ന്യൂദല്‍ഹി: നവഭാരതനിര്മാണത്തിന് ആഹ്വാനം ചെയ്ത് എന്‍ഡിഎ സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് പദ്ധതിയെന്ന് രാജ്യത്തെ വ്യാവസായിക ലോകത്തോട് മോദി പ്രഖ്യാപിച്ചു. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രചാരണലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണെന്ന് രാജ്യത്തെ പ്രമുഖ 500 സിഇഒമാരോടായി വിജ്ഞാന് ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
സദ്ഭരണം മാത്രമല്ല ആവശ്യം, നിക്ഷേപകരുടെ വിശ്വാസം ആര്ജ്ജിക്കുന്നതിനായി ഫലപ്രദമായ ഭരണം അവര്‍ക്ക് പ്രദാനം ചെയ്യുക തന്നെ വേണം. നിക്ഷേപസൗഹാര്‍ദ്ദമായ അന്തരീക്ഷം വിദേശകമ്പനികളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിവേഗത്തിലുള്ള തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകും. ബിസിനസിനനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50ല്‍ എത്താന്‍ നമുക്ക് സാധിക്കണം. നിലവില്‍ വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം 134-ാം സ്ഥാനമാണ് ഭാരതത്തിന്, പ്രധാനമന്ത്രി പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ എന്നത് ഒരു മുദ്രാവാക്യമാണ്, അല്ലാതെ ക്ഷണപത്രമല്ല. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി രാജ്യത്തുനിന്നും പുറത്തുകടക്കാനുള്ള കമ്പനികളുടെ ആഗ്രഹത്തെ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തോടെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വികസനത്തിനായി പ്രതിജ്ഞാബദ്ധമാണ്. ഇതൊരിക്കലുമൊരു രാഷ്ട്രീയ അജണ്ടയല്ല, മറിച്ച് വിശ്വാസമാണ്. ലോകം ഏഷ്യയിലേക്കും ഭാരതത്തിലേക്കും എത്താന്‍ കാത്തിരിക്കുകയാണ്. നമുക്ക് നമ്മുടെ വിലാസം വിളിച്ചുപറയേണ്ട കാര്യമില്ല. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഏതെങ്കിലുമൊരു വാസ്കോ ഡ ഗാമ ഉണ്ടാകും, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
വാണിജ്യകാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി ലഭ്യമാക്കുന്ന പുതിയ വെബ്സൈറ്റായ മേക്ക് ഇന്‍ ഇന്ത്യ.കോമിന്റെ (makeinindia.com) പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാജ്യത്തു വ്യവസായം ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: