മട്ടാഞ്ചേരി: കൊച്ചിന് കാര്‍ണിവല്‍ ആഘോഷത്തിന് സൗജന്യമായി നല്കുന്ന മൈതാനങ്ങള്‍ വാടകയ്ക്ക് നല്കി ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നതായി പരാതി. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിലെ റവന്യൂ-കോര്പ്പറേഷന് വക മൈതാനങ്ങളാണ് വാടകയ്ക്ക് മറിച്ചു നല്‍കുന്നത്. കൊച്ചിന് കാര്‍ണിവല്‍ ആഘോഷത്തിനായി ബുക്ക് ചെയ്യുന്ന മൈതാനങ്ങള്‍ വ്യാവസായിക-കായിക-വിനോദ മേഖലയ്ക്ക് വാടകയ്ക്ക് നല്‍കിയാണ് ലക്ഷങ്ങളുടെ തിരിമറി നടക്കുന്നതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. മൈതാനങ്ങള്‍ ഏറെയും കാര്‍ണിവലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ടുകൊച്ചി വെളി, സംബൂസ്സാ പട്ടാളം, കരിപ്പം തുടങ്ങി കോര്പ്പറേഷന് മൈതാനങ്ങളും പരേഡ് സാന്താക്രൂസ് തുടങ്ങി റവന്യൂ വകുപ്പ് വക മൈതാനങ്ങളുമായി കാലേകൂട്ടി ആഘോഷത്തിന്റെ മറവില്‍ ബുക്ക് ചെയ്ത് മറിച്ചു നല്‍കുന്നത്.
സാധാരണഗതിയില്‍ മൈതാനങ്ങള്‍ക്ക് ബുക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ, മുന്‍കൂര്‍ തുക വാങ്ങാതെ സൗജന്യമായാണ് മൈതാനങ്ങള്‍ ആഘോഷത്തിനായി നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിദിനം 5000 രൂപ വാടക ലഭിക്കുന്ന ഫോര്‍ട്ടുകൊച്ചി വെളി മൈതാനി രണ്ടാഴ്ചത്തേക്കാണ് മുന്‍കൂര്‍ ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ റവന്യൂ വകുപ്പിന്റെ പരേഡ് മൈതാനി കൊച്ചിയിലെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നാണ്. സിനിമാക്കാരില്‍നിന്നും കായികമത്സരങ്ങള്‍ക്കും പ്രതിദിനം 10,000 രൂപ മുതല്‍ 25,000 രൂപ വരെ ഈടാക്കാറുള്ളതാണീ മൈതാനം. ഇതും മുന്‍കൂര്‍ തുക ഈടാക്കാതെ സൗജന്യമായാണ് ആഘോഷക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇപ്രകാരം സൗജന്യമായി ലഭിച്ച മൈതാനികള്‍ ആഘോഷത്തിനായെത്തുന്ന വ്യാപാര-വ്യവസായ പ്രദര്‍ശനക്കാര്‍ക്ക് ലക്ഷങ്ങള്‍ ഈടാക്കിയാണ് നല്‍കുന്നതെന്ന് വ്യാപകപരാതി ഉയര്‍ന്നു കഴിഞ്ഞു. വെളി മൈതാനിയില്‍ അരങ്ങേറുന്ന കാര്‍ണിവല്‍ ഫെയര്‍-അമ്യൂസ്മെന്റ് പാര്‍ക്കിനായി രണ്ടുലക്ഷത്തിലേറെ രൂപയാണ് ഈടാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതേ രീതിയില്‍ കോര്പ്പറേഷന് പരിധിയില്‍ പ്രവേശന നിരക്ക് ഈടാക്കി നടക്കുന്ന വ്യവസായിക-വാണിജ്യ-വിനോദ പ്രദര്‍ശനങ്ങളില്‍നിന്ന് ഈടാക്കുന്ന വിനോദ നികുതിയും ഇവരില്‍നിന്ന് ഈടാക്കിയിട്ടില്ലെന്നും പറയുന്നു. സൗജന്യമായി ലഭിക്കുന്ന മൈതാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനെതിരെ കൗണ്‍സിലിലും കോര്പ്പറേഷന് മേയര്‍ സമക്ഷവും നേരിട്ട് പരാതി ഉന്നയിച്ചിട്ടും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജനപ്രതിനിധികളും പറയുന്നു. മൈതാനങ്ങള്‍ പുതുവത്സരാഘോഷത്തിനായി ഏറ്റെടുത്ത് മറിച്ച് വാടകയ്ക്ക് നല്‍കുന്നതിലൂടെ ലക്ഷങ്ങളാണ് കൊച്ചിന് കോര്‍പ്പറേഷനും റവന്യൂ വിഭാഗത്തിനും നഷ്ടമാകുന്നത്.
ജനങ്ങളുടെതായി ലഭിക്കേണ്ട തുക നഷ്ടപ്പെടുന്നതോടൊപ്പം തിരിമറിയിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പുമാണ് നടക്കുന്നതെന്ന് ജനകീയ സംഘടനകളും പറയുന്നു. സൗജന്യമായി നല്കുന്ന മൈതാനങ്ങള്‍ മറിച്ചു നല്കി ലക്ഷങ്ങള്‍ നേടുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും സംഘടനകള്‍ ആലോചിക്കുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: