അവിടുത്തെ തത്ത്വചിന്ത എല്ലാം ഞാന്‍ സ്വീകരിക്കുന്നില്ലെന്നതു നേരു തന്നെ. കുറേയേറെ തത്വാനേ്വഷണം എനിക്കു സ്വയം വേണം. പലകാര്യത്തിലും ഞാന്‍ തികച്ചും വിയോജിക്കുന്നു. പക്ഷേ, വിയോജിക്കുന്നുവെന്നതുകൊണ്ട് അവിടുത്തെ മനോഹാരിത കാണരുതെന്നുണ്ടോ? ഫലലോഭം തീരെ തീണ്ടാത്ത ഒരേ ഒരാള്‍ അവിടുന്നുമാത്രമാണ്. തങ്ങള്‍ ഈശ്വരാവതാരങ്ങളാണ്, തങ്ങളില്‍ വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗം പ്രാപിക്കും എന്നുപറയുന്ന മഹാത്മാക്കളെല്ലാം വേറെയുണ്ടായിരുന്നു. എന്നാല്‍ അവിടുന്നു തന്റെ അന്ത്യശ്വാസത്തിലും എന്താണ് പറഞ്ഞത്. ആര്‍ക്കും നിങ്ങളെ സഹായിക്കാന്‍ വയ്യ. തന്നത്താന്‍ തുണയ്‌ക്കുക. സ്വന്തം മുക്തി സ്വയം സമ്പാദിക്കുക, തന്നെക്കുറിച്ച് അവിടുന്നു പറഞ്ഞതിങ്ങനെയാണ്.ആകാശംപോലെ അനന്തമായ അനന്തജ്ഞാനത്തിന്റെ പേരാണ് ബുദ്ധന്‍. ഞാന്‍, ഗൗതമന്‍, ആ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. നിങ്ങളേവരും, അതിനു യത്‌നിച്ചാല്‍ അവിടെയെത്തിച്ചേരും. നിശ്ശേഷം നിരപേക്ഷനായ അവിടുന്നു സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിച്ചില്ല. അര്‍ത്ഥം ആഗ്രഹിച്ചില്ല. തന്റെ സിംഹാസനവും സര്‍വ്വസ്വവും ഉപേക്ഷിച്ച്, ഭാരതത്തിലെ പെരുവഴികളില്‍കൂടി ഭിക്ഷാര്‍ത്ഥിയായി സഞ്ചരിച്ചു. പാരാവാരംപോലെ പരന്ന ഹൃദയം പൂണ്ടു മനുഷ്യരോടും മൃഗങ്ങളോടും മൈത്രി ഉപദേശിച്ചുകൊണ്ട്. യാഗം നിര്‍ത്താന്‍, മൃഗത്തിനു പകരം തന്റെ ജീവിതം ഹോമിക്കാന്‍, സദാ സന്നദ്ധനായ ഏകവ്യക്തിയാണവിടുന്ന്. ഒരിക്കല്‍ ഒരു രാജാവിനോട് അവിടുന്നു പറഞ്ഞു. ഒരാടിനെ ബലിയര്‍പ്പിച്ചാല്‍ അങ്ങേക്കു സ്വര്‍ഗം കിട്ടുമെങ്കില്‍ ഒരു മനുഷ്യനെ ബലിയര്‍പ്പിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്. അതുകൊണ്ട് എന്നെ കുരുതി കഴിച്ചോളൂ. രാജാവ് അദ്ഭുതപ്പെട്ടുപോയി. എന്നിട്ടും അവിടേക്കു സ്വാര്‍ത്ഥചിന്ത തീരെയുണ്ടായിരുന്നില്ല. കര്‍മ്മിയുടെ പരിപൂര്‍ണതയാണവിടുന്ന്. അവിടുന്നു പ്രാപിച്ച ഉത്തുംഗശൃംഗം കാണിക്കുന്നു. നമുക്കു കര്‍മ്മയോഗം മുഖേന ആദ്ധ്യാത്മികതയുടെ അത്യുച്ചത്തിലെത്താമെന്ന്.
















