ബീജിംഗ്: ലോകം കാത്തിരുന്ന സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. ഇന്നലെ ബീജിംഗിലെ പക്ഷിക്കൂട് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നെയ്‌മറും സംഘവും മെസ്സിപ്പടയെ കെട്ടുകെട്ടിച്ചത്. ഇരുപകുതികളിലുമായി ഡീഗോ ടാര്‍ഡെല്ലിയാണ് കാനറികളുടെ രണ്ട് ഗോളുകളും നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന ക്യാപ്റ്റനും ലോക ഫുട്‌ബോളിലെ സൂപ്പര്‍താരവുമായ ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല സൂപ്പര്‍താരങ്ങളായ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്‌മറും തീര്‍ത്തും നിറം മങ്ങുകയും ചെയ്തതോടെ പോരാട്ടം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നതുമില്ല.
പെനാല്‍റ്റിയുള്‍പ്പെടെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് മെസ്സിയുടെ അര്‍ജന്റീനക്ക് തിരിച്ചടിയായത്.
കളിയുടെ 61 ശതമാനവും പന്ത് കൈവശംവെച്ച അര്‍ജന്റീനയാണ് മത്സരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും. മത്സരത്തിലുടനീളം 16 ഷോട്ടുകള്‍ അവര്‍ പായിച്ചെങ്കിലും നാലെണ്ണം മാത്രമേ ലക്ഷ്യത്തിലേക്ക് നീങ്ങിയുള്ളൂ. എന്നാല്‍ ബ്രസീലിയന്‍ ഗോളിയെ കീഴടക്കാനുള്ള കരുത്ത് ഈ ഷോട്ടുകള്‍ക്ക് ഉണ്ടായതുമില്ല. എന്നാല്‍ ഗോള്‍വലയം ലക്ഷ്യമാക്കി കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ബ്രസീലാണ്. അവര്‍ ഉതിര്‍ത്തി 10 ഷോട്ടുകളില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു.
മത്സരം പത്ത് മിനിറ്റായപ്പോഴേക്കും മൂന്ന് അവസരങ്ങളാണ് അര്‍ജന്റീന താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ബ്രസീല്‍ പ്രതിരോധം മികച്ച പ്രകടനം നടത്തിയതോടെയാണ് മെസ്സി, ഡി മരിയ എന്നിവരടക്കമുള്ള അര്‍ജന്റീനന്‍ താരങ്ങളുടെ ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയത്. അവരുടെ മിക്ക ഷോട്ടുകളും ബ്രസീല്‍ പ്രതിരോധം ബ്ലോക്ക് ചെയ്യുകയായിരുന്നു.
എന്നാല്‍ കളിയുടെ ഗതിക്കെതിരായി 28-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് നേടി. ഓസ്‌കര്‍ പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്ത സബലേറ്റയുടെ പിഴവില്‍ നിന്നാണ് ഡീഗോ ടാര്‍ഡെല്ലി ഗോള്‍ നേടിയത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ടാര്‍ഡേലിയുടെ ഷോട്ട് ഗോളിയെ മറികടന്ന് വലയിലെത്തി. രാജ്യാന്തര ഫുട്‌ബോളില്‍ ടാര്‍ഡെല്ലിയുടെ ആദ്യ ഗോളായിരുന്നു ഇത്. 12 മിനിറ്റിന് ശേഷം സമനില പിടിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം മെസ്സി പാഴക്കുന്നത് ഞെട്ടലോടെയാണ് സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ കണ്ടത്.
മികച്ച ഫോമില്‍ കളിച്ച ഡി മരിയയെ പോസ്റ്റിനുള്ളില്‍ ഡാനിലെ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി പാഴാക്കിയത്. ബാഴ്‌സയുടെ സൂപ്പര്‍താരത്തിന്റെ ഷോട്ട് ബ്രസീല്‍ ഗോളി വലത്തോട്ട് ഡൈവ് ചെയ്ത് തടുത്തിട്ടു.
രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് കാനറികള്‍ക്കായിരുന്നു. 58, 60 മിനിറ്റുകളില്‍ ഡേവിഡ് ലൂയിസിന്റെയും ഓസ്‌കറിന്റെയും ഷോട്ടുകള്‍ അര്‍ജന്റീന ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ സമനില നേടാന്‍ ലഭിച്ച അവസരം ലയണല്‍ മെസ്സിയും പാഴാക്കി. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഓസ്‌കറിന്റെ കോര്‍ണര്‍ ഡേവിഡ് ലൂയിസില്‍ നിന്ന ടാര്‍ഡെല്ലിക്ക് മുന്നിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ വലതുമൂലയില്‍ നിന്ന ടാര്‍ഡെല്ലി പന്ത് ഹെഡ് ചെയ്ത് വലയിലേക്കിട്ടു.
പിന്നീട് കളിയുടെ 80-ാം മിനിറ്റില്‍ ഗോളി പോലുമില്ലാതിരുന്നിട്ടും സൂപ്പര്‍താരം നെയ്‌മര്‍ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. ഗോളെന്ന് ഉറപ്പിച്ച രണ്ട് സുവര്‍ണാവസരങ്ങളാണ് നെയ്‌മര്‍ പാഴാക്കിയത്.
കാല്‍പ്പന്ത് മൈതാനത്ത് ഒരു നൂറ്റാണ്ട് പിന്നിട്ട കുടിപ്പകയുടെ അദ്ധ്യായത്തില്‍ ബ്രസീലും അര്‍ജന്റീനയും വിജയത്തില്‍ തുല്യരായി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വന്‍ശക്തികളുടെ ആദ്യ ഏറ്റുമുട്ടലിന്റെ ചരിത്രം ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ബീജിംഗിലെ പക്ഷിക്കൂട് സ്‌റ്റേഡിയത്തില്‍ ഇളമുറക്കാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബ്രസീല്‍ വിജയം കണ്ടത്. ബ്രസീല്‍ ദേശീയ കോച്ചായി ദുംഗയും അര്‍ജന്റീന പരിശീലകനായി ജെറാര്‍ഡോ മാര്‍ട്ടീനോയും സ്ഥാനമേറ്റശേഷമുള്ള ഇരു ടീമുകളുടേയും ആദ്യ പോരാട്ടമായിരുന്നു ഇത്.
















