ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ പ്രതികളായ ഭീകരവാദ കേസുകള്‍ പുനപരിശോധിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തിനെതിരെ ബിജെപി. കുറ്റവാളികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
തികച്ചും രാഷ്ട്രീയപരമായ തീരുമാനമാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുസ്ലീംവോട്ടുകള്‍ വാങ്ങുന്നതിന് നടത്തുന്ന പ്രഖ്യാപനങ്ങളാണ് ഇതെല്ലാം. ന്യൂനപക്ഷങ്ങള്‍ പ്രതിപ്പട്ടികയിലുള്ള കേസുകളെല്ലാം പുനപരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരന്മാരേയും ഒന്നായി കാണണമെന്ന ആര്‍ട്ടിക്കിള്‍ 44ന്റെ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. കുറ്റവാളിയുടെ മതത്തിന് നിയമത്തില്‍ വലിയ പ്രധാന്യമില്ലാത്തതിനാല്‍ നിലവിലെ നിയമവ്യവസ്ഥയുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും.
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണം എന്ന് ആഭ്യന്തരമന്ത്രി പറയുമ്പോള്‍ തന്നെ ഭാഷാ ന്യൂനപക്ഷങ്ങളേപ്പറ്റിയല്ലെന്നും വ്യക്തമായി പറയുന്നു. മറ്റു മതങ്ങളുടെ പേരും മന്ത്രി പറയുന്നില്ല. മുസ്ലീംകളെ കബളിപ്പിച്ച് വോട്ട് വാങ്ങിയെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് തന്ത്രമാണിത്. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവധ മതത്തിലുള്ളവര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.
മാവോയിസ്റ്റുകളെ പിടികൂടി ജയിലിലടയ്ക്കുന്നതും ഭീരകരവാദ നിയമമനുസരിച്ചാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസുകളെല്ലാം കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശം എത്ര അപ്രായോഗികമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കണം.
എല്ലാവര്ക്കും തുല്യനീതിയെന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കരുതെന്നും അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: