കണ്ണൂര്‍: പെറ്റമ്മയല്ല, പോറ്റമ്മയല്ല, ഹൃദയമാണ് അശോകിന് ആ അമ്മ. അതുകൊണ്ടുതന്നെ അന്ത്യാഞ്ജലിക്കും ചിതയ്ക്ക് അഗ്നി കൊളുത്താനും അശോക് ഓടിയെത്തി. അമ്മ സജനയുടെയും സജനയുടെ മകന് വിഷ്ണുവിന്റെ ഹൃദയം ഉള്ളില്‍ തുടിക്കുന്ന അശോകിന്റെയും വൃത്താന്തമറിയാവുന്ന നാട്ടുകാര്‍ അതുകണ്ട് കണ്ണീരൊഴുക്കി.
കാന്‍സറിനോട് പൊരുതി മരണമടഞ്ഞ കണ്ണൂര്‍ പൂപ്പറമ്പ് പൂവേന്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ സജനയുടെ ചിതയ്ക്ക് തീ കൊളുത്താനാണ്, മകന് വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുംങ്ങഴ ചാലുങ്കാല്‍ വീട്ടില്‍ അശോക് കുമാര്‍ കിലോമീറ്ററുകള്‍ താണ്ടിയെത്തിയത്.
കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാരനായിരുന്ന വിഷ്ണു കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജീവനുമായി മല്ലിട്ടു കഴിയുന്ന വിഷ്ണുവിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ വിപുലമായ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു ഈ യുവാവ്. എന്നാല്‍ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അച്ഛന് ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവങ്ങള്‍ ദാനം ചെയ്തത്. മകന്റെ അവയവങ്ങള്‍ സ്വീകരിക്കുന്നവരിലൂടെ പൊന്നുമകനെ എന്നും കാണാമല്ലോ എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. വിഷ്ണുവിന്റെ വൃക്കകള്‍, കരള്‍, ഹൃദയം എന്നിവയാണ് മറ്റുള്ളവരിലൂടെ ജീവിക്കുന്നത്. അതില്‍ ഹൃദയം സ്വീകരിച്ചത് അശോക് കുമാറായിരുന്നു.
ഏക മകന്റെ വേര്‍പാടിന്റെ വിങ്ങലും കാന്‍സര്‍ രോഗത്തിന്റെ വേദനയും മൂലം കഴിഞ്ഞ ദിവസമാണ് സജന മരണത്തിന് കീഴ്പെട്ടത്. ഹൃദയ ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്ന് അശോക് പല തവണ സജനയെ കാണാനെത്തിയിരുന്നു. വേദനയിലും ദുഃഖത്തിലും കൂട്ടിരുന്ന അശോക് ആ അമ്മയിലൂടെ വിഷ്ണുവിന്റെ കഥകള്‍കേട്ടു. നാട്ടുകാരുടെയാകെ പ്രിയപ്പെട്ട പൊന്നു മകന്റെ ഹൃദയമാണ് തന്നിലൂടെ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അശോക് ‘ഹൃദയ പൂര്‍വം’ സജനയുടെ മകനായി മാറുകയായിരുന്നു. സജനയുടെ ഹൃദയമിടിപ്പ് നിലച്ചതറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പാഞ്ഞെത്തി അന്ത്യകര്‍മങ്ങളില്‍ അശോക് പങ്കാളിയായി.
വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച അശോക് അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ ആ നിമിഷം അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരണിയിച്ചു. കത്തിക്കാളുന്ന കൊടും ചൂടില്‍ വെന്തുരുകിയ ശ്മശാന ഭൂമിയില്‍ ഇവരുടെ കണ്ണീര് മഴ അല്‍പ്പം ആശ്വാസം നല്കി. മറ്റ് അവയവങ്ങള്‍ ആരിലാണ് വച്ചുപിടിപ്പിച്ചതെന്ന് സര്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: