ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഗുര്‍പത്വന്ത് സിങ് പന്നൂണിനെ വധിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ശ്രമമുണ്ടായതായുള്ള വാഷിങ്ടണ്‍ പോസ്റ്റിന്റെ അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതം.
അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാന്‍ മുന്‍ ഭാരത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പദ്ധതിയിട്ടെന്നായിരുന്നു ആരോപണം. യുഎസില്‍ താമസിക്കുന്ന ഖാലിസ്ഥാന്‍ ഭീകരന് ഗുര്പത്വന്തിനെ ലക്ഷ്യം വയ്ക്കാന്‍ ഒരു ഹിറ്റ് ടീമിനെ റോയുടെ മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവ് നിയോഗിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
എന്നാല്‍ പത്രത്തിന്റെ ആരോപണത്തെ അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശേഷിപ്പിച്ചത്. ക്രിമിനല്‍, തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട് യുഎസ് ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഭാരത സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്ന് ജയ്സ്വാള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ഊഹാപോഹവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ സഹായകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
2022 നവംബറില്‍ പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അതിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഭാരതത്തിന് മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്.
ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് എന്ന് വിശേഷിപ്പിച്ച് ഭാരതം തള്ളിക്കളയുകയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
കൊലപാതക ഗൂഢാലോചനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അന്വേഷണത്തില്‍ ഭാരതത്തിന്റെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: