കൊച്ചി: ഒരുമയില്ലാത്ത ലോകത്തില്‍ സുഖവും സമാധാനവും ഉണ്ടാവുകയില്ലെന്ന് മാതാ അമൃതാനന്ദമയി ദേവി. ലോകത്തിന് ഇന്നാവശ്യം നിര്‍ഭയരായ യോദ്ധാക്കളെയാണ്. ലോകം പരിവര്‍ത്തനത്തിനായി ദാഹിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അമ്മ.
മഴവില്ലിന് ഏഴഴകും ഏഴ് നിറവും എന്നാണ് പറയുന്നത്. എന്നാല്‍ അത് ഒരു നിറവും ഒരഴകും ആയി കാണാന്‍ കഴിയണം. മഴവില്ല് സ്നേഹത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണെന്നും അമ്മ പറഞ്ഞു. എങ്ങും പീഡിപ്പിക്കപ്പെടുന്ന ബാല്യവും ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വവുമാണ്.
ശരീരത്തിന്റേയും മനസ്സിന്റേയും മുറിവുണക്കുന്ന കാരുണ്യത്തിനായാണ് ലോകം കൊതിക്കുന്നത്. തുറന്നൊരു ഹൃദയമാണ് മനുഷ്യന് ആവശ്യം. മനസ് വാസങ്ക്ക് അടിമയായിരിക്കുകയാണ്. സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചപ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ അടുത്തു. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കൂടി. ഫേസ്ബുക്കില്‍ മണിക്കൂറുകളോളം നോക്കിയിരിക്കും. പക്ഷേ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക്, അവന്റെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധിക്കാറില്ലെന്നും അമൃതാനന്ദമയീ ദേവി പറഞ്ഞു.
ലോകം ഇന്നൊരു ഗ്രാമമായി ചുരുങ്ങിയിരിക്കുകയാണ്. ഇത് കേവലമായ ഉപരിവിപ്ലവം മാത്രമാണ്. കാലം ചെല്ലുന്തോറം മൂല്യം ശോഷിച്ചുവരുന്നു. താളം തെറ്റിയ മനസ്സാണ് ഇതിന് കാരണം. കുട്ടികള്‍ക്ക് മൂല്യബോധം പകര്ന്നുനല്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ കാണ്ടെത്തി സ്വന്തം തെറ്റുകള്‍ തിരിച്ചറിയാതെ മൂല്യച്യുതി സംഭവിച്ച ഒരു തലമുറയെയാണ് ഇന്ന് കാണുന്നത്.
ഒറ്റപ്പെടല്‍ എന്നത് സമൂഹത്തില്‍ രോഗമായി മാറിയിരിക്കുന്നു. അണുകുടുംബമാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്ര. ഒരു പരിധിവരെ കുട്ടികളിലും മുതിര്‍ന്നവരിലും ആത്മഹത്യ വര്‍ധിക്കുന്നതിന് ഇതാണ് കാരണം. പരസ്പര സഹകരണത്തിലൂടെ സമൂഹത്തില്‍ വ്യത്യാസം വരുത്താന്‍ സാധികും. വാക്കും പ്രവര്‍ത്തിയും ഒരുപോലെയായാല്‍ ആധ്യാത്മിക പുരോഗതി സാധ്യമാകുമെന്നും അമ്മ പറഞ്ഞു.
ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് നടക്കുന്ന ക്ഷേത്രമഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ധനലക്ഷ്മി ബാങ്ക് എംഡി പി.ജി. ജയകുമാര്‍, വെയര്‍ഹൗസ് ഡയറക്ടര്‍ പ്രദീപ്, പണ്ഡിറ്റ് കറുപ്പന്റെ ചെറുമകന് അജിത് കുമാര്‍, വിഎച്ച്പി ജില്ല പ്രസിഡന്റ് എസ്ജെആര്‍ കുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, വിഎച്ച്പി അഖിലേന്ത്യ വൈസ്പ്രസിഡന്റ് കെ.വി. മദനന്, സാമവേദി ബ്രഹ്മശ്രീ ശ്രീരാമന് നമ്പൂതിരിപ്പാട്, ഡോക്ടര്‍ നാരായണന് ഭട്ടതിരിപ്പാട്, സി.ജി. രാജഗോപാല്‍, നിറപറ ഗ്രൂപ്പ് ചെയര്മാന് കെ.കെ. കര്ണ്ണന്, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന് തുടങ്ങിയവര്‍ അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: