ഫോര്‍ട്ടലേസ: പശ്ചിമേഷ്യയിലെ പ്രശ്നങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂകസാക്ഷികളായിരിക്കുന്ന രാജ്യങ്ങളുടെ നിലപാട് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് പറഞ്ഞു. ഫോര്‍ട്ടലേസയില്‍ ബ്രിക്സിന്റെ ആറാമത് ഉച്ചകോടിയില്‍ ‘അന്താരാഷ്ട്ര ഭരണനിര്‍വഹണവും മേഖലകളിലെ പ്രതിസന്ധിയും’ എന്ന വിഷയത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഇറാഖിലെ സംഘര്‍ഷങ്ങള്‍ സമാപിപ്പിക്കാന്‍ സംയുക്തമായി എന്തുചെയ്യാനാവുമെന്നു പരിശ്രമിക്കാന്‍ അദ്ദേഹം ബ്രിക്സ് അംഗരാജ്യങ്ങളെ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ മേഖലയ്ക്കും ആഗോളതലത്തിലും സമാധാനവും സുരക്ഷയും തകര്‍ക്കുന്നു. ഇത്ഗള്ഫ് പ്രദേശത്തെ 70 ലക്ഷം ഭാരതീയരെ ബാധിക്കുമെന്നതിനാല്‍ ഭാരതത്തിന് കൂടുതല്‍ ഉത്കണ്ഠയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച മോദി, ഭീകരതയുടെ ശക്തികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ നമ്മള് അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് നിര്‍ദ്ദേശം വെച്ചു. ഭരണത്തിലും സാമ്പത്തിക വികസനത്തിലും സുരക്ഷക്കാര്യത്തിലും ഭാരതം അഫ്ഗാനിസ്ഥാനു നല്കുന്ന സഹായം തുടരുമെന്ന് മോദി പറഞ്ഞു.
സിറിയയിലെ സമാധാന സംരക്ഷണത്തിന് ഭാരതം ഏതു പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നിലപാടറിയിച്ചു. ഇസ്രായേലും പാലസ്തീനും തമ്മില്‍ അടുത്തിടെ വീണ്ടും ആരംഭിച്ച പോരാട്ടങ്ങളില്‍ മോദി ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഭീകരതക്കെതിരേ ഒരു സഹിഷ്ണുതയും പാടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, മാനവിക ശക്തികള്‍ ഒന്നിച്ചു നിന്ന് ഭീകര ശക്തികള്‍ക്കെതിരേ പോരാടണമെന്നും ഒറ്റപ്പെടുത്തണമെന്നും പറഞ്ഞു. ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചുനിന്ന് ഭീകരതയെ പിന്തുണക്കില്ലെന്നും വളരാന്‍ അവസരമുണ്ടാക്കില്ലെന്നും മറ്റു രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഭീകരത ഒളിയുദ്ധമാണ്, അതിന് വൈവിദ്ധ്യമുള്ള മാനദണ്ഡങ്ങള്‍ ആണെന്നിരിക്കെ അതിനെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത മോദി വിശദീകരിച്ചു.
സൈബര്‍ സുരക്ഷ പ്രതിസന്ധി നേരിടുന്ന വിഷയമായതിനാല്‍ ബ്രിക്സ് രാജ്യങ്ങള്‍ ആഗോള നന്മക്കായി സൈബര്‍ സുരക്ഷാ പദ്ധതിക്കു മുന്‍കൈ എടുക്കണമെന്നഭ്യര്ത്ഥിച്ചു.
ആഗോള ഭരണ നിര്‍വഹണ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് തുടക്കം കുറിക്കണം. യുഎന്‍ സുരക്ഷാ സമിതിയും ഐഎംഎഫും അടിയന്തര പരിഷ്കരണത്തിനു വിധേയമാകേണ്ടതുണ്ട്. അവര്‍ അടിസ്ഥാന യാഥാര്‍ത്ഥ്യം മനസിലാക്കാനും കൂടുതല്‍ പ്രതിനിധീകരിക്കാനും തയ്യാറാകണം, പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: