കൊച്ചി: 57-ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ എറണാകുളം കുതിച്ചു. ആദ്യ ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 218.5 പോയിന്റുമായാണ് മുന്‍ ചാമ്പ്യന്മാരായ എറണാകുളം ഒന്നാമതെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 180 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 94 പോയിന്റുമായി കോട്ടയമാണ് മൂന്നാം സ്ഥാനത്ത്.
മീറ്റിന്റെ ആദ്യദിവസമായ ഇന്നലെ എട്ട് പുതിയ റെക്കോര്‍ഡുകള്‍ക്കാണ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും നാല് വീതം റെക്കോര്‍ഡുകള്‍ പങ്കിട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എറണാകുളത്തിന്റെ ദേശീയ സ്കൂള്‍ മീറ്റ് ചാമ്പ്യന്‍ ശ്രീനിത് മോഹന്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. അണ്ടര്‍ 18 വിഭാഗം 3000 മീറ്ററില്‍ പാലക്കാടിന്റെ എം. കിഷോറും അണ്ടര്‍ 16 വിഭാഗം ലോംഗ്ജമ്പില്‍ കോഴിക്കോടിന്റെ ലിജിന്‍ ജോണും 3000 മീറ്ററില്‍ എറണാകുളത്തിന്റെ ബിബിന്‍ ജോര്‍ജും അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ പാലക്കാടിന്റെ ഇ. നിഷ, ഹൈജമ്പില്‍ ഇടുക്കിയുടെ അഞ്ജു ബാബു, 3000 മീറ്ററില്‍ എറണാകുളത്തിന്റെ പി.ആര്. അലീഷ, അണ്ടര്‍ 14 ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു എന്നിവരാണ് പുതിയ റെക്കോര്‍ഡിന് അവകാശികളായത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 9.81 മീറ്റര്‍ എറിഞ്ഞാണ് തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു പുതിയ റെക്കോര്‍ഡിന് അവകാശിയായത്. ഇടുക്കിയുടെ ആതിര 2008-ല്‍ സ്ഥാപിച്ച 8.94 മീറ്ററിന്റെ റെക്കോര്‍ഡാണ് മേഘ പഴങ്കഥയാക്കിയത്. വെള്ളിനേടിയ കോഴിക്കോടിന്റെ മറിയ തോമസും (9.23 മീറ്റര്‍), വെങ്കലം നേടിയ പാലക്കാടിന്റെ ഇസഡ്. നൗഷിനും (9.16) നിലവിലെ റെക്കോര്‍ഡ് മറികടന്നു. അണ്ടര്‍ 16 3000 മീറ്ററില്‍ ആദ്യ നാല് സ്ഥാനക്കാരും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 10 മിനിറ്റ് 36.36 സെക്കന്റില്‍ ഫിനിഷ് ചെയ്ത് എറണാകുളത്തിന്റെ പി.ആര്. അലീഷ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. കഴിഞ്ഞവര്‍ഷം ഇടുക്കിയുടെ ഗീതു മോഹന്‍ സ്ഥാപിച്ച 10 മിനിറ്റ് 59.98 സെക്കന്റിന്റെ റെക്കോര്‍ഡാണ് അലീഷ തിരുത്തിയത്. വെള്ളി നേടിയ കോഴിക്കോടിന്റെ കെ.ആര്. ആതിരയും വെങ്കലം നേടിയ എറണാകുളത്തിന്റെ അഞ്ജു മുരുകനും നാലാം സ്ഥാനം നേടിയ കോഴിക്കോടിന്റെ അലീന മറിയ സ്റ്റാന്‍ലിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. ഹൈജമ്പില്‍ 1.62 മീറ്റര്‍ ചാടിയാണ് ഇടുക്കിയുടെ അഞ്ജു ബാബു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2007-ല്‍ കണ്ണൂരിന്റെ സ്റ്റെന്‍സി മൈക്കല്‍ സ്ഥാപിച്ച 1.61 മീറ്ററിന്റെ റെക്കോര്‍ഡാണ് അഞ്ജു തിരുത്തിയത്. ഇതേ വിഭാഗം ഡിസ്കസ്ത്രോയില്‍ പാലക്കാടിന്റെ ഇ. നിഷ 32.65 മീറ്റര്‍ എറിഞ്ഞാണ് 2009-ല്‍ എറണാകുളത്തിന്റെ ക്ലോഡിയ ജോണ്‍ സ്ഥാപിച്ച 31.97 മീറ്ററിന്റെ റെക്കോര്‍ഡ് മറികടന്നത്.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ ബിബിന്‍ ജോര്‍ജ് 9 മിനിറ്റ് 27.59 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇടുക്കിയുടെ ശിവപെരുമാള്‍ സ്ഥാപിച്ച 9 മിനിറ്റ് 43.91 സെക്കന്റിന്റെ റെക്കോര്‍ഡാണ് ബിബിന്റെ കുതിപ്പില്‍ പഴങ്കഥയായത്. വെള്ളിനേടിയ എറണാകുളത്തിന്റെ തന്നെ അഭിജിത്ത് കെ. പ്രസാദം വെങ്കലം നേടിയ പാലക്കാടിന്റെ ടി.എന്‍. അജിത്തും നിലവിലെ റെക്കോര്‍ഡ് മറികടന്നു. ഇതേ വിഭാഗം ലോംഗ്ജമ്പില്‍ കോഴിക്കോടിന്റെ ലിജിന്‍ ജോണ്‍ 6.47 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. തിരുവനന്തപുരത്തിന്റെ ദേവുരാജ് സ്ഥാപിച്ച 6.45 മീറ്ററിന്റെ റെക്കോര്‍ഡാണ് ലിജിന്‍ തിരുത്തിയത്. ദേവുരാജ് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. അണ്ടര്‍ 18 3000 മീറ്ററില്‍ പാലക്കാടിന്റെ എം. കിഷോര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 8 മിനിറ്റ് 53.05 സെക്കന്റില്‍ ഓടിയെത്തിയാണ് തന്റെ തന്നെ പേരിലുള്ള 9 മിനിറ്റ് 4.6 സെക്കന്റിന്റെ റെക്കോര്‍ഡ് തിരുത്തിയത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എറണാകുളത്തിന്റെ സൂപ്പര്‍താരം ശ്രീനിത്ത് മോഹന്‍ തിരുത്തിയത് 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. 1998-ല്‍ എറണാകുളത്തിന്റെ കെ.ആര്. റോഷന് സ്ഥാപിച്ച 2.06 മീറ്ററിന്റെ റെക്കോര്‍ഡാണ് 2.07 മീറ്റര്‍ ചാടി ശ്രീനിത്ത് സ്വന്തം പേരിലാക്കിയത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കോഴിക്കോട് സ്വര്‍ണ്ണവും പാലക്കാട് വെള്ളിയും എറണാകുളം വെങ്കലവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളത്തിനാണ് സ്വര്‍ണം. യഥാക്രമം ഇടുക്കി, കോഴിക്കോട് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 20 വയസ്സിന് താഴെയുള്ളവരുടെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 4-100 മീറ്റര്‍ റിലേയില്‍ കോട്ടയം ജില്ലക്കാണ് സ്വര്‍ണ്ണം. പെണ്‍കുട്ടികളില്‍ യഥാക്രമം പാലക്കാടും ഇടുക്കിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം വെള്ളിയും കൊല്ലം വെങ്കലവും നേടി.
ഇന്ന് വിവിധ വിഭാഗങ്ങളിലായി 40 ഫൈനലുകള്‍ നടക്കും. മീറ്റ് നാളെ സമാപിക്കും. ബാംഗ്ലൂരില്‍ ഡിസംബര്‍ 3 മുതല്‍ 7 വരെ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിനുള്ള കേരള ടീമിനെ ഈ മീറ്റില്‍ നിന്ന് തെരഞ്ഞെടുക്കും.
ഇന്നലെ ഉച്ചക്ക് കൊച്ചിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലോക്നാഥ് റെഡ്ഡി മീറ്റ് ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യു മുഖ്യാതിഥിയായിരുന്നു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് മാഷിനെ ചടങ്ങില്‍ ആദരിച്ചു.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: