1984 നവംബര്‍ മാസം 1,2,3 തീയതികളിലായി കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉത്തര ഭാരതത്തില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും സജീവ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സിഖ് കൂട്ടക്കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഈ വിഷയത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് നയിച്ചിട്ടുള്ളത്.
രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സിഖ് വംശജര്‍ പ്രതിഷേധവുമായി രംഗത്തു വന്നതും ദല്‍ഹി മുഖ്യമന്ത്രി സിഖ് കൂട്ടക്കൊലയെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും വിഷയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ സിഖ് കൂട്ടക്കൊലയെക്കുറിച്ച് ഒരു പുനര്‍വായന ആവശ്യമായി വന്നിരിക്കുന്നു. ഭാരതത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ മനസാക്ഷിക്കുമേല്‍ കടുത്ത ആഘാതം ഏല്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് നരഭോജികള്‍ നടത്തിയ സിഖ് കൂട്ടക്കൊലയുടെ ദാരുണമായ പരമ്പരകള്‍ കണ്ണുനീര് വാര്‍ത്തുകൊണ്ടല്ലാതെ ഒരു മനുഷ്യജീവിക്കും ഓര്‍മ്മിക്കുവാന്‍ കഴിയില്ല.
ഭാരതത്തില്‍ ഇന്നോളം നടന്നിട്ടുള്ള വംശഹത്യകളുടെ വ്യാപ്തി പരിശോധിക്കുകയാണങ്കില്‍ ഏറ്റവും വലിയ വംശഹത്യ നടന്നത് ഭാരത വിഭജന കാലത്താണ്. പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് വന്ന ട്രയിനുകളിലധികവും ശവമഞ്ചങ്ങളായിരുന്നു. ഇന്ത്യാ-പാക് അതിര്‍ത്തികളിലൂടെ ഭാരതീയന്റെ ചുടുചോര പുഴകളായി ഒഴുകിയപ്പോള്‍ ഇങ്ങ് ദല്‍ഹിയിലെ നഗരങ്ങളില്‍ അധികാരം കയ്യാളാന്‍ വെമ്പല്‍കൊള്ളുന്ന നെഹ്റുവും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സും രക്തപ്പുഴകളെ കണ്ടില്ലന്നു നടിക്കുകയായിരുന്നു.
1950 മുതല്‍ ഭാരതത്തില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ 1194 എണ്ണമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ 871 എണ്ണവും നടന്നിട്ടുള്ളത് നെഹ്റു കുടുംബാംഗങ്ങളായ നെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഭരണത്തിന് കീഴിലാണ്. ഭാരതത്തെ കലാപ ഭൂമിയാക്കി മാറ്റിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്ക്കാന് കോണ്‍ഗ്രസ്സിനോ നെഹ്റു കുടുംബത്തിനോ ഒരുകാലത്തും ആകില്ല.
അധികാരക്കൊതി മൂത്ത നെഹ്റുവിയന്‍ കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ നടന്ന ഭാരതവിഭജനത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നടന്നത് 1984 ല്‍ ആണ്. അതിന് നേതൃത്വം നല്കിയതാവട്ടെ കോണ്‍ഗ്രസ്സും രാജീവ് ഗാന്ധിയും. 1984 ഒക്ടോബര്‍ 31ന് സിഖുകാരായ രണ്ട് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിഖ് വംശജര്‍ക്കെതിരെ കോണ്ഗ്രസ്സ്കാര് നടത്തിയ ആസൂത്രിത ആക്രമണപരമ്പരകളാണ് ഇന്ത്യാ ചരിത്രം സിഖ് വിരുദ്ധ കലാപം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി ഒക്ടോബര്‍ 31ന് അധികാരമേറ്റെടുത്തു. രാജീവിന്റെ അധികാര ശക്തിയാല്‍ ദല്‍ഹിയിലും പരിസരത്തും ക്രമസമാധാന പാലനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയില്‍ കോണ്‍ഗ്രസ്സ് അക്രമികള്‍ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു ആക്രമണ വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ അന്നത്തെ രാഷ്ട്രപതി സെയില്‍സിംഗിന്റെ വാഹന വ്യൂഹം വരെ ആക്രമിക്കപ്പെട്ടു.
ദല്ഹിക്കടുത്തെ സുല്‍ത്താന്‍പുരിയിലും ത്രിലോക്പുരിയിലും മംഗല്‍പുരിയിലും തുടക്കമിട്ട് പിന്നീട് ദല്‍ഹിയിലെ നഗര-പ്രാന്ത പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വടിവാളുകളും വാക്കത്തിയും ഇരുമ്പുദണ്ഡുകളും സ്ഫോടക വസ്തുക്കളും മണ്ണെണ്ണയും പെട്രോളുമായി എത്തിയ അക്രമികള്‍ കണ്ണില്‍ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ദല്‍ഹിയില്‍ ബസ്സുകളും ട്രെയിനുകളും തടഞ്ഞ് നിര്‍ത്തി സിഖുകാരായ യാത്രക്കാരെ തെരഞ്ഞ് പിടിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ദല്‍ഹിയിലാണ് ആദ്യത്തെ കൊലപാതകം അരങ്ങേറിയത്.
സിഖുകാരുടെ ഗുരുദ്വാരകളായിരുന്നു അക്രമികളുടെ പ്രാഥമിക ലക്ഷ്യം. ഗുരുദ്വാരകളില്‍ അഭയം തേടിയവര്‍ അവിടെ വെച്ച് കൂട്ടമായി ആക്രമിക്കപ്പെട്ടു. ഈ കലാപത്തിലൂടെ നാലായിരത്തോളം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരും കൈകാലുകള്‍ നഷ്ടപ്പെട്ടവരും ബലാത്കാരത്തിന് ഇരയായ സഹോദരിമാരും അതിന്റെ പതിന്മടങ്ങ് വരും. മുഴുവന്‍ സമ്പാദ്യങ്ങളും വീട്ടുപകരണങ്ങളും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു. വീടും സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജീവനും മാനവും സംരക്ഷിക്കാന്‍ പലായനം ചെയ്യപ്പെട്ടരും കുറവല്ല.
മര്‍വാ കമ്മീഷന്, രംഗ്നാഥ് മിശ്ര കമ്മീഷന്, കപൂര്‍ മിത്തല്‍ സമിതി, ജയിന് ബാനര്‍ജീ സമിതി, പോറ്റി റോഷാ സമിതി, ജയില്‍ അഗര്‍വാള്‍ സമിതി, അഹുജാ സമിതി, ധില്ലന് സമിതി, നരുള സമിതി, നാനാവതി കമ്മീഷന് തുടങ്ങിയ പത്തോളം അന്വേഷണ കമ്മീഷനുകളും സമിതികളും ഈ കലാപത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ അന്വേഷണ കമ്മീഷനായ നാനാവതി കമ്മീഷന് കലാപത്തെ കുറിച്ച് 2005 ഫെബ്രുവരി 9ന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് 2005 ഓഗസ്റ്റ് 8ന് ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട നാനാവതി കമ്മീഷന് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്.കെ.എല്‍. ഭഗത് എന്നിവര്‍ക്കും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജഗദീഷ് ടൈറ്റ്ലര്‍ക്ക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നു.
ഭരണസ്വാധീനം ഉപയോഗിച്ച് കലാപത്തിന് പരോക്ഷ പിന്തുണയും പ്രോത്സാഹനവും നല്കിയ രാജീവ് ഗാന്ധിയെ കേസ്സില്‍ ഉള്‍പ്പെടുത്താതിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വം സിബിഐയെ ഉപയോഗിച്ച് ജഗദീഷ് ടൈറ്റ്ലര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ കുറ്റവിമുക്തരാക്കാന്‍ പല കളികളും നടത്തി.
അതേസമയം, കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജസ്ബീര്‍ സിംഗ് എന്ന സാക്ഷി ഇക്കാര്യത്തില്‍ സിബിഐ തന്റെ മൊഴി രേഖപ്പെടുത്തുകയോ തന്നെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലന്നു കാണിച്ച് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് ദല്‍ഹി കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സഞ്ജീവ് ജെയിന് കലാപത്തില്‍ ജഗദീശ് ടൈറ്റ്ലര്‍ക്കുള്ള പങ്ക് പുനരന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്കി.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജസ്ബീര്‍ സിംഗ്, സുരിന്ദര്‍ സിംഗ് എന്നീ സാക്ഷികളുടെ മൊഴിയെടുക്കാന്‍ സിബിഐ സംഘം ന്യൂയോര്‍ക്കിലെത്തി. രണ്ട് സാക്ഷികളും ജഗദീശ് ടൈറ്റ്ലര്‍ കലാപകാരികള്‍ക്ക് നേതൃത്വം നല്‍കുന്നത് കണ്ടതായി മൊഴി നല്‍കിയെങ്കിലും സുരക്ഷാഭീതി കാരണം തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ അവര്‍ വിസമ്മതിച്ചു. ടൈറ്റ്ലറെ സംരക്ഷിക്കാനായി സിബിഐ സ്വതന്ത്രമായ അന്വേഷണമല്ല നടത്തുന്നതെന്ന് ഈ സാക്ഷികള്‍ ആരോപിക്കുകയും ചെയ്തു.
2009 മാര്‍ച്ചില്‍ പ്രതിപക്ഷ സംഘടനകളുടെയും സിഖ് വംശജരുടെയും പ്രതിഷേധത്തിനിടയില്‍ സി.ബി.ഐ. ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കി. കലാപത്തില്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്വീന്ദര്‍ കൗര്‍ എന്ന സ്ത്രീ ഇതിനെതിരെ ദല്‍ഹി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് സിബിഐയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ പുനരന്വേഷണം വേണമെന്ന് 2013 ഏപ്രില്‍ 9നു ദല്‍ഹി കോടതി ഉത്തരവിട്ടു.
സിഖ് കൂട്ടക്കൊല അരങ്ങേറിയ 1984 നവംബര്‍ മാസം 1,2,3 തീയതികളില്‍ ഒരിക്കല്‍ പോലും കലാപകാരികള്‍ക്ക് എതിരെ ഒരു പോലീസ് നടപടിയും ഉണ്ടായില്ലന്നു മാത്രമല്ല കലാപകാരികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയതിനൊപ്പം സിഖ് സമുദായത്തിന് എതിരെയുള്ള വേട്ടക്കാരായി പോലീസ് മാറുകയും ചെയ്തു. ഇവിടെ കലാപകാരികളായി മാറിയ പോലീസുകാര്‍ അക്രമികള്‍ക്ക് എതിരെ വെടിവച്ചില്ലെന്നു മാത്രമല്ല ഒന്നു ലാത്തി വീശുകപോലും ചെയ്തില്ലന്നു മനസ്സിലാക്കുമ്പോഴാണ് ഈ കൂട്ടക്കൊലക്കു പിന്നില്‍ ഭരണ കൂടത്തിനും ഭരണത്തിനു നേതൃത്വം നല്കിയ കോണ്‍ഗ്രസ്സിനും ഉള്ള പങ്ക് പകല്‍ വെളിച്ചം പോലെ വ്യക്തമാവുന്നത്.
ഇക്കാര്യങ്ങള്‍ പല അന്വേഷണ കമ്മീഷനുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ടന്നു മാത്രമല്ല അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡന് കലാപത്തിലുള്ള പങ്ക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കലാപം ആരംഭിച്ച് മൂന്നു ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് അവിടേക്കു സൈന്യത്തെ അയക്കാന്‍ പോലും രാജീവ് ഗാന്ധി സര്‍ക്കാര്‍ തയ്യാറായത്. സൈന്യം രംഗത്ത് എത്തിയതിനുശേഷവും പോലീസിന്റെ നിസ്സഹകരണവും എതിര്‍പ്പും മൂലം സൈന്യത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ ഭരണകൂടം സ്പോണ്സര് ചെയ്ത് നിരപരാധികളെ കൂട്ടക്കൊലചെയ്തതിനു സമാനമായ ഒരു സംഭവവും ഭാരതത്തില്‍ ഒരിടത്തും ചൂണ്ടിക്കാണിക്കാന്‍ പോലുമില്ല. മാത്രവുമല്ല ഇത്തരം കലാപങ്ങളെ നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട ഭരണാധികാരികള്‍ തന്നെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതില്‍ ഏറ്റവും നിഷ്ഠുരവും മനുഷ്യത്വരഹിതവുമായ അഭിപ്രായം പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ്. കൂട്ടക്കൊല അരങ്ങേറുമ്പോള്‍ കൂട്ടക്കൊലയെ ന്യായീകരിക്കുന്നതും അക്രമകാരികള്‍ക്ക് പ്രചോദനം നല്‍കുന്നതുമായ പ്രതികരണം നടത്തിയ രാജീവ് ഗാന്ധി തന്നെയാണ് ആ കൂട്ടക്കൊലയുടെ ഒന്നാം പ്രതി ആകേണ്ടിയിരുന്നത് എന്നതിന് സംശയമില്ല. മനുഷ്യജീവന് പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്ത പ്രതികരണമാണ് അന്ന് രാജീവ് ഗാന്ധി നടത്തിയത്. ഒരു വന്‍ മരം വീഴുമ്പോള്‍ അതിനടിയില്‍ പെട്ട് കുറെ ചെറുപ്രാണികള്‍ ചതഞ്ഞമരുന്നത് സാധാരണമാണെന്നായിരുന്നു സിഖ് കൂട്ടക്കൊലയെക്കുറിച്ചുള്ള രാജീവിന്റെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി സിഖ് കൂട്ടക്കൊല നമ്മുടെ കണ്മുന്നില് മായാതെ നില്ക്കുന്നു. അതിന് പരോക്ഷമായി നേതൃത്വം നല്കിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സ് ഇന്നും മാന്യനായി ചിത്രീകരിക്കുന്നു.
സിഖുകാരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത കോണ്‍ഗ്രസ്സുകാരാണ് ഇന്ന് നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 24 മണിക്കൂറിനുള്ളില്‍ 2002 ലെ ഗുജറാത്ത് കലാപത്തെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും മോദിക്ക് സാധിച്ചിരുന്നു. മുഖം നോക്കാതെ നടപടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി. പോലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ സമുദായം തിരിച്ച് കണക്കെടുക്കുവാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തയ്യാറായാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതെയുള്ളൂ.
ഗുജറാത്തില്‍ കലാപങ്ങള്‍ നടത്തുന്നവരെ അമര്‍ച്ച ചെയ്യാനും സമാധാനം പരിപാലിക്കുന്നതിനും മോദി വഹിച്ചിട്ടുള്ള പങ്കിനെ നാം വിസ്മരിച്ചു കൂടാ. മോദി വംശഹത്യക്ക് നേതൃത്വം നല്കി എന്ന് ആരോപിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. മാത്രവുമല്ല കലാപ സമയത്തൊ അതിനു ശേഷമോ കലാപത്തെ ഒരു തരത്തിലും മോദി ന്യായീകരിച്ചിട്ടില്ലന്നു മാത്രമല്ല അതിനെ തള്ളിപ്പറയുവാനും കലാപം ഗുജറാത്തിന്റെ പുരോഗമനത്തെ പിന്നോട്ടടിക്കാന്‍ കാരണമായെന്നു പറയുവാനുമാണ് മോദി തയ്യാറായത്.
ഭാരതവിഭജനത്തിന് കൂട്ടു നിന്ന് ഭാരതീയരുടെ കൂട്ടക്കുരുതിക്ക് കളമൊരുക്കിയ പാപത്തില്‍ നിന്നും നിരപരാധികളായ ആയിരക്കണക്കായ സിഖ് കാരെ കൂട്ടക്കൊല ചെയ്ത പാപത്തില്‍ നിന്നും ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കാലത്തും മോചനം ഉണ്ടാകില്ല. അത് അവരെ എക്കാലത്തും വേട്ടയാടുക തന്നെ ചെയ്യും. അതിന്റെ ഭാഗമായിട്ടു തന്നെ വേണം സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ ന്യുയോര്‍ക്കിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസിനേയും നോക്കിക്കാണാന്‍. 1984ലെ കലാപവുമായി ബന്ധപ്പെട്ട് സോണിയക്കെതിരെ മനുഷ്യാവകാശ ലംഘനക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘സിഖ്സ് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയാണ് കോണ്‍ഗ്രസ്സിന് എതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏതായാലും മോദിയെ ലക്ഷ്യം വച്ച് രാഹുല്‍ ഉന്നയിച്ച ആരോപണം ബൂമറാങ്ങ് പോലെ സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസ്സിനു നേര്‍ക്ക് തിരിഞ്ഞ് വന്നിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയിട്ടുള്ള ഓരോ കൊള്ളരുതായ്മകളും വരുംദിവസങ്ങളില്‍ ഭാരതം ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.
സന്തോഷ് അറയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: