കൊച്ചി: സംഘാടനത്തിലെ പിഴവുകൊണ്ട് എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ തിളക്കം മങ്ങി. മത്സരങ്ങള്‍ ഒന്നും തന്നെ കൃത്യസമയത്ത് തുടങ്ങാതിരുന്നത് മത്സരാര്‍ത്ഥികളേയും വിധികര്‍ത്താക്കളേയും കാണികളേയും ഒരുപോലെ വലച്ചു.
എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ പ്രകടമായിരുന്നു. ചാര്‍ട്ട് ചെയ്തതിലും മണിക്കൂറുകള്‍ വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പ്രധാന വേദിയിലൊഴികെ മേറ്റ്ല്ലാവേദികളിലും അനേകം കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നു.
ഒന്നാം വേദിയായ ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ആദ്യ മത്സരമായ ഫാന്‍സിഡ്രസ് തുടങ്ങേണ്ടിയിരുന്നത് രാവിലെ 10 മണിക്ക്. എന്നാല്‍ മത്സരം രണ്ട് മണിക്കൂറോളം വൈകി 12.15നാണ് ആരംഭിച്ചത്. ഇപ്പോള്‍ തുടങ്ങും എന്ന് പ്രതീക്ഷിച്ച് മേക്കപ്പും ചെയ്ത് ചൂടത്ത് വിയര്ത്തിരിക്കേണ്ടി വന്നു മത്സരാര്‍ത്ഥികള്‍. ആദ്യ മത്സരം താമസിച്ചതോടെ തുടര്‍ന്നു നടക്കേണണ്ടിയിരുന്ന മിമിക്രി, മൈം, മാര്‍ഗം കളി തുടങ്ങിയ മത്സരങ്ങളും ഏറെ വൈകിയാണ് തുടങ്ങിയത്.
മറ്റു വേദികളിലും മത്സരങ്ങള്‍ തുടങ്ങുന്നതിനും താമസമുണ്ടായി. രണ്ടാം വേദിയായ മഹാരാജാസ് മൈതാനത്ത് 10ന് നിശ്ചിച്ചിരുന്ന ആണ്‍കുട്ടികളുടെ ഭരതനാട്യം ഒരുമണിയോടെയാണ് തുടക്കമായത്. അക്ഷമരായ കാണികളും മാതാപിതാക്കളും ഒടുവില്‍ നിരാശയോടെ മടങ്ങുകയായിരുന്നു. മൂന്നാം വേദിയായ സെന്റ് തെരേസാസില്‍ ഉച്ചകഴിഞ്ഞാണ് ആദ്യ മത്സരം തുടങ്ങിയത്. ഇവിടെ വിധികര്‍ത്താക്കള്‍ കൃത്യനിഷ്ഠപാലിക്കാത്തതാണ് മത്സരം വൈകാന്‍ കാരണമെന്നാണ് സംഘാടകരുടെ ഭാഷ്യം. എന്നാല്‍ തങ്ങള്‍ പറഞ്ഞ സമയത്ത്് എത്തിയിരുന്നതായും, വേദികളില്‍ എത്തിക്കാനള്ള ക്രമീകരണങ്ങള്‍ സംഘാടകര്‍ ചെയ്തിരുന്നില്ലെന്നും ജഡ്ജസ് പ്രതികരിച്ചു. കൊളെജുകളില്‍ പരീക്ഷാ സമയമാണെന്നതും കാണികളുടെ എണ്ണം കുറച്ചു. വേദികളില്‍ മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംഘാടകര്‍ പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ ഭരതനാട്യ വേദിയില്‍ മത്സരത്തിനിടെ മാനസിക രോഗി ഓടി കയറിയത് പരിഭ്രാന്തി പരത്തി. ഇയാളെ ഉടന്‍ തന്നെ പോലീസ് പിടിച്ചുമാറ്റി.
കടുത്ത വേനല്‍ കാലമായിട്ടും മത്സരാര്‍ത്ഥികള്‍ക്ക് കുടിക്കുന്നതിന് ആവശ്യമായ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് എവിടെയെന്നറിയാതെ പലരും മറഞ്ഞു. കലോത്സവം നടക്കുന്ന വേദികള്‍ അറിയാതെ കുഴങ്ങിയവരും കുറവല്ല. മത്സരാര്‍ത്ഥികള്‍ക്ക് വേഷം മാറുന്നതിന് വേണ്ട സൗകര്യം ഒരുക്കാത്തത്തതിനെ തുടര്‍ന്ന് പലര്‍ക്കും സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തേണ്ടിവന്നു. ഫസ്റ്റ് എയ്ഡ് സംവിധാനമോ, ആബുലന്സോ ഒന്നും തന്നെ സജ്ജീകരിച്ചിരുന്നുമില്ല. എസ്എഫ്ഐ യൂണിയന് നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എംജി കലോത്സവത്തില്‍ വാളണ്ടിയര്‍മാര്‍ പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.
വേദി ഒന്നില്‍ നടന്ന പ്രച്ഛന്ന വേഷമത്സരത്തില്‍ ഫാബ്രിക് പെയിന്റ് പൂശി മത്സരത്തിനു പങ്കെടുക്കാനെത്തിയവരുടെ മേയ്ക്കപ്പ് ചൂടേറ്റതിനെത്തുടര്ന്നു അടര്‍ന്നു പോയി. മേയ്ക്കപ്പിട്ടതിനാല് വെള്ളം കുടിക്കാനും ലഘുഭക്ഷണം കഴിക്കാനുമൊന്നും മത്സരാര്‍ഥികള്‍ക്കു സാധിച്ചിരുന്നില്ല. ചൂടില്‍നിന്ന് ആശ്വാസമേകാന്‍ സുഹൃത്തുക്കള്‍ മത്സരാര്‍ഥികള്‍ക്കു പേപ്പര്‍ കൊണ്ടു വീശി കൊടുക്കുന്ന കാഴ്ചയും കാണാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: