ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയേയും രാജസ്ഥാനിലെ പ്രധാന നഗരങ്ങളേയും ലക്ഷ്യമിട്ടെത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉന്നത കമാണ്ടര്‍ വഖാസ് അടക്കം നാലംഗ ഭീകരസംഘം ജയ്പൂരില്‍ അറസ്റ്റിലായി. ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ഭീകരരില്‍ നിന്നും സ്ഫോടകവസ്തുക്കളും പിടികൂടിയിട്ടുണ്ട്. 2010ല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടന്ന വഖാസ് കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന നടുക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഭീകരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ സ്ഫോടനം നടത്തുന്നതിന് സംഘം പദ്ധതിയിട്ടതായി പോലീസ് പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി, റോ, എന്‍ഐഎ എന്നീ ഏജന്‍സികള്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. രാജസ്ഥാന് പോലീസിന്റെ പ്രത്യേകസംഘവും ദല്‍ഹി പോലീസിനൊപ്പം ഭീകരവേട്ടയ്ക്ക് നേതൃത്വം നല്കി. ശനിയാഴ്ച രാവിലെ അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അഹമ്മദ് ജാവേദ് എന്ന വഖാസിനെ പിടികൂടിയതെന്ന് ജയ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലീസ് പറഞ്ഞു. ഇയാള്‍ക്ക് പക്ഷാഘാതം വന്നതിന്റെ തളര്‍ച്ചയുള്ളത് ആളെ തിരിച്ചറിയാന്‍ സഹായിച്ചു.
വഖാസിനൊപ്പം പിടിയിലായ രണ്ടുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ സവായ്മാധവ്പൂര് സ്വദേശിയുമാണ്. ജയ്പൂരിലെ പ്രതാപ് നഗര്‍ സെക്ടര്‍ 35ലെ ഒരു വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ടുപേരെ പിടികൂടിയത്. 250 കിലോ സ്ഫോടന വസ്തുക്കളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ജോധ്പൂരില്‍ നിന്നാണ് ഒരാളെ പിടികൂടിയത്.
യാസിന് ഭട്കലിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരവേട്ട നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതു ലക്ഷ്യമിട്ടാണ് ഭീകരസംഘം ജയ്പൂരിലെത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജോധ്പൂര്‍, ബാര്‍മര്‍, ജയ്സാല്‍മീര്‍ എന്നീ നഗരങ്ങളും ഒരു തീവണ്ടിയും സംഘത്തിന്റെ ലക്ഷ്യത്തിലുണ്ടായിരുന്നു. രാജസ്ഥാനിലെ പുഷ്ക്കറില് സന്ദര്‍ശനത്തിനെത്തുന്ന ഇസ്രയേലികളെയും സംഘം ലക്ഷ്യമിട്ടതായി സൂചനയുണ്ട്.
നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് യാസിന് ഭട്കലിനൊപ്പം പോലീസ് പിടിയിലായ അസദുള്ള അക്തറിന്റെ കൂടെ 4 വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടന്ന വഖാസ് ബോബ് നിര്‍മ്മാണ വിദഗ്ധനാണ്. വഖാസ് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് ദല്‍ഹി പോലീസ് പറയുന്നു. എന്നാല്‍ എവിടെയാണ് കഴിഞ്ഞിരുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും.
2010 സപ്തംബറില്‍ നടന്ന ജമാമസ്ജിദ് വെടിവെയ്പ്പ്, ഡിസംബറില്‍ നടന്ന വാരണാസി സ്ഫോടനം, 2011 ജൂലൈയില്‍ നടന്ന മുംബൈ സ്ഫോടന പരമ്പര, 2012 ആഗസ്തില്‍ നടന്ന പൂനെ സ്ഫോടനം, കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഹൈദ്രാബാദ് ഇരട്ട സ്ഫോടനം എന്നിവയുമായി വഖാസിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ തെളിഞ്ഞിരിക്കുന്നത്. കാന്തമുപയോഗിച്ചുള്ള ബോംബ് നിര്‍മ്മാണ വിദഗ്ധനാണ് വഖാസ്. ദല്‍ഹിയിലെ ഇസ്രയേലി എംബസിയില്‍ 2012ല്‍ കാന്തമുപയോഗിച്ച് നടന്ന സ്ഫോടനത്തിനു പിന്നില്‍ വഖാസാണ് പ്രവര്‍ത്തിച്ചതെന്നും പോലീസ് കരുതുന്നു.
ബിജെപി നേതാക്കള്‍ക്ക് ഭീകരരുടെ ആക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി പ്രതിനിധി സംഘം കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കണ്ടെങ്കിലും ബിജെപി നേതാക്കള്‍ക്ക് ഭീകരരുടെ ഭീഷണിയില്ലെന്ന നിലപാടിലായിരുന്നു ഷിന്‍ഡെ. നരേന്ദ്രമോദി ഭയക്കേണ്ടെന്നും മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇന്നലത്തെ അറസ്റ്റിനു ശേഷം ഷിന്‍ഡെ നടത്തിയ പ്രതികരണം. മോദിയുടെ സുരക്ഷ ഗുജറാത്ത് പോലീസ് മാത്രമാണ് പൂര്‍ണ്ണമായും നിര്‍വഹിക്കുന്നത്. എസ്പിജി സുരക്ഷ മോദിക്ക് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ എസ്പിജിയേക്കാള് മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഗുജറാത്ത് പോലീസ് മോദിക്കുവേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: