അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് ഓക്സിജന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുടെ ഗുണഭോക്താക്കള്‍. ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ദല്‍ഹിയിലെ റെയ്ബാന കുന്നിലേക്കുള്ള വരവ് തടയാന്‍ ഇവര്‍ പരമാവധി ഒച്ചവെയ്ക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാസെന്നിന്റെയും ഡോ.യു.ആര്.അനന്തമൂര്‍ത്തിയുടെയും ഊഴം കഴിഞ്ഞപ്പോള്‍ രംഗത്തെത്തിയത് റിസര്‍വ് ബാങ്ക് ഗവര്‍ണറായി അടുത്തിടെ നിയമിക്കപ്പെട്ട രഘുറാം രാജനാണ്. ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേപദവി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട രഘുറാം രാജന് കമ്മറ്റി ഗുജറാത്തിലെ വികസനത്തിന് നേര്‍ക്ക് കണ്ണടച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്യുന്നത പദവിയില്‍ കയറിപ്പറ്റുന്നവര്‍ രാഷ്ട്രീയ ദാസ്യവേല ചെയ്യുന്നതിന്റെ സാക്ഷ്യപത്രമാണ്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന ഉറപ്പിന്മേലാണോ രഘുറാമിനെ ആര്‍ബിഐയുടെ ഗവര്‍ണര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചതെന്നുപോലും സംശയിക്കാവുന്നതാണ്. എന്നാല്‍ കമ്മറ്റിയംഗമായ സൈബള്‍ ഗുപ്ത സമര്‍പ്പിച്ച വിയോജനക്കുറിപ്പ് രഘുറാമിന്റെ ഗുജറാത്ത് വിരോധത്തെ തുറന്നുകാട്ടുന്നതാണ്. സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ കമ്മറ്റി സ്വീകരിച്ച രീതിയും മാനദണ്ഡങ്ങളും തെറ്റായിരുന്നുവെന്നാണ് വിയോജനക്കുറിപ്പിലുളളത്. ഗുജറാത്തിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന് പകരം പ്രതിശീര്‍ഷ ചെലവ് മാനദണ്ഡമാക്കിയത് മോദി ഭരണത്തിലെ വികസനത്തിന് മറയിടാനാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രഘുറാം രാജനെ ഈ ജോലിയ്ക്ക് നിയോഗിച്ച കേന്ദ്രസര്‍ക്കാരിനു തന്നെ പലയാവര്‍ത്തി അംഗീകരിക്കേണ്ടിവന്നിട്ടുള്ള ഗുജറാത്തിലെ വികസനത്തെ തിടുക്കത്തില്‍ തട്ടിക്കൂട്ടിയ ഒരു റിപ്പോര്‍ട്ടു കൊണ്ട് ഇല്ലായ്മ ചെയ്യാമെന്ന് വിശ്വസിക്കുന്നവര്‍ കോണ്‍ഗ്രസിനുവേണ്ടി ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരാണ്. ഇത്തരക്കാര്‍ക്ക് വിവേകമുദിക്കാന്‍ പത്ത് വര്‍ഷക്കാലത്തിനിടെ ഗുജറാത്തിലുണ്ടായ വികസനത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ കേവലം ഒരു പതിറ്റാണ്ടുകൊണ്ട് ഗുജറാത്ത് കൈവരിച്ച വികസന നേട്ടങ്ങള്‍ അതിന് മുമ്പുള്ള അഞ്ചരപ്പതിറ്റാണ്ട് കാലത്ത് ഗുജറാത്തിനെന്നല്ല, മറ്റ് പല സംസ്ഥാനങ്ങള്‍ക്കും സ്വപ്നം കാണാനാവാത്തതായിരുന്നു. വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരുന്ന ഒരു സംസ്ഥാനത്തെ പത്ത് വര്‍ഷംകൊണ്ട് പതിനൊന്ന് ശതമാനം കാര്‍ഷിക വളര്‍ച്ച കൈവരിച്ച സംസ്ഥാനമാക്കി മാറ്റാന്‍ മോദിയ്ക്ക് കഴിഞ്ഞു. പുരോഗതിയുടെ സദ്ഫലങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളിലെത്തിച്ച് കര്‍ഷക ജീവിതത്തെ സന്തോഷഭരിതമാക്കുന്നതിനാണ് മോദി പ്രാമുഖ്യം നല്‍കിയത്. ഇതിനായി കാര്‍ഷിക വികസനത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും കര്‍ഷകരെ സര്‍ക്കാര്‍ ബോധവാന്മാരാക്കി. ശാസ്ത്രീയ കൃഷിരീതി അവലംബിച്ചും കാലിവളര്‍ത്തലിനെ പ്രോത്സാഹിപ്പിച്ചും കാര്‍ഷിക വളര്‍ച്ചയെ ത്വരിതപ്പെടുത്തി. പത്ത് വര്‍ഷം മുമ്പ് ഗുജറാത്തിലെ കര്‍ഷകരുടെ വരുമാനം 14,000 കോടിയായിരുന്നത് 2011 ല്‍ 80,000 കോടിയായി വര്‍ധിച്ചു. രാജ്യത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ ദേശീയ ശരാശരി മൂന്ന് ശതമാനം മാത്രമായിരുന്നപ്പോള്‍ ഗുജറാത്തിലേത് 11 ശതമാനത്തിന് അടുത്തെത്തി. കാര്‍ഷിക രംഗത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തില്‍നിന്നും പരമാവധി ലാഭമുണ്ടാക്കാന്‍ കഴിയുന്ന കൃഷിരീതികള്‍ അവലംബിച്ചു. ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ കൊണ്ടുവരിക വഴി മണ്ണിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയ്ക്ക് പുതിയ ദിശാബോധം നല്കാനുമായി. ഗുജറാത്തിലെ കര്‍ഷകര്‍ പഴയ പാരമ്പര്യ സമീപനം ഉപേക്ഷിച്ച് ശാസ്ത്രീയ കൃഷിരീതിയുടെ നൂതനമാര്‍ഗങ്ങള്‍ അവലംബിച്ചു. മണ്ണുമായി ബന്ധപ്പെട്ട ന്യൂനതകളും അവ പരിഹരിക്കേണ്ടത് എങ്ങനെയെന്നുമൊക്കെ മനസ്സിലാക്കാന്‍ ഉതകുന്ന ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത് കാര്‍ഷികരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. 2011 അവസാനിക്കാറായപ്പോള്‍ 42 ലക്ഷം കര്‍ഷകര്‍ മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായിരുന്നു ഗുജറാത്ത്. 2011 മാര്‍ച്ച് മാസത്തില്‍ തന്നെ 31 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. ഇതും ഒരു റെക്കോഡായിരുന്നു. വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ തുടങ്ങിയതോടെ കൃഷിയോഗ്യമായ ഭൂമിയില്‍ കുറവുവന്നു എന്നൊരു വിമര്‍ശനം ഗുജറാത്ത് മോഡലിനെതിരെ ഉന്നയിക്കപ്പെടുകയുണ്ടായി. കൃഷിയോഗ്യമായ ഭൂമിയില്‍ കുറവുവന്നു എന്നത് ശരിയാണ്. എന്നാല്‍ ഗുജറാത്തില്‍ മറ്റൊരത്ഭുതം സംഭവിക്കുകയുണ്ടായി. വ്യാവസായിക വളര്‍ച്ചയുടെ തോത് ഉയര്‍ന്നതിനൊപ്പം കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിച്ചു എന്നതാണത്. ഇതൊരു ചെറിയ നേട്ടമല്ല. ജലസേചന പദ്ധതികള്‍ നടപ്പിലായതോടെ മുന്‍കാലങ്ങളില്‍ തരിശായി കിടന്ന ഭൂമികള്‍ പലതും കൃഷിക്ക് ഉപയുക്തമായതാണ് ഇതിന് കാരണം. ഫലപ്രദമായ ജലവിതരണ സംവിധാനം കാര്‍ഷിക മേഖലയുടെ മുഖഛായ മാറ്റി. ലോകരാജ്യങ്ങള്‍പോലും ഇത് ശ്രദ്ധിക്കുകയുണ്ടായി. ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമം സുപ്രീംകോടതി തന്നെ പ്രശംസിച്ചപ്പോള്‍ നരേന്ദ്രമോദിക്കൊപ്പം 60 ദശലക്ഷം ഗുജറാത്തികളുടേയും ആത്മാഭിമാനമാണ് ഉയര്‍ന്നത്. ഭൂമി ബലമായി പിടിച്ചെടുക്കുന്ന 117 വര്‍ഷം പഴക്കമുള്ള നിയമം കാലഹരണപ്പെട്ടതും ജനങ്ങളെ കരുതിക്കൂട്ടി ദ്രോഹിക്കാന്‍ ആഗ്രഹിച്ചവര്‍ കൊണ്ടുവന്നതാണെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി 2011 ല്‍ നിര്‍ദ്ദേശിച്ചത് ഗുജറാത്തിനെ കണ്ടുപഠിക്കാനാണ്.
നിക്ഷേപസംഗമങ്ങള്‍ വന്‍വ്യവസായങ്ങള്‍ക്ക് നേട്ടമാകുമ്പോള്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് അത് ഗുണകരമാവില്ലെന്ന തെറ്റിദ്ധാരണയും ‘ഗുജറാത്ത് മോഡല്‍’ നീക്കുകയുണ്ടായി. ഗുജറാത്ത് ഓട്ടോമൊബെയില്‍ വ്യവസായത്തിന്റെ കേന്ദ്രമായി മാറുമ്പോള്‍ തന്നെ അത് വസ്ത്രനിര്‍മാണത്തിന്റെയും പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും കേന്ദ്രമാവുകയുണ്ടായി. ചെറുകിട വ്യവസായത്തിന്റെ കാര്യത്തില്‍ ദൂരക്കാഴ്ചയോടെയാണ് മോദി സര്‍ക്കാര്‍ നീങ്ങിയത്. രാജ്യത്തെ ജനസംഖ്യയില്‍ അഞ്ച് ശതമാനവും ഭൂവിസ്തൃതിയുടെ ആറ് ശതമാനവും ഗുജറാത്തിലാണുള്ളത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനവും ഗുജറാത്ത് സംഭാവന ചെയ്തു. ഇതില്‍ നാല് ലക്ഷത്തോളം വരുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പങ്ക് ഒട്ടും ചെറുതല്ല. രാജ്യത്തെ ഉപ്പ് ഉല്‍പ്പാദനത്തിന്റെ 70 ശതമാനനവും ഗുജറാത്തിലാണ്. കാസ്റ്റിക് സോഡായുടെ 90 ശതമാനവും രാസപദാര്‍ത്ഥങ്ങളുടെ 60 ശതമാനവും പെട്രോ കെമിക്കല്‍സിന്റെ 50 ശതമാനവും ഔഷധങ്ങളുടെ 40 ശതമാനവും വൈരക്കല്ലുകളുടെ 80 ശതമാനവും ഉല്‍പ്പാദനം ഗുജറാത്തിലാണ്. ഇതില്‍ ഉപ്പ്, ഔഷധ, രാസപദാര്‍ത്ഥ ഉല്പ്പാദനങ്ങളധികവും ചെറുകിട സംരംഭകരാണ് നടത്തുന്നത്. വ്യാവസായിക വികസനം സാമൂഹ്യമേഖലയിലെ വികസനത്തിന് സഹായകമാവുന്നതിന്റെ പാഠങ്ങളും ഗുജറാത്ത് മോഡലില്‍ നിന്ന് പഠിക്കാനാവും. 2011 ല്‍ നടന്ന ‘വൈബ്രറ്റ് ഗുജറാത്ത്’ ഉച്ചകോടി ഗ്രാമീണ മേഖലയിലെ പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികളെക്കുറിച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി. ‘വിഷന്‍ മംഗളം’ എന്ന പേരിലുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല സ്വകാര്യ കമ്പനികളും സഹകരിച്ചു.
ജനസംഖ്യയിലെ 50 ശതമാനം സ്ത്രീകളാണെന്നത് ഗുജറാത്തിന്റെ കരുത്താണ്. വനിതകളെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്നതോടെ വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കുകയും അതിന്റെ വ്യാപ്തിയേറുകയും ചെയ്തു. വികസനത്തിനായുള്ള തീരുമാനമെടുക്കുന്നതില്‍ തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയാണ് മുഖ്യമന്ത്രിയെന്നനിലയ്ക്ക് നരേന്ദ്രമോദി പ്രവര്‍ത്തിച്ചത്. ഇതിനായി ഗുജറാത്തിലുടനീളം ശക്തിമണ്ഡലുകള്‍ രൂപീകരിച്ചു. അങ്ങേയറ്റം പാവങ്ങളായ സ്ത്രീകളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങളിലൊന്നു മാത്രമായിരുന്നു മിഷന് മംഗളം. മക്കളുടെ വിവാഹാവസരങ്ങളിലോ അവര്‍ക്ക് അസുഖങ്ങള്‍ ബാധിച്ചാലോ ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ തന്നെ ശക്തിമണ്ഡലുകള്‍ സ്ത്രീകളുടെ സഹായത്തിനെത്തുന്നു. 2011 ലെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് ഇത്തരം ശക്തിമണ്ഡലുകള്‍ 1000 കോടി രൂപയിലേറെ വരുന്ന ബാങ്ക് നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നത്. ഇത് 5000 കോടി രൂപയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ഇത്രയേറെ തുക സ്വന്തമായി കൈകാര്യം ചെയ്യുന്നതിലൂടെ പാവപ്പെട്ട സ്ത്രീകളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പാവങ്ങള്‍ ഗുണഭോക്താക്കളാവാത്ത സാമൂഹ്യ പദ്ധതികള്‍ നിരര്‍ത്ഥകങ്ങളാണെന്ന് കരുതുന്ന മോദി പദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുകയുണ്ടായി. ‘നമ്മുടെ താലൂക്ക് വൈബ്രന്റ് താലൂക്ക് ‘ (അപ്നോ താലൂക്ക്, വൈബ്രന്റ് താലൂക്ക്-എടിവിടി) എന്ന പേരിലായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിദൂരകോണുകളില് കഴിയുന്നവരെപ്പോലും സമീപിച്ച് അവരെ സര്‍ക്കാരിന്റെ പടിവാതില്ക്കല് എത്തിക്കാന്‍ സര്‍ക്കാര്‍ ഇതിലൂടെ ശ്രമിച്ചു.കമ്പ്യൂട്ടര്‍ സംവിധാനമുള്ള ജനസേവനകേന്ദ്രങ്ങള്‍ എല്ലാ താലൂക്കുകളിലും സ്ഥാപിക്കപ്പെട്ടു. ജനങ്ങളില്‍നിന്ന് 129 തരം വിവിധ അപേക്ഷകള്‍ ഈ കേന്ദ്രങ്ങളില്‍ സ്വീകരിച്ചു. കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം പ്രാവര്‍ത്തികമായത്. ഇതുവഴി ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ താലൂക്കുകളും സംസ്ഥാനവും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം തന്നെ നടക്കുകയുണ്ടായി. ഗരീബ് സമൃദ്ധി യോജന എന്ന പേരില്‍ നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ഒരു ഭവന പദ്ധതി മോദി സര്‍ക്കാര്‍ ആവിഷ്കരിക്കുകയുണ്ടായി. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിക്കാന്‍ ഭൂമി നല്കിയ രാജ്യത്തെ ഒരേയൊരു സര്‍ക്കാരാണ് ഗുജറാത്തിലേത്. നഗരങ്ങളിലെ പാവങ്ങളുടെ ക്ഷേമത്തിനായി 13,000 കോടി രൂപയാണ് നീക്കിവെയ്ക്കപ്പെട്ടത്.
ആറ് കോടിയോളം വരുന്ന ഗുജറാത്തി ജനതയുടെ അഭിന്നാംശമായി കണ്ടാണ് ആദിവാസികളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിയത്. അംബാജി മുതല്‍ ഉമര്‍ഗാവ് വരെയുള്ള സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ 75 ലക്ഷത്തോളം ആദിവാസികളുണ്ട്. ഇവര്‍ക്കായി ഗുജറാത്തിന്റെ ചരിത്രത്തിലാദ്യമായി ‘വനബന്ധു കല്യാണ്‍ യോജന’ എന്ന പരിപാടി ആവിഷ്ക്കരിച്ചു. 15,000 കോടി രൂപയാണ് ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഈ പരിപാടിക്കായി നീക്കിവെച്ചത്. വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ മുന്നേറ്റങ്ങളിലൂടെയും സമഗ്രമാറ്റം സൃഷ്ടിച്ച് ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഈ പദ്ധതിക്കായി നാല് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ 17,000 രൂപ ചെലവിട്ടു. അഞ്ച് വര്‍ഷം കൊണ്ട് 15,000 കോടി രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണിത്. ഈ പദ്ധതി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 20,000 കോടി രൂപചെലവഴിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഇതിന് സമാനമായ ഒരു പദ്ധതി രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും ആവിഷ്കരിക്കുകയുണ്ടായില്ല.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: