ന്യൂദല്‍ഹി: ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് തുടക്കമിട്ടു. ആര്‍ട്ടിക്കിള്‍ 370 മൂലമുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിവരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.
എന്നാല്‍ വകുപ്പ് പൂര്‍ണ്ണമായും എടുത്തുമാറ്റുമെന്ന തരത്തില്‍ മാധ്യമങ്ങള്‍ ജിതേന്ദ്രസിങ്ങിന്റെ പ്രസ്താവന വളച്ചൊടിച്ചതോടെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നുകില്‍ ആര്‍ട്ടിക്കിള്‍ 370 നിലനില്ക്കും അല്ലെങ്കില്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ഡോ.ജിതേന്ദ്രസിങ് പിന്നീട് വിശദീകരിച്ചു.
പ്രത്യേക വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താതെ വിഷയത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നാണ് ജിതേന്ദ്രസിങ് പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ താല്‍പ്പര്യവും ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ചര്‍ച്ച നടത്തണമെന്നതാണെന്നും മന്ത്രി പറഞ്ഞു. വൈകാരികമായ പ്രശ്നമെന്നതിലുപരി സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായി വിഷയം ചര്‍ച്ചചെയ്ത് മുഴുവന്‍ രാജ്യത്തിനും പ്രയോജനകരമായ നിലപാടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുണ്ട്. ജമ്മുകാശ്മീരിലെ ആറില്‍ മൂന്നു സീറ്റുകളിലും വിജയിച്ച ബിജെപി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുക തന്നെവേണം. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയവരില്‍ പകുതിയിലധികവും ബിജെപിക്കാണ് വോട്ട് ചെയ്തത്, ജിതേന്ദ്രസിങ് പറഞ്ഞു.
ജമ്മുകാശ്മീരിലെ ഉധംപൂരില്‍ നിന്നും വിജയിച്ച ഡോ.ജിതേന്ദ്രസിങ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയേറ്റെടുത്തതിനു പിന്നാലെ തന്നെ നിലപാട് വ്യക്തമാക്കിയതോടെ ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. കാശ്മീരി യുവാക്കളുമായും വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചതായി വെളിപ്പെടുത്തിയ മന്ത്രി കാശ്മീരി യുവാക്കള്‍ നെറ്റിയില്‍ വിഘടനവാദികളെന്ന് ഒട്ടിച്ചല്ല നടക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മയും മറ്റനേകം കാരണങ്ങളാലും ജമ്മുകാശ്മീരിലെ യുവാക്കള്‍ നിരാശരായതാണ് പ്രശ്നങ്ങളുടെ മൂലകാരണം. ജമ്മുകാശ്മീര്‍ വിഷയത്തില്‍ അടല്‍ ബിഹാരി വാജ്പേയി സ്വീകരിച്ച നിലപാടുകളും നയങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് നരേന്ദ്രമോദിയുടേയും താല്‍പ്പര്യമെന്നും ജിതേന്ദ്രസിങ് പറഞ്ഞു.
കാശ്മീരിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പിനെതിരെ തെരഞ്ഞെടുപ്പു വേളയില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കാശ്മീര്‍ എത്തുന്നത് തടയാനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രത്യേക വകുപ്പെന്നാണ് ബിജെപി നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: