കൊച്ചി: ബാറുകള്‍ അടച്ചു പൂട്ടിയതോടെ ലഹരി കലര്‍ത്തിയ വ്യാജ അരിഷ്ടവില്‍പന വ്യാപകമാവുന്നു. ആയുര്‍വേദ ഔഷധ വില്‍പനയുടെ മറവിലാണ് ഇത്തരം ലഹരി വില്‍പന. നിയമത്തിലെ അപാകതകളും, പരിശോധനാവിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് വ്യാജന്മാരെ സഹായിക്കുന്നത്. പാരമ്പര്യവൈദ്യന്മാരുടെ ലൈസന്‍സിന്റെ മറവിലും, ആയുര്‍വേദ മരുന്നുവില്‍പ്പന എന്ന പേരിലുമാണ് വിപ്ലവാരിഷ്ട വില്‍പന തകൃതിയായി നടക്കുന്നത്. ചാരായം വാറ്റി കലര്‍ത്തിയും, വേദനസംഹാരി ഗുളികകള്‍ പൊടിച്ചുചേര്‍ത്തുമാണ് അരിഷ്ടത്തിന് വീര്യം കൂട്ടുന്നതെന്നാണ് വിവരം. മായം കലര്‍ത്തിയ അരിഷ്ടം ക്രമാതീതമായ അളവില്‍ ഉപയോഗിക്കുന്നതുവഴി കരള്‍ രോഗങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് ആയുര്‍വേദ ചികിത്സകര്‍ തന്നെ പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ വില്‍പന നടത്തുന്നതിന് നിയമപരമായി ലൈസന്‍സ് ആവശ്യമില്ലാത്തതാണ് ഇത്തരത്തിലുള്ള അരിഷ്ടവില്‍പന കേന്ദ്രങ്ങള്‍ കൂടുന്നതിന് കാരണം. നിലവില്‍ ആയുര്‍വേദ മരുന്നുനിര്‍മ്മിക്കുന്നതിനുമാത്രമാണ് ലൈസന്‍സ് ആവശ്യം. ആയുര്‍വേദ മരുന്നുകളില്‍ സാധാരണനിലയില്‍ 12 ശതമാനത്തില്‍ താഴെ ആല്‍ക്കഹോളിന്റെ അളവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സുലഭമായിട്ടുള്ള വ്യാജ അരിഷ്ടം കുടിച്ചാല്‍ പെട്ടെന്ന് തലക്കു പിടിക്കും. ഗ്രാമപ്രദേശങ്ങളിലെ പെട്ടിക്കടകൡലും, ബേക്കറികളിലും വരെ അരിഷ്ട വില്‍പന നടക്കുന്നതായാണ് വിവരം. എക്‌സൈസ്, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കാര്യമായ പരിശോധന നടത്താറില്ല. ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനാണെങ്കില്‍ ആവശ്യത്തിനുള്ള ജീവനക്കാരും വാഹനസൗകര്യങ്ങളും ഇല്ലാത്തതുമൂലം പരിശോധനകള്‍ കാര്യമായി നടത്താന്‍ കഴിയാറില്ല. പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ശേഖരിക്കുന്ന സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ലാബുകളും കുറവാണ്. ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ ലാബില്‍ ഇപ്പോഴും കെട്ടികിടക്കുകയാണ്. തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസും, കൊല്ലം, കോഴിക്കോട്, എറണാകുളം സോണല്‍ ഓഫീസുകൡലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ വാഹനമോ ഇല്ലാത്ത അവസ്ഥയാണ്. വിവിധ കോടതികളില്‍ കേസ് നടത്തിപ്പിനായി തൊണ്ടിമുതലുമായി കയറി ഇറങ്ങേണ്ട ഗതികേടിലാണ് പല ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിഷ്ടവില്‍പ്പനയ്‌ക്കെതിരെ നടപടികളെടുക്കാന്‍ തടസ്സമാകുന്നതും ഇതിനാലാണ്.
















