ആത്മഹത്യാ നിരക്ക് കുറഞ്ഞുവന്നിരുന്ന കേരളം വീണ്ടും ആത്മഹത്യാ മുനമ്പാകുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതാണ് അടുത്തിടെയായി തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആത്മഹത്യകള്‍. 2010 ല്‍ ഒരുലക്ഷം പേരില്‍ 24.8 ശതമാനം പേര് ആത്മഹത്യ ചെയ്തത് 2012 ല്‍ 6.3 ശതമാനമായി കുറഞ്ഞിരുന്നു.
ഇന്ന് ആത്മഹത്യാ രോഗത്തിന്റെ വൈറസ് പ്രണയമാണ്. പ്രണയം നടിച്ച് വശീകരിച്ച് വിവാഹ വാഗ്ദാനം നല്കുമ്പോള് കിടക്ക പങ്കിടാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളും കൂടുകയാണ്. ഫേസ്ബുക്കിലെയും യു ട്യൂബിലേയും ചാറ്റിംഗില്‍ക്കൂടി വികസിക്കുന്ന പ്രണയം കൂടാതെ ദിവസവും ഫ്ലാറ്റിന് താഴെ ഇരുന്ന് മീന്‍ വെട്ടുന്ന മീന്‍കാരനോട് പ്രണയബദ്ധയാകുന്ന ഐടി വിദ്യാര്‍ത്ഥിനിയും എഞ്ചിനീയറിംഗ് പാസ്സായ ശേഷം വീടിന് മുന്പില് ഇരിക്കുന്ന ചെരുപ്പ് കുത്തിയില്‍ ആകൃഷ്ടയാകുന്ന യുവതിയും പുത്തന്‍ പ്രണയകാലത്തിന്റെ ഇരകളാണ്.
തിങ്കളാഴ്ച പത്രങ്ങളില്‍ വന്ന വാര്‍ത്ത ആലുവയില്‍ നാലുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു എന്നായിരുന്നു. തായിക്കാട്ടുകര മിഥുനത്തില് മിഥുന്, കട്ടപ്പന ഭദ്രവിലാസത്തില് സുധീരന്, ഭാര്യ ബിന്ദു, മകള്‍ അഖില എന്നിവരാണ് മരിച്ചത്. മിഥുനും അഖിലയും പ്രണയത്തിലായിരുന്നു എന്നും രാവിലെ ഉണര്‍ന്നു പഠിക്കുന്ന മിഥുന് അയല്‍വീട്ടില്‍നിന്നും ചായയുമായി ഇറങ്ങിയ അഖിലയെ അവളുടെ അച്ഛന് വഴക്കു പറഞ്ഞത് സഹിക്കാതെയാണ് മിഥുന് ആത്മഹത്യ ചെയ്തതെന്നുമാണ് വാര്‍ത്ത. “എന്റെ മകള്‍ കാരണം നിങ്ങളുടെ മകന് പോയി. പകരം എന്റെ മകനെ തരുന്നു” എന്ന് പറഞ്ഞാണ് ഇളയ മകനൊഴികെ മറ്റു കുടുംബാംഗങ്ങള്‍ ആത്മഹത്യ ചെയ്തത്.
പണ്ട് കേരളത്തില്‍ ആത്മഹത്യ പെരുകിയത് പൈങ്കിളി വാരികകളില്‍ വന്നിരുന്ന പൈങ്കിളി കഥ വായിച്ച് പ്രേമത്തില്‍പ്പെട്ട് ജീവിതനൈരാശ്യത്തിലായിരുന്നു. അതിനുശേഷം ആത്മഹത്യകള്‍ വളര്‍ന്നത് ബ്ലേഡ് മാഫിയ പീഡനം മൂലമായിരുന്നു. ബ്ലേഡില്‍നിന്ന് കടമെടുത്ത് തിരിച്ചടക്കാതിരുന്നാല്‍ അവര്‍ ക്വട്ടേഷന്‍ സംഘങ്ങളെ വിട്ട് കൈകാല്‍ വെട്ടുക, വീട് നശിപ്പിക്കുക മുതലായവ ചെയ്തിരുന്നു. ഒരിക്കല്‍ ഒരു ക്വട്ടേഷന്‍ മാഫിയ നേതാവിന്റെ അഭിമുഖം എടുത്ത എന്നോട് അദ്ദേഹം പറഞ്ഞത് അവര്‍ ക്വട്ടേഷന്‍ എടുക്കുന്നത് “നടത്തണോ, ഇരുത്തണോ, കിടത്തണോ, ഉറക്കണോ” എന്ന് ചോദിച്ചായിരുന്നുവത്രേ. നടത്തുകയെന്നാല് ഒരുകാല് തല്ലി ഒടിക്കും. ഇരുത്തുകയെന്നാല് രണ്ടു കാലും തല്ലി ഒടിക്കും. കിടത്തുകയെന്നാല് നടുതല്ലി ഉടയ്ക്കും. കൊല്ലുന്നതാണ് ഉറക്കല്. ഇങ്ങനെയുള്ള ക്വട്ടേഷന്‍ ബ്ലേഡ് സമ്പ്രദായവും ബ്ലേഡ് മാഫിയകളും കാലത്തിന്റെ ഗതിക്ക് വഴിമാറി.
ഇപ്പോള്‍ പ്രണയ വൈറസ് പ്രണയമുഗ്ദ്ധരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആത്മഹത്യയിലേക്കു നയിക്കുന്നു. പ്രണയം ഇന്ന് വിവിധോദ്ദേശ്യങ്ങളോടെയാണ്. പ്രണയം നടിച്ച് ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന ലൗ ജിഹാദാണ് അതില്‍ പ്രധാനം. ഇന്ന് കേരളത്തില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്‍തോതില്‍ അപ്രത്യക്ഷരാകുന്നു. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് 8708 ആണ്‍കുട്ടികളെ കാണാതായി. 2013 ല്‍ ആഗസ്റ്റ് വരെ 302 കുട്ടികളെ കാണാതായി. ഈ കാലയളവില്‍ 24384 സ്ത്രീകളെ കാണാതായിട്ടുണ്ട്. സ്ത്രീകളാണ് അപ്രത്യക്ഷമാകുന്നതില്‍ അധികവും. പ്രേമം നടിച്ച് മദ്രസ്സകളിലാക്കി മതംമാറ്റിയാല്‍ വിവാഹം. കമലാ ദാസ് സുരയ്യയായ അതേ തന്ത്രം.
ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍ 15-29 വയസ്സിനിടയിലുള്ളവരിലാണ്. കൗമാരക്കാരെയാണ് പ്രണയ വൈറസ് ആദ്യം ബാധിക്കുന്നത്. ജാതി വ്യത്യസ്തമായാല്‍, സാമ്പത്തിക സ്ഥിതി മോശമായാല്‍-കല്യാണങ്ങള്‍ വിലക്കപ്പെടുന്നു. ഇത് ആത്മഹത്യയ്ക്ക് കാരണമാണ്. ഫേസ് ബുക്ക് പ്രണയത്തില്‍ വ്യാജ ചിത്രം നല്കി, പരസ്പ്പരം കണ്ടുമുട്ടുമ്പോള്‍ വരനായി അഭിനയിച്ചത് എഴുപതിനോടടുത്ത ആളാണെന്ന് അറിയുന്ന പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കുന്നു.
കൗമാര പ്രണയത്തിന് കണ്ണില്ല. മനസ്സില്‍ അതൊരു കൗതുകമായി അവശേഷിപ്പിക്കുമ്പോള്‍ പരിചിതമായ ഒരു പുരുഷനെ സ്നേഹിക്കാന്‍ സാമൂഹിക-മതപരമായ വ്യത്യാസങ്ങള്‍ അവഗണിച്ച് തുനിഞ്ഞിറങ്ങുന്ന കൗമാരക്കാര്‍ വര്‍ധിച്ചു വരികയാണ്. ഇതേപ്പറ്റി മാതാപിതാക്കളും സ്കൂള്‍ കൗണ്‍സിലറും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീ-ബാലികാ-പീഡനം പോലെ സ്വാഭാവികമാകുകയാണ് ഈ പ്രവണതയും.
പഠനങ്ങള്‍ പറയുന്നത് 15-29 പ്രായത്തില്‍ യുവാക്കള്‍ പഠനപരമായും തൊഴില്‍പരമായും സമ്മര്‍ദ്ദം നേരിടുന്നു എന്നാണ്. ഇത് കടുത്ത മത്സരത്തിന്റെ കാലമാണ്. ഈ മത്സരം താങ്ങാനാകാതെയാണ് 15 വയസ്സിനുമുകളിലുള്ളവര്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ അധ്യാപകര്‍ നടത്തുന്ന മാനസിക-ശാരീരിക പീഡനങ്ങളും ഒരളവുവരെ കാരണമാണ്. എന്റെ സുഹൃത്തും സൈക്കോളജി പ്രൊഫസറും കൗണ്‍സിലറുമായ ശാരദാ രാജീവന് ഷാര്‍ജയിലെ ഒരു മുന്തിയ സ്കൂളില്‍ അധ്യാപകര്‍ അനിഷ്ടം കാണിച്ചതില്‍ മനംനൊന്ത് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മത്യ ചെയ്ത കഥ പറയുകയുണ്ടായി. ഏത് അസൈന്മെന്റ് എത്ര നല്ലവണ്ണം ചെയ്താലും വെട്ടിനിരത്തി തിരികെ നല്‍കും. സഹപാഠിയുടെ അതിലും മോശമായ അസൈന്മെന്റിന് മാര്‍ക്ക് നല്കുകയുംചെയ്തു. സ്വന്തം വീട്ടിലെ ഓമനയായ, ലാളനമാത്രം പരിചിതമായ കുട്ടിക്ക് ഈ അധ്യാപകപീഡനം സഹിക്കാനാകാതെ അവന് ഫ്ലാറ്റിന്റെ മുകളിലത്തെ നിലയില്‍ പോയി തൂങ്ങിമരിച്ചു.
കൗമാരക്കാര്‍ സെന്‍സിറ്റീവാണ്. കളമശ്ശേരിയില്‍ അച്ചന്മാര് നടത്തുന്ന സ്കൂളില്‍ ഒരു കുട്ടി ഒരു ബട്ടണ്‍ ഇടാതെ, ഐഡി കാര്‍ഡ് ധരിക്കാതെ ക്ലാസ് തുടങ്ങുമ്പോഴേക്ക് ഓടിക്കയറിയതിന് അധ്യാപകന് മറ്റ് കുട്ടികളുടെ മുമ്പില്‍വെച്ച് അധിക്ഷേപിച്ചശേഷം കയ്യിലിരുന്ന താക്കോല്ക്കൂട്ടംകൊണ്ട് കരണത്തടിച്ചുവത്രെ. വീര്‍ത്ത കവിളുമായി വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയപ്പോള്‍ കുട്ടിയെ സ്കൂളില്‍നിന്നും മാറ്റിക്കൊള്ളാനായിരുന്നു ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശം. ആത്മഹത്യാ പ്രവണതക്ക് ഇന്നും ഈ അധ്യാപകപീഡനങ്ങള് കാരണമാകുകയാണ്. ഗുരു ദൈവം എന്ന് പഠിപ്പിക്കുന്ന ഭാരതത്തിലെ ഗുരു ശിഷ്യന്റെ വ്യക്തിവികസനത്തില്‍ ശ്രദ്ധിക്കാതെ വ്യക്തിഹത്യ ചെയ്യുന്നത് അക്ഷന്തവ്യമാണ്. ഈ അധ്യാപകശൈലി ഒരു തലമുറയെ നാശോന്മുഖമാക്കുന്നു.
കുട്ടികള്‍ ഏറ്റവും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത് ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലാണ്. പരീക്ഷയുടെ സമ്മര്‍ദ്ദം, വീട്ടിലെയും സ്കൂളിലെയും സമ്മര്‍ദ്ദം. ഇതെല്ലാം വര്‍ധിക്കുമ്പോഴാണ് കുട്ടികള്‍ ആത്മഹത്യാ വഴി തേടുന്നത്. കൗമാരക്കാര്‍ക്ക് സഹനശക്തിയോ വിവേചനബുദ്ധിയോ വിവേകമോ വികസിച്ചിട്ടില്ല. അവരുടെ ഈ പക്വതയില്ലാത്ത മനസ്സിനെ സ്നേഹത്തോടും കരുണയോടും പാകപ്പെടുത്തേണ്ടതും രൂപപ്പെടുത്തേണ്ടതും മാതാപിതാക്കളും അധ്യാപകരുമാണ്. പക്ഷെ മക്കള്‍ നന്നാകാനാണെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ അമിതസമ്മര്‍ദ്ദം ചെലുത്തുകയും അമിത പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുമ്പോള്‍ മാര്‍ക്ക് കുറഞ്ഞാല്‍, പരീക്ഷയില്‍ തോറ്റാല്‍ കുട്ടികള്‍ ആത്മഹത്യയിലേക്ക് തിരിയുന്നു.
ഇന്നത്തെ കാലത്ത് കുടുംബബന്ധങ്ങള്‍ ദൃഢമല്ല. മാതാപിതാക്കള്‍ക്ക് മക്കളുമായി ആശയവിനിമയം നടത്താനോ അവരുടെ മാനസിക പ്രശ്നങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ പരിഹാരവും മറുപടിയും നിര്‍ദ്ദേശിക്കാനോ സമയമില്ല. ഇന്ന് കുട്ടികള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുമ്പോഴാണ് ഇത്തരം ദുശ്ചിന്തകള്‍ അവരില്‍ വേരൂന്നുന്നത്.
അത്യധികം മത്സരം നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയാണ് ഇന്ന് ലോകത്തുള്ളത്. അതിന്റെ സംഘര്‍ഷം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് യുവതലമുറയാണ്. അവസരങ്ങള്‍ സുലഭമല്ലാതിരിക്കെ, മാത്സര്യം ശക്തമായിരിക്കെ യുവതലമുറക്ക് ഭാവി ഭദ്രമാക്കാന്‍ ശക്തമായ കുടുംബ പിന്തുണ ആവശ്യമാണ്. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ മക്കളില്‍ കുറ്റം കണ്ടുപിടിച്ച്, അയല്പക്കത്തെ കുട്ടിയുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്തുന്നത് അവരെ നിസ്സഹായരാക്കുന്നു.
പെണ്‍കുട്ടികള്‍ തങ്ങളും സാമൂഹ്യ മൂലധനമാണെന്നും തങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കും കുടുംബപരമായ ഉയര്‍ച്ചക്കും സംഭാവന നല്‍കാനാകുമെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ ഏകലക്ഷ്യം കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും ആകരുത്. സ്ത്രീസാന്നിധ്യം ബഹിരാകാശത്തുപോലും എത്തിയിരിക്കെ തങ്ങളുടെ കഴിവുകളോ ബൗദ്ധിക നിലവാരമോ മനസിലാക്കാതെ പ്രണയം എന്ന മൂന്നക്ഷരത്തില്‍ ജീവിതം തളച്ചിടുന്നത് മൗഢ്യമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള് സമൂഹത്തിനും കുടുംബത്തിനും എന്ത് നല്കി എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.
കഴിയാവുന്നത്ര നന്മകള് ചെയ്തും സഹജീവികളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുമാണ് ജീവിക്കേണ്ടത്. പണ്ട് കേരളം പോണ്ടിച്ചേരി കഴിഞ്ഞാല്‍ ആത്മഹത്യയില്‍ രണ്ടാംസ്ഥാനത്തായിരുന്നു. ഇവിടെ ആത്മഹത്യകള്‍ കുറഞ്ഞതിന് കാരണം മൈത്രി, ചൈത്രം, തൃശൂരിലെ പ്രത്യാശ, പറവൂരിലെ പ്രതീക്ഷ, കോഴിക്കോട്ടെ തണല്‍ മുതലായ സഘടനകളാണ്. കളമശ്ശേരിയിലെ മൈത്രിയില്‍ സുഗതന്, മാലിനി മേനോന്, ആന്റണി, ഡോ. പി.ഒ. ജോര്‍ജ്, ഡോ. സി.ജെ. ജോണ്‍ മുതലായവര്‍ കൗണ്‍സലിംഗ് നല്‍കിയിരുന്നു. കേരളത്തില്‍ ആത്മഹത്യാ പ്രവണത കുറയാന്‍ ഈ സംഘടനകളുടെ പ്രവര്‍ത്തനം കാര്യമായ റോള്‍ വഹിച്ചുവെന്നാണ് മൈത്രി മെമ്പറും ഇപ്പോള്‍ ഫാമിലി കൗണ്‍സലറുമായ സുഗതന് പറയുന്നത്. പരീക്ഷാപ്പേടിക്ക് സര്‍ക്കാര്‍ തലത്തില്‍ കൗണ്‍സലിംഗുണ്ട്.
പക്ഷെ പ്രണയവൈറസിന് മാത്രം ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ഈ സംഘടനകള്‍ ഇതും പഠനവിധേയമാക്കേണ്ടതും പ്രണയവിവശര്ക്ക് കൗണ്‍സലിംഗ് നല്‍കേണ്ടതുമാണ് എന്നാണ് ഈ ആത്മഹത്യകള്‍ നല്കുന്ന സന്ദേശം. തന്റെ മകള്‍ കാരണം മിഥുന് എന്ന യുവാവ് മരിച്ചതിന് പ്രായശ്ചിത്തമായി ആ കുടുംബം കണ്ടത് കുടുംബ ആത്മഹത്യയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം സമൂഹത്തിലെത്തണം.
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: