്.
കോഴിക്കോട്ടെ പി.കെ.ബ്രദേഴ്സ് പ്രസിദ്ധീകരിച്ച മലയാറ്റൂരിന്റെ ‘മഞ്ഞമുഖ’മെന്ന പുസ്തകത്തിന്റെ പ്രതിഫലംകൊണ്ടാണ് മലയാറ്റൂര്‍ പഠിച്ചത്. അപസര്‍പ്പക സാഹിത്യത്തിന് മലയാളത്തില്‍ ഇപ്പോഴും ഒരിടം ഒഴിഞ്ഞു കിടപ്പുണ്ട്. നല്ല കൃതികള്‍ ഉണ്ടായാല്‍ അതിനു വായനക്കാരും ഉണ്ടാകും. കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന അപസര്‍പ്പക സാഹിത്യത്തിന്റെ പ്രതാപകാലം വീണ്ടെടുക്കാന്‍ കഴിയണം. വായന സമ്പന്നമാകുന്നതും സാധാരണക്കാരിലേക്ക് വായനയുടെ സുഗന്ധം നിറയ്ക്കാന്‍ കഴിയുന്നതും അപ്പോഴാണ്. വായന മരണമണി മുഴങ്ങുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ഇതു തന്നെയാണ്. സര്‍ക്കാരിനും സാഹിത്യ അക്കാദമിക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: