ന്യൂദല്‍ഹി: മഹാരാഷ്ട്ര സദനില്‍ മോശം ഭക്ഷണം നല്കിയ സംഭവത്തില്‍ എംപിമാരും ജീവനക്കാരനുമായുണ്ടായ പ്രശ്നത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. യഥാര്‍ത്ഥത്തില്‍ നടന്നതു മറച്ചുവെച്ച് സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷം മതവികാരം വ്രണപ്പെടുന്ന തരത്തില്‍ വിവാദമുണ്ടാക്കിയതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മോശം ഭക്ഷണം നല്‍കിയതിനെ ന്യായീകരിച്ച് ജീവനക്കാരന് സംസാരിച്ചതിനെ തുടര്‍ന്നാണ് എംപിമാര്‍ ജീവനക്കാരന്റെ വായിലേക്ക് ഭക്ഷണം തിരുകിക്കയറ്റാന്‍ ശ്രമിച്ചതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ഇന്നലെ ലോക്സഭയില്‍ വായിച്ചു.
ജൂലൈ 17ന് രാവിലെ 11.30ന് മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിമാര്‍ ഐആര്‍സിടിസി വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും കരാര്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. മുന്‍വശത്തെ ഓഫീസിലേക്കും അടുക്കളഭാഗത്തേക്കും എത്തിയ എംപിമാര്‍ അവരുടെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഐആര്‍സിടിസി റസിഡന്‍സ് മാനേജരായ അര്‍ഷാദ് സുബൈര്‍ ഭക്ഷണം മോശമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ മോശം ഭക്ഷണം അര്‍ഷാദിന്റെ വായിലേക്ക് തിരുകാന്‍ എംപിമാര്‍ ശ്രമിച്ചു. ലോക്കല്‍ പോലീസില്‍ ഇതുസംബന്ധിച്ച് അര്‍ഷാദ് യാതൊരു പരാതിയും നല്‍കിയിട്ടില്ല. റസിഡന്‍സ് കമ്മീഷണര്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയെ വിവരം അറിയിച്ചിരുന്നു. ഇതുവരെയും സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ല, മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്.
എല്ലാ പൗരന്മാരുടേയും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വായിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലോക്സഭയില്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സദനില്‍ നടന്ന സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനാവശ്യമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും, ശിവസേന എംപിമാരും മഹാരാഷ്ട്രസദന്‍ ജീവനക്കാരനും തമ്മിലുണ്ടായ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മോശം ഭക്ഷണം വിതരണം ചെയ്തതിനെ തുടര്‍ന്ന് ജൂലൈ 18ന് തന്നെ മഹാരാഷ്ട്രസദനിലെ ഐആര്‍സിടിസിയുടെ കരാര്‍ റദ്ദാക്കിയിരുന്നു. സദന് ജീവനക്കാരന് പരാതി നല്കാത്തതിനാല് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്ന് നേരത്തെ തന്നെ അറിയിക്കുകയും ചെയ്തു. മഹാരാഷ്ട്ര സദനിലെ ക്യാന്റീനില്‍ വലിയ കള്ളക്കളികള്‍ നടക്കുന്നുണ്ടെന്ന ആരോപണം ശിവസേന എംപിമാര്‍ വീണ്ടും ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: