ശ്ലോകം : 44
സുബാഹുപ്രാണഹന്താച മാരീചമദനാശനഃ
മിഥിലാപുരിസംപ്രാപ്തഃ ശൈവചാപവിഭഞ്ജകഃ
179. സുബാഹുപ്രാണഹന്ത – സുബാഹുവിനെ വധിച്ചവന്. താടകയുടെ രണ്ടുപുത്രന്മാരായിരുന്നു മാരീചനും സുബാഹുവും. വിശ്വാമിത്രനോടൊപ്പം സിദ്ധാശ്രമത്തില്‍ എത്തിച്ചേര്‍ന്ന രാമലക്ഷ്മണന്മാര് യാഗരക്ഷ ഏറ്റെടുത്തു. ഋഷിമാര്‍ യാഗം ആരംഭിച്ചപ്പോള്‍ മാരീചനും സുബാഹുവും ഒരു സംഘം രാക്ഷസന്മാരുമായി യാഗം മുടക്കാനെത്തി. ശ്രീരാമന്റെ അമ്പേറ്റ് സുബാഹു മരിച്ചു. മരീചനൊഴികെയുള്ള മറ്റു രാക്ഷസന്മാരും രാമലക്ഷ്മണന്മാരുടെ ശരമേറ്റുമരിച്ചു.
180. മാരീചമദനാശനഃ – മാരീചന്റെ അഹങ്കാരം നശിപ്പിച്ചവന്. രാമബാണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാരീചന് കടലില്‍പോയി ഒളിച്ചു. രാമബാണം അവിടെയും എത്തി. മരീചന് രാമനെത്തന്നെ അഭയം പ്രാപിച്ചു. അങ്ങനെ അഹങ്കാരം നശിച്ച മാരീചന് രാമഭക്തനായി മാറി. കുറേക്കാലം കഴിഞ്ഞ് രാമബാണമേറ്റ് മരിച്ച് മുക്തനാകാനും മാരീചന് ഭാഗ്യമുണ്ടായി.
181. മിഥിലാപുരി സംപ്രാപ്തഃ – മിഥിലാപുരത്ത് എത്തിച്ചേര്ന്നവന്. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം വിഘ്നംകൂടാതെ നടന്നു. യാഗം കഴിഞ്ഞ് മഹര്‍ഷി രാമലക്ഷ്മണന്മാരെ ജനകമഹാരാജാവിന്റെ രാജധാനിയായ മിഥിലാപുരിക്ക് കൂട്ടിക്കൊണ്ടുപോയി. ജനകമഹാരാജാവ് പൂജിക്കുന്ന വിശ്രുതമായ ശൈവചാപം ബാലന്മാര്ക്ക് കാട്ടിക്കൊടുക്കാനെന്ന മട്ടിലായിരുന്നു ഈ യാത്ര. രാമനെയും സീതാദേവിയെയും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു മഹര്‍ഷിയുടെ ലക്ഷ്യം.
182. ശൈവചാപവിഭഞ്ജകഃ – ശൈവചാപത്തെ പൊട്ടിച്ചവന്, ജനകമഹാരാജാവ് ത്രൈംബകം എന്ന ശൈവചാപത്തെ പൂജിച്ചിരുന്നു. മിഥിലയില്‍ രാജാവായിരുന്ന ദേവരാതന് ശ്രീ പരമേശ്വരന് കൊടുത്ത വില്ലാണിത്. ആ വില്ലെടുത്ത് കുലയ്ക്കുന്നവന് സീതാദേവിയെ ഭാര്യയായി കൊടുക്കുമെന്ന് ജനകമഹാരാജാവ് തീരുമാനിച്ചിരുന്നു.
മിഥിലാപുരിയിലെത്തിയ വിശ്വാമിത്ര മഹര്‍ഷിയെയും രാമലക്ഷ്മണന്മാരെയും ജനക മഹാരാജാവ് ആദരവോടെ സ്വീകരിച്ചു. മഹേശ്വരപാപം കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കാന്‍ മഹര്‍ഷി നിര്‍ദ്ദേശിച്ചപ്പോള്‍ ജനകമഹാരാജാവ് അനുസരിച്ചു. ശൈവചാപത്തെ രാമന് വന്ദിച്ചു. “വില്ലെടുക്കാമോ? ഞാണ് പൂട്ടാമോ?” എന്ന് രാമന് അനുവാദം ചോദിച്ചപ്പോള്‍ വിശ്വാമിത്രന് അനുവദിച്ചു. രാമന് അനായാസമായി വില്ലെടുത്ത് ഞാണ് പൂട്ടി വലിച്ചപ്പോള്‍ ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദത്തോടെ വില്ല് രണ്ടായി മുറിഞ്ഞു.
ശ്ലോകം : 45 ലോകതാപവിപാടകോ ജനകപ്രീതിവര്‍ധകഃ
ഗൃഹീതജാനകീഹസ്തഃ സംപ്രീതസ്വജനൈര്യുതഃ
183. ലോകതാപവിപാടകഃ – ലോകത്തിന്റെ ദുഃഖം നശിപ്പിച്ചവന്. രാവണന് തുടങ്ങിയ അധര്‍മികളെ നശിപ്പിച്ച് ലോകത്തിന്റെ താപം ഇല്ലാതാക്കാനാണ് ഭഗവാന് രാമനായി അവതരിച്ചത്. രാവണവധത്തിനുള്ള കാരണമുണ്ടാക്കലാണ് ശൈവചാപം ഭഞ്ജിച്ചതിലൂടെ സാധിച്ചത്. ആ വില്ലെടുത്ത് കുലയ്ക്കുന്നയാളിന് സീതയെ ഭാര്യയായി കൊ
ടുക്കാമെന്ന് ജനകന് നിശ്ചയിച്ചിരുന്നു. ഇനി വലിയ കാലതാമസമില്ലാതെ രാവണവധം നടക്കുമെന്ന് തീര്‍ച്ചയായപ്പോള്‍ ലോകത്തിന്റെ ദുഃഖം കുറഞ്ഞു.
184. ജനകപ്രീതിവര്‍ധകഃ – ജനകമഹാരാജാവിന്റെ പ്രീതി വര്ധിപ്പിച്ചവന്. ശൈവചാപം എടുത്തുകുലയ്ക്കുന്നവന് മകളെ കൊടുക്കുമെന്ന തീരുമാനം ജനകനെ ക്ലേശിപ്പിച്ചിരുന്നു. അതിന് കഴിവുള്ളവരായി ആരും മുന്നോട്ടുവന്നില്ല. ആരും വന്നില്ലെങ്കില്‍ മകളുടെ വിവാഹം നടക്കുകയില്ല. വില്ലെടുത്ത് കുലയ്ക്കുന്നയാള് ദുഷ്ടനോ വൃദ്ധനോ വിരൂപനോ ആയാലും വാക്കുപാലിക്കേണ്ടിവരും. പ്രായം, രൂപം, കുലം, ശീലം തുടങ്ങിയവയിലെല്ലാം തന്റെ മകള്‍ക്ക് അനുരൂപനായ രാമന് വില്ലൊടിച്ചപ്പോള്‍ ജനകമഹാരാജാവ് സന്തുഷ്ടനായി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: