ചണ്ഡമുണ്ഡശിരച്ഛേരത്താ മഹിഷാസുരമര്ദ്ദകഃ
മഹാകാളീരൂപധരഃ ചാമുണ്ഡീരൂപധാരകഃ
869. ചണ്ഡമുണ്ഡശിരച്ഛേത്താഃ – ചണ്ഡന്റെയും മുണ്ഡന്റെയും ശിരസു ഛേദിച്ചവന്‍. ഇതു തൊട്ടുള്ള പത്തു നാമങ്ങള്‍ പരബ്രഹ്മരൂപിയായ ഗുരുവായൂരപ്പനെ പരാശക്തീ രൂപത്തില്‍ സ്തുതിക്കുന്നു. ദേവീഭാഗവതത്തിലും ദേവീമാഹാത്മ്യത്തിലും മറ്റു പല പുരാണങ്ങളിലും പരമാര്‍ശിക്കപ്പെടുന്ന ശുംഭനിശുംഭന്മാരുടെ കഥയിലെ ഒരു സംഭവമാണ് ഈ നാമം സൂചിപ്പിക്കുന്നത്. ശുംഭനിശുഭംന്മാരെ വധിക്കുന്നതിനായി മഹാദേവി ശ്രീപാര്‍വതിയുടെ ശരീരകോശത്തില്നിന്ന് കൗശികി എന്ന പേരില്‍ രൂപമെടുത്തു. ആ ദേവി ഹിമാലയപര്‍വതത്തില്‍ വിരാജിക്കുന്നത് ശുംഭനിശുംഭന്മാരുടെ ഭൃത്യരായ ചണ്ഡനും മുണ്ഡനും കണ്ടു. അവര്‍ കണ്ട സുന്ദരിയെക്കുറിച്ച് ശുംഭനിശുംഭന്മാരോടു പറഞ്ഞു. ആ സുന്ദരിയെ വിവാഹം കഴിക്കാന്‍ അവര്‍ ശുംഭനെ പ്രേരിപ്പിച്ചു. ശുംഭന് ഒരു ദൂതനെ വിവാഹാഭ്യര്‍ത്ഥനയുമായി ദേവിയുടെ അടുക്കലേയ്ക്കയച്ചു. തന്നെ യുദ്ധത്തില്‍ ജയിക്കുന്നയാളെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്നും തന്നെ തോല്‍പ്പിച്ചാല്‍ വിവാഹം കഴിക്കാമെന്നും ദേവി ദൂതനോടു പറഞ്ഞു. ഇതുകേട്ടു കോപിച്ച ശുംഭന് തന്റെ ഒരു സേനാനായകനായ ധൂമലോചനനെ സൈന്യത്തോടൊപ്പം ദേവിയെ പിടിച്ചുകൊണ്ടുവരാന്‍ നിയോഗിച്ചു. ധൂമലോചന് ദേവിയെ ബലാത്കാരമായി പിടിച്ചുകൊണ്ടുപോകാന്‍ അടുത്തപ്പോള്‍ ദേവി ഒരു ഹൂംകാരംകൊണ്ട് അവനെ ഭസ്മമാക്കി. ദേവിയുടെ വാഹനമായ സിംഹം ധൂമലോചനന്റെ സൈന്യത്തേയും നശിപ്പിച്ചു. ഇതറിഞ്ഞു കോപിച്ച ശുംഭന് ഒരുവലിയ സൈന്യത്തെ ചണ്ഡന്റെയും മുണ്ഡന്റെയും നേതൃത്വത്തില്‍ ദേവിയെ പിടിച്ചുകൊണ്ടുവരാന്‍ അയച്ചു. വലിയ സൈന്യത്തെ കണ്ട ദേവി കോപിച്ചു. ദേവിയുടെ ഭ്രുകുടീകുടിലമായ നെറ്റിത്തടത്തില്‍നിന്ന് കരാളവദനായ കാളീദേവി ഉണ്ടായി. തുടര്‍ന്നുണ്ടായി മഹാസംഗരത്തില്‍ കാളീദേവി ചണ്ഡനെയും മുണ്ഡനെയും വധിച്ച് അവരുടെ ശിരസ്സുകള്‍ മഹാദേവിക്കു കാഴ്ചവച്ചു.
ഈ നാമം ഗുരുവായൂരപ്പനെ ചണ്ഡമുണ്ഡന്മാരുടെ ശിരസ്സ് ഛേദിച്ചവനായി സ്തുതിക്കുന്നു. പരബ്രഹ്മസ്വരൂപിയായ ഗുരുവായൂരപ്പന്റെ ഭിന്നരൂപങ്ങളാണ് കാളിയും ദുര്‍ഗ്ഗയും ശിവനും ബ്രഹ്മാവുമെല്ലാം.
870. മഹിഷാസുരമര്ദ്ദകഃ – മഹിഷാസുരനെ മര്ദ്ദിച്ചവന്. ദേവീഭാഗവതത്തിലും ദേവീമാഹാത്മ്യത്തിലും മറ്റു പല പുരാണങ്ങളിലും മഹിഷാസുരന്റെ കഥ വിവരിച്ചിട്ടുണ്ട്. പോത്തിന്റെ രൂപമുള്ള ഒരു അസുരനാണ് മഹിഷന്. ബ്രഹ്മാവില്‍നിന്നു നേടിയ വരത്തിന്റെ ബലംകൊണ്ട് അഹങ്കരിച്ച മഹിഷന് ദേവന്മാരെ പരാജയപ്പെടുത്തി ലോകാധിപതിയായി. മഹിഷനെ ഭയന്ന ദേവന്മാര് ഒത്തുകൂടി ബ്രഹ്മാവിനെയും ശിവനെയും വിഷ്ണുവിനെയും അഭയം പ്രാപിച്ചു. ദേവന്മാരുടെ ആവലാതി കേട്ടു കോപിച്ച ത്രിമൂര്‍ത്തികളില്‍ ഓരോരുത്തരുടെയും മുഖത്തുനിന്ന് ഓരോ തേജസ്സ് പുറത്തുവന്നു. അതുപോലെ എല്ലാ ദേവന്മാരുടെയും ശരീരങ്ങളില്‍നിന്നും തേജസ്സുകളുണ്ടായി. ആ തേജസ്സുകള്‍ ഒരുമിച്ചുചേര്ന്നുണ്ടായ മഹാതേജസ്സ് പര്‍വതാകാരമായി. ആ തേജസ്സിന്റെ മദ്ധ്യത്തില്‍ ഒരു ദേവീരൂപം പ്രത്യക്ഷമായി. എല്ലാ ദേവന്മാരും അവരവരുടെ ആയുധങ്ങളും ആഭരണങ്ങളും ദേവിക്കര്പ്പിച്ചു ദേവിയെ സ്തുതിച്ചു. ദേവിയുടെ നിശ്വാസത്തില്‍ നിന്നുണ്ടായ ദേവീഗണങ്ങളുമായി ദേവി മഹിഷനെ നേരിട്ടു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ മഹിഷന്റെ സൈന്യവും മഹിഷനും നശിച്ചു. സര്വ്വദേവന്മാരുടെയും തേജസ്സ് ഏകീഭവിച്ചുണ്ടായ മഹിഷാസുരമര്ദ്ദിനിയുടെ രൂപം ധരിച്ച ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നു.
871. മഹാകാളീരൂപധരഃ – മഹാകാളിയായി രൂപം ധരിച്ചവന്. മുന്‍നാമങ്ങളുടെ വ്യാഖ്യാനത്തില്‍ പറഞ്ഞതുപോലെ അനേകമനേകം സന്ദര്‍ഭങ്ങളില്‍ അധര്‍മ്മികളെ നശിപ്പിക്കുന്നതിലും ധര്‍മ്മത്തെ നിലനിറുത്തുന്നതിനുമായി ഭഗവാന് പല സന്ദര്‍ഭങ്ങളില്‍ കാളീരൂപം ധരിച്ചിട്ടുണ്ട്.
872. ചാമുണ്ഡീരൂപധാരകഃ – ചാമുണ്ഡിയുടെ രൂപം ധരിച്ചവന്. ‘ചണ്ഡമുണ്ഡശിരച്ഛേത്താ’ എന്ന 869-ാം നാമത്തില്‍ കാളീദേവി ചണ്ഡനെയും മുണ്ഡനെയും വധിച്ച കഥ പറഞ്ഞിരുന്നു. ചണ്ഡന്റെയും മുണ്ഡന്റെയും ശിരസ്സുകള്‍ കാളീദേവി കൗശികീദേവിക്ക് ഉപഹാരമായി സമര്‍പ്പിച്ചു. ”ചണ്ഡനെയും മുണ്ഡനെയും ഗ്രഹിച്ചുകാണ്ട് ഇവിടെ വന്നതിനാല്‍ ചാമുണ്ഡാ എന്നപേര് നിനക്കുണ്ടാകും” എന്നു കൗശീകീദേവി കാളീദേവിയെ അനുഗ്രഹിച്ചു. ‘മഹാകാളിയായി രൂപം ധരിച്ചവന്’ എന്നുതന്നെ ഈ നാമത്തിലും അര്‍ത്ഥം. ചാമുണ്ഡാ, ചാമുണ്ഡി എന്നീ പദങ്ങള്‍ രൂപഭേദങ്ങള്‍ മാത്രമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: