ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ അവഗണിച്ചുവെന്ന കേരളത്തിന്റെ പരാതിക്കെതിരെ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ കടുത്ത വിമര്‍ശനവുമായി രംഗത്ത്. കേരളം ഒരിഞ്ചു ഭൂമി പോലും റെയില്‍വേക്ക് വിട്ടുനല്‍കാതെയാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാത ഇരട്ടിപ്പിക്കാതെ കേരളത്തിന് പുതിയ വണ്ടികള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ നിന്നുള്ള സ്വകാര്യ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ഈയാഴ്ച്ച തുടക്കത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് അനുവദിച്ചിരുന്നത്. കാഞ്ഞങ്ങാട് – പാണത്തുര്‍ പാതയടക്കം 18 പാതകളുടെ സര്‍വെ തുടങ്ങുമെന്ന് ബജറ്റില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
വെള്ളിയാഴ്ച റെയില്‍വേ ബജറ്റിന്മേല് നടന്ന ചര്‍ച്ചയില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. റെയില്‍വേയില്‍ പുതിയ അധ്യായം തുടങ്ങാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ പ്രതിഷേധമറിയിച്ചിരുന്നു. ബജറ്റ് തയ്യാറാക്കുന്ന സമയത്ത് കേരളത്തിലെ ജനപ്രതിനിധികള്‍ ആരും തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യഥാസമയം അറിയിക്കാതിരിക്കുകയും കേന്ദ്രവുമായി ശരിയായി സംവദിക്കാതിരിക്കുകയും ചെയ്ത ശേഷം അവഗണന എന്ന് പറയുന്നതിന്റെ സാംഗത്യം വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: