ആ സിംഹത്തെ ജാംബവാന് എന്ന വാനരശ്രേഷ്ഠന് കൊന്ന് രത്നം ഗുഹയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് കളിക്കാന്‍ കൊടുത്തു. സത്രാജിത്ത് മടങ്ങി വരാത്തതുകൊണ്ട് ശ്രീകൃഷ്ണന് സത്രാജിത്തിനെ വധിച്ച് രത്നം കൈക്കലാക്കി എന്ന് അപവാദം പ്രചരിച്ചു. ലോകബോധ്യത്തിനായി ഭഗവാന് കുറെ സഹായികളുമായി പ്രസേനനെയും രത്നത്തെയും തേടിനടന്നു. കാട്ടില്‍ പ്രസേനന്‍ സിംഹത്തിന്റെ അടിയേറ്റ് മരിച്ചുകിടക്കുന്നതുകണ്ടു. സിംഹത്തിന്റെ കാല്പാടുകളെ പിന്തുടര്ന്നുചെന്നപ്പോള് അതിന്റെ ശവം കണ്ടു. അവിടെ കണ്ട കാല്പാടുകളെ പിന്തുടര്ന്ന് ഭഗവാന് ജാംബവാന്റെ ഗുഹയിലെത്തി. അനുവാദമില്ലാതെ ഗുഹയില്‍ കടന്നുചെന്ന ഭഗവാനെ ജാംബവാന് പ്രഹരിച്ചു. ഭഗവാന് ലീലയായി ജാംബവാനുമായി മുഷ്ടിയുദ്ധം നടത്തി. വളരെ നേരത്തെ യുദ്ധത്തിന് ശേഷം ജാംബവാന് ഭഗവാനെ തിരിച്ചറിഞ്ഞു. ജാംബവാന് തന്റെ പുത്രിയായ ജാംബവതിയെയും സ്യമന്തകരത്നത്തെയും സന്തോഷത്തോടെ ഭഗവാന് കൊടുത്തു.
നാമം : 322 – ധൃതജാംബവതീകരഃ – ജാംബവതിയെ പാണിഗ്രഹണം ചെയ്തവന്.
ജാംബവാന് തന്റെ മകളായ ജാംബവതി എന്ന സ്ത്രീരത്നത്തെ ഭഗവാന് സമര്‍പ്പിച്ചു. ഭഗവാന് ജാംബവതിയെ ഭാര്യയാക്കി സ്വീകരിച്ചു.
നാമം : 333 – സത്യഭാമാപതിഃ – സത്യഭാമയുടെ ഭര്‍ത്താവ്. ജാംബവതി സ്യമന്തകരത്നത്തെ സത്രാജിത്തിന് കൊടുത്തു. ഭഗവാനെക്കുറിച്ച് അപവദിച്ചതില് പശ്ചാത്തപിച്ച സത്രാജിത്ത് തന്റെ മകളായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം കഴിച്ചുകൊടുക്കാനും സ്ത്രീധനമായി സ്യമന്തകം ഭഗവാന് കൊടുക്കാനും തീരുമാനിച്ചു. സത്യഭാമ മുന്‍പുതന്നെ ഭഗവാന്റെ ഭാര്യാപദവി ആഗ്രഹിച്ചിരുന്നു. പക്ഷേ, ശതധന്യാവിന് ഭാര്യയായി കൊടുക്കാനാണ് സത്രാജിത്ത് തീരുമാനിച്ചത്. ശതധന്യാവിന് കൊടുത്തവാക്ക് കണക്കാക്കാതെ സത്യഭാമയെയും സ്യമന്തകരത്നത്തെയും ശ്രീകൃഷ്ണന് സത്രാജിത്ത് സമര്‍പ്പിച്ചു. ഭഗവാന് സത്യഭാമയെ സന്തോഷത്തോടെ സ്വീകരിച്ചു. സ്യമന്തകരത്നം സത്രാജിത്തിന് തിരിച്ചുകൊടുത്തു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: