പെരുമ്പാവൂര്‍: കാലടി കവലയിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. ഇതുവരെയും പ്രതിയെ പിടികൂടാനായില്ലെങ്കിലും സ്ഥാപനയുടമ തിരുവനന്തപുരം സ്വദേശി അശോകനാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞമാസം രാത്രി 15-നാണ് രാത്രിയിലാണ് കാലടി കവലയിലെ ദര്‍ശനം എന്ന സ്ഥാപനത്തില്‍ തൊഴിലാളി ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി പ്രമോദി(31) വെട്ടേറ്റ് മരിച്ചത്.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 10 അംഗങ്ങള്‍ അടങ്ങുന്ന സംഘം അന്വേഷണം നടത്തിവന്നെങ്കിലും പോലീസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല. എന്നാല്‍ സ്ഥാപനയുടമ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരും. മുന്‍ കുറുപ്പംപടി സിഐ ക്രിസ്പിന്‍ സാമിനെയും പിന്നീട് അന്വേഷണ സംഘത്തോടൊപ്പം ചേര്‍ത്തെങ്കിലും ഇദ്ദേഹവും അശോകനില്‍ തന്നെ എത്തിനില്‍ക്കുന്നു.
സാഹചര്യത്തെളിവുകളെല്ലാം അശോകന് എതിരാണെങ്കിലും ഇയാളാണ് കൊല നടത്തിയതെന്നതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല. ഇയാളെ ഒരുതവണ ചോദ്യംചെയ്ത് വിട്ടയക്കുകയും ചെയ്തു.കൊല നടക്കുന്ന സമയത്ത് അശോകന്‍ സ്ഥാപനത്തിനുള്ളില്‍ ഉണ്ടായതായാണ് പോലീസിന്റെ സംശയം. താന്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങാന്‍ പോയിരുവെന്നാണ് അശോകന്റെ മൊഴി. ഇയാളുടെ ഈവാദമാണ് പോലീസിനെ കൂടുതല്‍ സംശയിപ്പിക്കുന്നത്.അശോകന്‍ വാങ്ങിയെന്ന് പറയുന്ന റീച്ചാര്‍ജ് കൂപ്പണ്‍ ചുരണ്ടിഉപയോഗിച്ചിരുന്നില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിലും ആവശ്യത്തിന് പണം ഉണ്ടായിരുന്നു.കൃത്യം നടത്തിയതുനുശേഷം അശോകന്‍ പുറത്തുപോയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്നാണറിയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍പുറമെയായിരുന്നുവെന്ന് വരുത്താനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നാണ് സംശയം.
വളരെപ്പെട്ടെന്ന് അക്രമകാരിയാകുന്ന സ്വഭാവക്കാരനാണ് അശോകനെന്നും പോലീസ് പറയുന്നു. ഇത്തരം സംശയങ്ങളുടെ സാഹചര്യത്തിലാണ് അശോകനെ നുണപരിശോധനക്ക് വിധേയനാക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ചത്. ഈസാഹചര്യത്തിലാണ് പോലീസ് ഉപദ്രവിച്ചുവെന്നുപറഞ്ഞ് ഇയാള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നുണപരിശോധനക്ക് വിധേയനാകേണ്ടയാളുടെ സമ്മതംവേണമെന്ന കോടതി വിധിയാണ് പോലീസിന് തലവേദനയാകുന്നത്. നുണപരിശോധനാഹര്‍ജി പെരുമ്പാവൂര്‍ കോടതി 17ന് പരിഗണിക്കും.
















