വാഷിങ്ങ്ടണ്‍: യുക്രെയിന്‍ വിഷയത്തില്‍ റഷ്യയ്‌ക്കെതിരേ കര്‍ശന നടപടികള്‍ക്കു യുഎസ് തുടക്കമിട്ടു. ക്രിമിയയിലെ സൈനികാധിനിവേശത്തില്‍ പങ്കുള്ള റഷ്യക്കാരുടെ അമേരിക്കയിലെ സ്വത്തു മരവിപ്പിക്കാനും വിസാ നിരോധനം ഏര്‍പ്പെടുത്താനുമുള്ള ഉത്തരവില്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു.
പ്രതിസന്ധിയിലകപ്പെട്ട യുക്രെയ്നിലെ ജനാധിപത്യ പ്രക്രിയകള്‍ക്ക് ഹാനികരമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ്, യുക്രെയ്ന്‍ ജനതക്കെതിരായല്ല ഉപരോധ നടപടിയെന്ന് കോണ്‍ഗ്രസിന് കൈമാറിയ വിജ്ഞാപനത്തില്‍ ഒബാമ വിശദീകരിച്ചു.
റഷ്യയെ സഹായിച്ച യുക്രെയിന്‍ ഉദ്യോഗസ്ഥരും ഇതേ നടപടികള്‍ നേരിടുമെന്ന് വൈതൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. യുക്രെയിനെ അസ്ഥിരപ്പെടുത്തുന്നതില്‍ നേരിട്ടു പങ്കുള്ളവരുടെ സ്വത്തായിരിക്കും മരവിപ്പിക്കുക. സാഹചര്യങ്ങള്‍ മോശമാകുന്നപക്ഷം കൂടുതല്‍ നടപടികള്‍ ആലോചിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി. പുറത്താക്കപ്പെട്ട യുക്രെയിന്‍ പ്രസിഡന്റ് യാനുക്കോവിച്ച് ഉള്‍പ്പെടെ 18 പേരുടെ സ്വത്തു മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു.
കീവിലെ ഖജനാവ് കൊള്ള ചെയ്തവര്‍ക്കെതിരേയാണു നടപടിയെന്നു യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. യാനുക്കോവിച്ചിനു പുറമേ അദ്ദേഹത്തിന്റെ പുത്രനും നിരവധി മുന്‍മന്ത്രിമാരും നടപടി നേരിടുന്നവരില്‍ ഉള്‍പ്പെടുന്നു.യുക്രെയ്െന്‍റ പരമാധികാരം, ഭൂപ്രദേശപരമായ അഖണ്ഡത എന്നിവ ലംഘിക്കുന്ന നടപടിയാണ് റഷ്യ കൈക്കൊണ്ടതെന്ന് വൈതൗസ് ആരോപിച്ചു. ഇത് യുക്രെയ്െന്‍റ സുരക്ഷിതാന്തരീക്ഷത്തിനും സ്ഥിരതക്കും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്നും വൈതൗസ് ചൂണ്ടിക്കാട്ടി.
റഷ്യന്‍ നടപടിക്ക് കൂട്ടുനിന്ന യുക്രെയ്നിലെ പാരാമിലിട്ടറി വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ നിഷേധിക്കല്‍, ആസ്തികള്‍ മരവിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ പ്രസിഡന്‍റിെന്‍റ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ പ്രകാരമാണ് നടപ്പാക്കുക. പ്രശ്നവുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക അവസാനിപ്പിച്ചിരുന്നു.
















