കാക്കനാട്: അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മതിലും ഗേറ്റും തകര്‍ത്ത് ഇടിച്ചുനിന്നു. ഇന്നലെ വെളുപ്പിനെയാണ് സംഭവമുണ്ടായത്. സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍നിന്നും സ്റ്റാന്‍ഡു പിടിക്കാനെത്തിയ സ്വകാര്യബസ്സുകളിലൊന്നാണ് എതിരെ വാഹനം വരുന്നത് കണ്ട് വെട്ടിച്ച് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറിയത്. ആര്‍ക്കും പരിക്കില്ല. തിരക്കേറിയ ഈ ഭാഗത്ത് വെളുപ്പിന് സംഭവം നടന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഈ ഭാഗത്ത് ബസ്സുകള്‍ നിര്‍ത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ നഗരസഭാ കാര്യാലയത്തിനോട് ചേര്‍ന്ന് ബസ്സ്റ്റാന്റ് ഉണ്ടായിട്ടും നേരത്തെ സ്റ്റാന്റ് പിടിക്കാന്‍ ഒരു നോട്ടവുമില്ലാതെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്നും ജില്ലാ പഞ്ചായത്തിന് മുന്‍വശത്തെ ബസ് സ്റ്റോപ്പില്‍ ബസ് കുറുകെയിട്ട് ബഹളം വെക്കുന്നത് ഇവരുടെ പതിവാണ്. കൂടാതെ ദീര്‍ഘദൂര സ്വകാര്യ ബസ്സുകളൊന്നും തന്നെ കാക്കനാട്ട് നിര്‍ത്താറില്ല.
അമിത വേഗത്തിലോടുന്ന സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കാന്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് തൃക്കാക്കര നഗരസഭാ ചെയര്മാന് ഷാജി വാഴക്കാല പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ മതില് ഇടിച്ചു തകര്‍ത്ത ബസ് ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഓഫീസിന് മുന്പിലെ അനധികൃത ബസ് പാര്‍ക്കിങ്ങിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് മുന്പിലെ അനധികൃത ബസ് പാര്‍ക്കിംഗ് അധികൃതര്‍ തടയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: