കേരളമെന്ന പേര്‍ കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്നാണ് കവിവാക്യം. ഇപ്പോഴോ? കേരളമെന്ന പേരുകേട്ടാല്‍ ലജ്ജിച്ചു തല കുനിയ്‌ക്കണം എന്നോ മറ്റോ ആയിരിക്കും ഇപ്പോള്‍ കവിവാക്യം.
ആഗോള വികസനമാതൃകയായിരുന്ന കേരളം ഇന്ന് ആഗോള അഴിമതി മാതൃകയാണ്. പണ്ട് അഴിമതി ചില്ലറതോതില്‍ നടത്തിയിരുന്നത് പാര്‍വത്യകാരന്മാര്‍ (വില്ലേജ് ഓഫീസര്‍മാര്‍)ആയിരുന്നു. ഇന്ന് അഴിമതി എന്നുകേട്ടാല്‍, എവിടെയെന്ന് തിരഞ്ഞാല്‍ അവസാനിക്കുന്നത് രാഷ്‌ട്രീയ നേതാക്കളിലാണ്. രാഷ്‌ട്രീയം എന്നാല്‍ അഴിമതിയുടെ പര്യായമാണ്.
രാഷ്‌ട്രീയമെന്നാല്‍ അഴിമതി മാത്രമല്ല, സ്ത്രീലമ്പടത്വവും കൂടിയാണ്. സരിത എസ്.നായര്‍ കേരളത്തെ സരിത കേരളമാക്കിയപ്പോള്‍ എത്ര രാഷ്‌ട്രീയ നേതാക്കളുടെ ഉള്ളിലാണ് കനല്‍ എരിഞ്ഞത്? തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തുമെന്ന സരിതയുടെ ഭീഷണി ആരുടെയെല്ലാം തലയുടെ മുകളിലാണ് ഡമോക്ലിസിന്റെ വാള്‍ തൂങ്ങിയത്? സൂര്യനെല്ലികേസുമുതല്‍ ഏതുപെണ്‍വാണിഭ കേസെടുത്താലും രാഷ്‌ട്രീയ നേതാക്കളുടെയോ അവരുടെ പുത്രന്മാരുടെയോ പേരുകളുണ്ടാകും.
രാഷ്‌ട്രീയക്കാര്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്താണ്? വാഗ്ദാനപ്പെരുമഴ. മുഖ്യമന്ത്രിയുടെ കേരള യാത്രയിലേതുപോലെ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കേരള യാത്രയിലും വാഗ്ദാനങ്ങള്‍ മഴപോലെ പെയ്യുന്നു. പക്ഷേ ഒന്നും നടപ്പാകുകയില്ലെന്നു മാത്രം. ”പൊതുജനം കഴുത” എന്ന് പറഞ്ഞതാരായാലും അദ്ദേഹം ഏതെങ്കിലും ചക്രവര്‍ത്തിയുടെ വിദ്വല്‍ സദസ്സിനാഭരണമാകുമായിരുന്ന ആളാണ്.
ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞുകൊണ്ടാണ്. കേരളത്തില്‍ ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അട്ടപ്പാടി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എല്ലാവര്‍ക്കും ലക്ഷംവീട് മാതൃകയില്‍ വീട് പണിയുമെന്നും വാഗ്ദാനങ്ങള്‍ ചൊരിയുന്നത് കേട്ടിട്ടുണ്ട്. ആദര്‍ശധീരനായ എ.കെ.ആന്റണിയും സ്ഥലമില്ലാത്ത ആദിവാസികള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുമെന്ന് ഉറപ്പുനല്‍കി. പക്ഷേ അട്ടപ്പാടിയില്‍ വാഗ്ദാനംചെയ്ത വീടുകളൊന്നും ഉയര്‍ന്നില്ല. ഇന്നും അവര്‍ ആരോഗ്യപരിരക്ഷയില്ലാതെ, ശൈശവവിവാഹം നടത്തി, കൗമാരക്കാരികള്‍ അമ്മമാരായി, ജീവിതം ദുരിതമയമായി കഴിയുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ നേരിട്ട് അന്വേഷിക്കുമെന്നു പറഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കാറ്റില്‍ അലിഞ്ഞപ്പോള്‍ ആദിവാസികള്‍ നില്‍പ്പുസമരം തുടരുന്നു. ഇപ്പോള്‍ അട്ടപ്പാടിആദിവാസികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ സിപിഎം എംപി എം.ബി.രാജേഷ് നിരാഹാരമനുഷ്ഠിക്കുന്നു. സര്‍ക്കാരാകട്ടെ കോടികള്‍ അട്ടപ്പാടിക്ക് വേണ്ടി വാഗ്ദാനം ചെയ്ത്, ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വൃഥാ വാഗ്ദാനം നല്‍കുന്നു. വൈദ്യ സഹായം എത്തിക്കാന്‍ ഊരുകളിലേയ്‌ക്ക് റോഡ് പോലുമില്ലെന്നറിയാത്തവരല്ല ഇവര്‍.
ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എംവഴി) രണ്ടുകോടി രൂപ നല്‍കുമെന്നും (അത് ആരുടെ കീശയിലാണോ പോകുക!) ആദിവാസി ഊരുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ സമൂഹ അടുക്കളകള്‍ കുടുംബശ്രീയുടെ കീഴിലാക്കുമെന്നും ആണ് പുതിയ പ്രഖ്യാപനം.
ഇപ്പോള്‍ കേരളത്തില്‍ കൊഴുക്കുന്നത് ബാര്‍ കോഴ വിവാദമാണ്. കേരളത്തില്‍ മദ്യനിരോധനം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും അതിന് നിര്‍ബന്ധിതരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാത്തവരല്ല. ബാര്‍ ഉടമകള്‍ എന്നും രാഷ്‌ട്രീയക്കാരുടെ കറവപ്പശുക്കളാണ്. തെരഞ്ഞെടുപ്പിനും കല്യാണ നടത്തിപ്പിനും എല്ലാം പണമൊഴുക്കാന്‍ നിര്‍ബന്ധിതരായവര്‍. ഇപ്പോള്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബിജു രമേശ് ആരോപിക്കുന്നത് അദ്ദേഹം ധനമന്ത്രി കെ.എം.മാണിക്ക് കോടികള്‍ കോഴകൊടുത്തു എന്നാണ്. അവിശ്വസിക്കാന്‍ പ്രയാസമായ ആരോപണം. അബ്കാരിവ്യവസായത്തിന്റെ അവിഭാജ്യഘടകം കോഴയാണെന്നും മന്ത്രിമാര്‍ മുതല്‍ ഉദ്യോഗസ്ഥ മാഫിയവരെ ബാര്‍/മദ്യവ്യവസായികളെ പിഴിയുമെന്നും ജനങ്ങള്‍ക്കറിയാവുന്ന വസ്തുതയാണ്.
കേരളം മദ്യത്തിന്റെ സ്വന്തം നാടാണല്ലോ. ഇവിടെ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും വരെ മദ്യപിക്കുന്നു. മദ്യപാനം ഫാഷന്‍ ആയപ്പോള്‍ ഒരു അവതാരക ബാറില്‍ കയറി മദ്യപിച്ചെന്നും വഴിയില്‍ ബോധരഹിതയായി കിടന്നു എന്നും സംസാരമുണ്ടായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളും ബാറില്‍ സാന്നിദ്ധ്യം ഉറപ്പാക്കുന്നു. സദാചാര പോലീസ് ഇത് അറിഞ്ഞില്ലായിരിക്കാം.
മദ്യലോബി കോഴയ്‌ക്കായി പണമൊഴുക്കുമ്പോഴും നഷ്ടം നികത്താനും അവര്‍ക്ക് വഴികളുണ്ട്. നിലവാരം കുറഞ്ഞ മദ്യം പതിന്മടങ്ങ് വിറ്റ്, നികുതി വെട്ടിപ്പ് നടത്തിയുമാണിത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വിദേശമദ്യമാണ് ‘സെക്കന്റ്‌സ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. ഇത് കൊണ്ടുവരുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോഴ നല്‍കണം. എക്‌സൈസ് വകുപ്പ് എന്നാല്‍ കോഴ വകുപ്പ് എന്നാണ് പരിഭാഷ. അതുകൊണ്ടുതന്നെ സെക്കന്റ്‌സ് കടത്തല്‍ പിടിക്കപ്പെടുകയില്ല. നേതാക്കള്‍ക്കും കോഴയുടെ ഓഹരി കൃത്യമായി ലഭ്യമാകും. ഖദര്‍ വേഷം ധരിച്ച് വീട് കയറിയിറങ്ങി തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പിന്നെ കുശാല്‍!
തൃശൂരില്‍ കളക്ടറായിരുന്ന വി. രാജു നാരായണസ്വാമി അബ്കാരി ഓഫീസുകളില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഇടതുവലതു നേതാക്കള്‍ക്കു നല്‍കിയ കോഴയുടെ കണക്കു കേട്ട് ഞെട്ടിയത്രെ. കോടിയുടെ നിറം വേറെ വേറെയായിരുന്നെങ്കിലും കോഴ ആര്‍ക്കും നിഷിദ്ധമല്ല.
ഇപ്പോള്‍ ദേശീയ-സംസ്ഥാന പാതകള്‍ക്കരികെ മദ്യശാലകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. അവധിദിവസങ്ങള്‍ക്ക് മുന്‍പ് ഈ ബാറുകള്‍ക്ക് മുന്നില്‍ നീളുന്ന ”ക്യൂ” കണ്ടു പലരും അത്ഭുതസ്തബ്ധരാവുകയുണ്ടായി. ഈ ‘ക്യൂ’വില്‍ വിദ്യാര്‍ത്ഥികളും ഉണ്ട്. ബാറിന് സമീപം വാഹന പരിശോധനപോലും നടക്കുന്നില്ല.
മദ്യപാനമാണ് കേരളത്തിന്റെ ശാപം എന്നും ഗാര്‍ഹികാതിക്രമങ്ങള്‍ക്കും പീഡനത്തിനും കാരണമെന്നും മൂല്യച്യുതി ഉണ്ടാകുന്നത് മദ്യപിച്ച് വരുന്നവരില്‍ നിന്നാണെന്നും അറിയാത്തവരില്ല. റോഡപകടങ്ങള്‍ക്ക് ഒരു പ്രധാന കാരണം മദ്യപിച്ചിട്ടുള്ള വണ്ടിയോടിക്കലാണ്.
ഇതൊന്നും ഭരിക്കുന്ന ഇടതു-വലതു സര്‍ക്കാരിന് വാര്‍ത്തയല്ല. മദ്യത്തില്‍നിന്നും വരുന്ന വരുമാനം കൃത്യമായിരുന്നാല്‍ എവിടെയും എങ്ങനെയും ബാറുകളും മദ്യഷോപ്പുകളും നടത്താം.
പക്ഷേ മദ്യനിരോധനം കേരളത്തില്‍ പ്രായോഗികമാകാത്തതിന് കാരണം ബുദ്ധിമാനായ മലയാളി ഉടന്‍ വ്യാജമദ്യത്തിലേക്കും വാറ്റിേലേക്കും വ്യാജ അരിഷ്ടങ്ങളിലേക്കും തിരിയുമെന്നതിനാലാണ്. അരിഷ്ടങ്ങള്‍ പരിശോധനാ വിധേയമാക്കേണ്ടത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായ നടപടിയാണ്. അതും കോഴയ്‌ക്ക് മറ്റൊരു വഴികൂടി വെട്ടിത്തെളിക്കുമെങ്കിലും കേരളീയര്‍ അഭ്യസ്തവിദ്യരാണ്. ബുദ്ധികൂര്‍മതയും കഠിനാദ്ധ്വാനവും സ്വഭാവമാക്കിയവര്‍. പക്ഷേ അവരുടെ ഗുണവും കഴിവും പ്രകടമാകുന്നത് നാടുവിടുമ്പോഴാണ്. ഗള്‍ഫ് മരുഭൂമിയില്‍ ചോര വിയര്‍പ്പാക്കി പണിയെടുക്കുന്ന ഒരു മലയാളിയും മദ്യത്തിന്റെ പുറകെ പോയതായി കേട്ടിട്ടില്ല. അവിടെ മദ്യനിരോധനം എന്നത് വെറും വാക്കല്ലല്ലോ.
കേരളത്തില്‍ അവിഹിതബന്ധങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കെ വനിതാ കമ്മീഷന്‍ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. പക്ഷേ കേരളം മുംബൈയൊ കൊല്‍ക്കത്തയോ ദില്ലിയോ അല്ലല്ലോ!
കേരളം ഇന്ന് അവിഹിതത്തിന്റെയും അഴിമതിയുടെയും കേളീരംഗമായി മാറിയത് രാഷ്‌ട്രീയ നേതാക്കളുടെ നിസ്സംഗതകൊണ്ടും അവര്‍ ലക്ഷ്യമിടുന്നത് ഏതുതരത്തിലും പണമുണ്ടാക്കണം എന്ന ആര്‍ത്തിയുള്ളതുകൊണ്ടുമാണ്. ഭരണാധികാരികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും അണികളുടെയും ലക്ഷ്യം ജനനന്മയല്ല, മറിച്ച് ധനസമ്പാദനമാണ് എന്നുവരുമ്പോള്‍ പ്രകൃതി എല്ലാം തന്നനുഗ്രഹിച്ച കേരളത്തിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. വികസനം കടലാസിലൊതുങ്ങുന്നു. പദ്ധതികള്‍ പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു.
പക്ഷേ ഇവിടുത്തെ ജനങ്ങള്‍ കഞ്ചാവിനും മദ്യത്തിനും അടിമപ്പെടുമ്പോള്‍ അവര്‍ക്ക് ഈ രാഷ്‌ട്രീയ നേതാക്കളുടെ നീതിപൂര്‍വമല്ലാത്ത നടപടികളെയും പ്രാവര്‍ത്തികമാകാത്ത വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാനുള്ള ഇച്ഛാശക്തി നഷ്ടമാകുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നുംനേടാതെ ജനങ്ങള്‍, അട്ടപ്പാടിയിലെ ആദിവാസികളെപ്പോലെ, ചെങ്ങറ സമരക്കാരെ പോലെ മൂലമ്പള്ളിയില്‍നിന്നും നിഷ്‌കാസിതരായവരെപ്പോലെ അനാഥരാകുന്നു. ഇതൊന്നും രാഷ്‌ട്രീയ നേതാക്കള്‍ക്ക് പ്രശ്‌നമല്ല. അവരുടെ സ്വകാര്യ ഖജനാവ് നിറയുന്നിടത്തോളം കാലം! കേരളമെന്നു കേട്ടാല്‍ ലജ്ജിക്കേണ്ടേ?
















