തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അനധികൃതമായി ഫോൺ ഉപയോഗിച്ചതിനാണ് നടപടി. സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്തായിരുന്നു കൊടി സുനിയുടെ ഫോൺ വിളി.
ജയിൽ തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ ബന്ധപ്പെടാനാവും. പോലീസ് നിരീക്ഷണത്തിൽ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. എന്നാൽ, കൊടി സുനി ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു.
ഒറ്റയാൾ മുറിയിൽ താമസിപ്പിച്ചിരിക്കുന്ന കൊടി സുനിക്കു സെല്ലിനു പുറത്തിറങ്ങാനാകില്ല. ജയിലിലെ മറ്റു സൗകര്യങ്ങളും ലഭിക്കില്ല. കുറേനാളായി കൊടി സുനി പരോളിൽ ഇറങ്ങാനും ജയിൽ മാറാനും ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായ ഫോൺ വിളികൾക്കാണു സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചതെന്നാണ് വിവരം. പിണറായി സർക്കാരിന്റെ അവസാന കാലത്ത് കണ്ണൂരിലെ ജയിലിലേക്കു മാറാൻ കൊടി സുനി തീവ്രശ്രമം നടത്തിയിരുന്നു. അതിനിടെ, കയ്യിലെ ചരട് അഴിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തിരിച്ചടിയായി.
















