കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനല്ല എന്ന പ്രതീതിയാണ് സോളാര്‍ കേസ് വിവാദത്തിന് മുമ്പ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് സംഘങ്ങളുടെ വിഹാരകേന്ദ്രമാണെന്നും അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയിലേക്കും ഇതിന്റെ കളങ്കം വ്യാപിക്കുമെന്നുമുള്ള തിരിച്ചറിവുപോലുമില്ലാത്ത ‘അതിവേഗം ബഹുദൂരം’ ജനപ്രിയനാകാന്‍ സഞ്ചരിച്ച ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ‘കള്ളന്‍’ എന്ന് വിളിക്കുമ്പോള്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ആ അഭിപ്രായത്തോട് കയ്യടിയോടെ യോജിക്കുന്നു. ഇപ്പോള്‍ സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്തു എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതി മുമ്പാകെ വെളിപ്പെടുത്തിയത്. മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസിലാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്തത്. താനും സരിതയും ഒരുമിച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു എന്നും ശ്രീധരന്‍നായര്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തതായും എജി പറയുന്നു. കേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്തെന്ന് എജി വിശദീകരിച്ചപ്പോള്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ പിന്നെ എന്തിനാണ് ചോദ്യംചെയ്തതെന്ന കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭരണശൈലിക്കെതിരെ എംഎല്‍എമാര്‍ സോണിയാഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ല എന്ന് പദ്മജ വേണുഗോപാല്‍ ഉള്‍പ്പെടെ എംഎല്‍എമാരും പ്രസ്താവിക്കുന്നുമുണ്ട്. ജനകീയനായ മുഖ്യമന്ത്രി ഇപ്പോള്‍ ഒരു കുറ്റവാളിയുടെ പ്രതിഛായ സ്വായത്തമാക്കി കോണ്‍ഗ്രസിന് ഒരു കീറാമുട്ടിയായ പ്രശ്നമായി മാറിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സംഭവിച്ചേക്കാമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഭയപ്പെടുന്നു. പോലീസിന്റെ ചോദ്യംചെയ്യലിന് വിധേനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഎം നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷഷണസംഘം ഇപ്പോള്‍ പറയുന്നത് ചോദ്യംചെയ്യലല്ല നടന്നത് മറിച്ച് മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് എന്നാണ്. എന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 162-ാം വകുപ്പ് പ്രകാരം മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തി എന്നാണ് അന്വേഷണസംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ വ്യക്തമാക്കിയത്. കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കവും നടക്കുന്നതായി സംശയം ഉയരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ഹാര്‍ഡ് ഡിസ്ക്ക് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന വാഗ്ദാനവും പ്രഹസനമാകുന്നതിനാലാണ്. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്ക് സിസിടിവിയുമായി ബന്ധമില്ലാത്തതാണെന്നാണ് വിവരം. പദ്ധതി നല്ലതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട ശേഷമാണ് താന്‍ നല്‍കിയ ചെക്ക് മാറി പണമെടുക്കാന്‍ അനുവദിച്ചതെന്ന വാദത്തില്‍ ശ്രീധരന്‍നായര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി സരിതയെ കണ്ടുവോയെന്നും എന്തുകൊണ്ട് സരിതക്ക് പണം നല്‍കാന്‍ ശ്രീധരന്‍നായരോട് പറഞ്ഞു എന്നുമുള്ള ചോദ്യം ഉയരുന്നു. ഇതാണ് മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടോ എന്നും എന്തുകൊണ്ട് ചോദ്യംചെയ്തുവെന്നുമുള്ള ചോദ്യങ്ങള്‍ പ്രസക്തമാക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ ‘സേവകന്‍’ സലിംരാജ് വസ്തുതട്ടിപ്പില്‍ പ്രതിയാണ്. ചട്ടലംഘനം നടത്തിയ ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടി ഒഴിവാക്കി എന്നു മാത്രമല്ല അദ്ദേഹത്തിന് സ്ഥാനക്കയറ്റവും നല്‍കുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിലും തച്ചങ്കരി പ്രതിയാണ്. ഇങ്ങനെ ക്രിമിനല്‍ വലയത്തിനുള്ളില്‍നിന്ന് ക്ലീന്‍ പ്രതിഛായ അവകാശപ്പെട്ട് രാജ്യം ഭരിക്കാന്‍, മുഖ്യമന്ത്രിയായി തുടരാനുള്ള അര്‍ഹതയും അവകാശവും ഉമ്മന്‍ചാണ്ടിക്ക് നഷ്ടമായിരിക്കുകയാണ്. ഇൗ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് പരാമര്‍ശ വിഷയങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2006 മുതലുള്ള ആക്ഷേപങ്ങള്‍ പരിഗണിക്കുമെന്നും സാമ്പത്തികനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദി ആരെന്ന്, എന്ത് നടപടി ഉണ്ടായി, നിയമം പര്യാപ്തമാണോ എന്നും, അന്വേഷണവീഴ്ചക്ക് ആര്‍ ഉത്തരവാദി, സാമ്പത്തികനഷ്ടം ഉണ്ടെങ്കില്‍ അത് ഒഴിവാക്കാമായിരുന്നോ, പുതിയ നിയമനിര്‍മ്മാണം ആവശ്യമാണോ, നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനാകുമോ എന്നിവയാണ് പരാമര്‍ശ വിഷയങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ ഇല്ലെന്നതാണ് വിചിത്രമായ കാര്യം. സിറ്റിംഗ് ജഡ്ജിയെ കിട്ടാന്‍ അപേക്ഷ നല്‍കി മറുപടി പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അതിനുള്ള താമസം ഉമ്മന്‍ചാണ്ടിക്ക് സമയം നീട്ടിക്കൊടുക്കാന്‍ സഹായകരമാകും.
















