കാഞ്ഞിരപ്പള്ളി: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത ആന്റോ ആന്റണി എംപിയോടുള്ള പ്രതിഷേധമാണ് ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറയാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചര്‍ച്ചകൡ നിന്നും ആന്റോ ആന്റണിയെ തോല്‍പ്പിക്കുന്നതിനായി മുന്നണിയില്‍ തന്നെ പടയൊരുക്കം നടന്നതായാണ് നേതാക്കള്‍തന്നെ വ്യക്തമാക്കുന്നത്. സിറ്റിംഗ് എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്തെത്തിയതും ഇതിന് തെളിവാണ്. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പത്തനംതിട്ട പാര്‍ലമെന്റില്‍ ആന്റോ ആന്റണി ജനവിധി തേടിയത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു മാത്രമാണ് മണ്ഡലത്തില്‍ എംപിയുടെ വക കൂടുതല്‍ സഹായമെത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് എംപിക്കെതിരെയുള്ള മുഖ്യപരാതി. യുഡിഎഫിനുള്ളിലെ പ്രമുഖ ഘടകകക്ഷിയുടെ എതിര്‍പ്പ് മറികടന്നാണ് ഇക്കുറി എംപി സീറ്റ് ഉറപ്പിച്ചത്. എംപിയ്ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് പ്രാദേശിക തലങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ ാ ണ് ഉയര്‍ന്നത്. ഈ എതിര്‍പ്പുകളെയൊക്കെ മറികടന്ന് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തെ സ്വാധീനിച്ചാണ് എംപി സ്ഥാനാര്‍ത്ഥിത്വം നിലനിര്‍ത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിലിപ്പോസ് തോമസിന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള അടുത്ത ബന്ധവും കോണ്‍ഗ്രസിലെ വോട്ടു ചോര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആന്റോയ്ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുമാണ് ഭൂരിപക്ഷം നേടാനായത്. ഈ രണ്ട് മണ്ഡലങ്ങളിലും കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ എംഎല്‍എമാരുമാണ്. പി.സി. ജോര്‍ജുമായുള്ള ശത്രുതയും, പഴയ പി.ജെ. ജോസഫ് ഗ്രൂപ്പുകാര്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ പരിഗണന ലഭിക്കാത്തതും സിറ്റിങ് എംപിയുടെ വിധി നിര്‍ണ്ണയത്തില്‍ നിര്‍ണായകമാകും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുന്‍കൈയെടുത്തു കൊണ്ടുവന്ന പല വികസന പ്രവര്‍ത്തനങ്ങളും സിറ്റിംഗ് എംപിയുമായുള്ള പടലപിണക്കത്തെ തുടര്‍ന്ന് വെളിച്ചം കണ്ടില്ലെന്ന ആക്ഷേപവും കേരളാ കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എരുമേലിയുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുവന്ന എരുമേലി ടൗണ്‍ഷിപ്പ് പദ്ധതി പ്രാരംഭത്തില്‍ തന്നെ പൊളിഞ്ഞു പോയത് ഇത്തരം പടലപിണക്കത്തെ തുടര്‍ന്നാണെന്നാണ് ജനസംസാരം. ഹരിവരാസനം റോഡ് പദ്ധതിയിലും എരുമേലിയെ ഒഴിവാക്കിയതും എംപിയുടെ ഇടപെടല്‍ മൂലമെന്ന് ആക്ഷേപമുണ്ട്. കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന കാഞ്ഞിരപ്പള്ളിയിലെ പി.ജെ. ജോസഫ് വിഭാഗം ജനമുന്നേറ്റ സമിതി രൂപീകരിച്ച് കാഞ്ഞിരപ്പള്ളി താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ജനമുന്നേറ്റ സമിതി ഇക്കൊല്ലം ഗുണം ചെയ്തത് എല്‍ഡിഎഫിനാണെന്നും പറയപ്പെടുന്നു. നാട്ടിലെ ചിലയിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് ഒഴിച്ചാല്‍ എടുത്തുപറയത്തക്ക ഒരു വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് മണ്ഡലത്തില്‍ എംപി എത്തിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിലെ ചിലര്‍ അടക്കം പറയുന്നുണ്ട്. റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് എംപിയുടെ വാഗ്ദാനം ജലരഖയായി. ഇതിനുപുറമെ കാഞ്ഞിരപ്പള്ളിയിലെയും, മുണ്ടക്കയത്തെയും, എരുമേലിയിലെയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി എംപി പ്രഖ്യാപിച്ച വാഗ്ദാന പെരുമഴയും പാഴ്വാക്കായി. നാട്ടിലെ ഓരോ കോണിലുമെത്തി എംപി റോഡു നിര്‍മ്മാണത്തിന് ഫണ്ട് വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചതായി നാട്ടുകാര്‍ സമ്മതിക്കുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തിലും മലയോര ജനതയ്ക്ക് വാഗ്ദാനം നല്കി മുങ്ങിയ എംപി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് പൊങ്ങിയതെന്നാണ് നാട്ടിലുള്ള ആക്ഷേപം.
മേഖലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സ്ഥാന മാറ്റം സംബന്ധിച്ച് യുഡിഎഫിലുണ്ടായ തര്‍ക്കവും തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. മുന്‍ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി, മുണ്ടക്കയം, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രാദേശികമായി ഉടലെടുത്തിരുന്നു. ആന്റോയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് മേഖലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അസംതൃപ്തിയുണ്ട്. മുന്‍ എഐസിസി അംഗവും കാഞ്ഞിരപ്പള്ളിയിലെ മുന്‍ എംഎല്‍എയുമായിരുന്ന ജോര്‍ജ് ജെ. മാത്യു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഉള്‍വലിഞ്ഞതും മുന്നണിയ്ക്കുള്ളിലെ വിദ്വേഷം വ്യക്തമാക്കുന്നു.
കെജിഎസ് ഗ്രൂപ്പിനെ സഹായിക്കുന്ന എംപി ജനാധിപത്യ മര്യാദകള്‍ വെടിഞ്ഞ് കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും ആന്റോ ആന്റണിയുടെ വോട്ടിംഗ് നിലയെ ബാധിച്ചിട്ടുണ്ട്.
ജനരോക്ഷം മറയ്ക്കാന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പണകൊഴുപ്പുള്ള പരസ്യ പ്രചരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമവും കാര്യമായ ഫലം ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ എതിര്‍പ്പുള്ള എംപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അമര്‍ഷവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറച്ചു വയ്ക്കുന്നില്ല. പോളിംഗ് വര്‍ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും സ്വീപ്പ് ഉദ്യോഗസ്ഥരുടെയുമൊക്കെ പ്രയത്നം പത്തനംതിട്ടയില്‍ വിഫലമാകാന്‍ കാരണം എംപിയുടെ പ്രവര്‍ത്തനവൈകല്യമാണെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷവും സ്ഥലം എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള യുദ്ധം തെരഞ്ഞെടുപ്പിനു ശേഷവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: