കാലം കണക്കെടുപ്പ് നടത്തുന്ന ചില അവസരങ്ങള്‍ പ്രകൃതിയില്‍ സംഭവിക്കാറുണ്ട്. അത്തരം ചില കണക്കെടുപ്പുകളാണ് പലപ്പോഴും ലോക മനുഷ്യനെ ഇരുത്തി ചിന്തിച്ചതും. അതിജീവനത്തിന്റെയും വിപ്ലവങ്ങളുടെയും പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ പ്രേരണയും കരുത്തും നല്‍കിയത്.
കേരളത്തിലെ ഹൈന്ദവ സമൂഹം വ്യക്തതയോടെ മനസ്സിലാക്കേണ്ടതും. തിരിച്ചറിയേണ്ടതുമായ, നേരിട്ട് ഹൈന്ദവ സമൂഹത്തെ ബാധിക്കുന്ന രണ്ട് കാര്യങ്ങളാണ് വര്‍ത്തമാന കാലം ചര്‍ച്ച ചെയ്യുന്നത്. ഒന്ന് തികച്ചും ആശാവഹവും മറ്റൊന്ന് തികച്ചും പ്രതിലോമകരവുമാണ്.
ആശാവഹമായത് കേരളത്തിലെ എക്കാലത്തേയും മികച്ച താന്ത്രിക കുലപതിയും സമാനതകളില്ലാത്ത വ്യക്തിത്വവുമായിരുന്ന പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ദേവസ്വം തന്ത്രിമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. കേവലം അനുഷ്ഠാന പദ്ധതികളുടെ സാങ്കേതികതകള്‍ക്കപ്പുറം ഹൈന്ദവ സമൂഹം ഇതേറ്റെടുക്കേണ്ടതുണ്ട്.
ആചാര്യന്മാരുടേയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടേയും ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കരുതലോടെയുള്ള ജീവിതവും പ്രവര്‍ത്തികളുമാണ് ജാതിഭ്രഷ്ടെന്ന കരാളതയില്‍ നിന്നും മനുഷ്യത്വമെന്ന ഏകഭാവത്തില്‍ ചിന്തിക്കുവാനെങ്കിലും ഹൈന്ദവജനതക്ക് പ്രേരണ നല്‍കിയത്. ‘ഹൈന്ദവ നവോത്ഥാനം’ എന്നൊക്കെ ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നുവെങ്കിലും ആലങ്കാരികതക്ക് ഈ ആധുനിക കാലത്തും ചിലപ്പോഴൊക്കെ മങ്ങലേല്ക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടാണ് സനാതന ധര്‍മം എന്ന സാംസ്കാരിക സമ്പന്നതക്കപ്പുറം ജാതി സമവാക്യങ്ങളും ക്ഷേത്രാംഗണങ്ങളില്‍ നിന്നുപോലും വിരളമായിട്ടെങ്കിലും ജാതിഭ്രഷ്ടുകള്വരെ സമൂഹമനസ്സില്‍ ഇടം തേടുന്നത്.
ആധുനിക ജനാധിപത്യത്തിന്റെ ഭാഗമായിക്കൂടി നിലകൊള്ളുന്ന സാമുദായിക പുകഴ്ത്തലുകളും ഇകഴ്ത്തലുകളും വീണ്ടും ഒരു ജാതി വിവേചനത്തിലേക്ക് ഹൈന്ദവ സമൂഹത്തെ തള്ളിവിടുമോ എന്ന ആശങ്ക ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്. രാകേഷിന്റെ തന്ത്രി സ്ഥാനത്തിന് പ്രാധാന്യമേറുന്നത്.
ഒരുപക്ഷെ ദേവസ്വം ബോര്‍ഡിന് ഇത് ഒരു പരിഹാരക്രിയ ആയിരുന്നിരിക്കാം. ജന്മസിദ്ധമായി ലഭിക്കുന്ന ‘നമ്പൂരിത്ത’ത്തിനപ്പുറം ബ്രാഹ്മണ്യമെന്നത് വൈജ്ഞാനിക തലത്തിന്റെ ഉന്നതിയാണ് എന്ന മൂല്യബോധത്തിലൂടെ ആര്‍ഷഭാരത ആചാര്യപരമ്പരയുടെ പിന്മുറ തേടിയ വ്യക്തിയെ കോടതി വരാന്തകള്‍ കയറ്റിയതിന്റെ പരിഹാരം. വിശിഷ്ടാദ്വൈതം പിറന്ന ഈ നാട്ടിലെ ഹൈന്ദവ സമൂഹം നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ തിരിച്ചറിഞ്ഞ് കൂടുതല്‍ കരുത്തോടെ, ഉണര്‍വോടെ ചിന്തിക്കും എന്ന് പ്രതീക്ഷിക്കാം.
നിരാശാജനകമായ രണ്ടാമത്തെ കാര്യം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുഗള്‍ ഭാരണത്തെയും ബ്രിട്ടീഷ് അധിനിവേശത്തെയും വരെ യോജിപ്പിക്കുന്നവിധത്തില് സ്വത്ത് സംഭരണത്തിന്റെ ആധുനിക രൂപമായ ബാങ്കുകളുടെ തലപ്പത്തുനിന്നും ദേവസ്വം ബോര്‍ഡുകള്‍ക്കും പ്രമുഖ ക്ഷേത്രങ്ങള്‍ക്കും നേരെ കൈവശമിരിക്കുന്ന സ്വര്‍ണനിക്ഷേപത്തിന്റെ അളവറിയിക്കുവാനുള്ള തിട്ടൂരമാണ്.
അതിവിചിത്രവും അപലപനീയവുമാണ് ഈ നടപടി എന്ന് വിശ്വസിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. ഏതൊരു ജനതയും അത് മതപരമായി ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ചില കാര്യങ്ങള്‍ക്ക് വിധേയമാകുവാന്‍ നിര്ബന്ധിക്കുമ്പോള് ആ ജനതയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെക്കൂടി പരിഗണിച്ചാവണം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
ഇവിടെ ഭൂരിപക്ഷം എന്ന് വിലയിരുത്തപ്പെടുന്ന ഹൈന്ദവ സമൂഹത്തിന്റെ സമ്പന്നതയുടെ മുഖം മാത്രമാണ് ക്ഷേത്രങ്ങള്‍. തികച്ചും നിരാശാജനകമായ ദുരിതപൂര്‍ണമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ മറുവശത്തുണ്ട്.
അട്ടപ്പാടിയില്‍ അമ്മമാരുടെ പട്ടിണി മൂലം ജന്മമേ വേണ്ടാ എന്നുറപ്പിച്ചു ഭ്രൂണാവസ്ഥ തൊട്ടിങ്ങോട്ട്, തൊഴിലും കിടപ്പാടവും കൃഷിഭൂമിയും വിദ്യാഭ്യാസവും നഷ്ടപ്പെട്ട, എന്തിനേറെ അച്ഛനൊ, അമ്മയൊ മരിച്ചാല്‍ ശവശരീരവും താങ്ങി ആറടി മണ്ണിനായി മെയിലുകളോളം യാത്ര ചെയ്യേണ്ടിവരുന്ന, അല്ലെങ്കില്‍ സ്വന്തം കൂരക്കുള്ളില്‍ കുഴിതോണ്ടി ഉറ്റവരെ അന്ത്യവിശ്രമം നടത്തി അതിന് മുകളില്‍ അന്നം പാകം ചെയ്യുകയോ, വിരിച്ച പായകള്‍ക്ക് മുകളില്‍ ഉറക്കം വരാത്ത രാത്രികളുടെ വിഹ്വലതകളില്‍ ഞരിഞ്ഞമരുന്ന ജീവിതങ്ങളും ഭൂരിപക്ഷ വിഭാഗത്തിലുണ്ട് എന്നത് സത്യം മാത്രമാണ്. ഇവര്‍ക്കര്‍ഹതപ്പെട്ട, അല്ലെങ്കില്‍ ഇവര്‍ക്ക് മാത്രം അവകാശപ്പെട്ട പണമാണ് ദേവഭൂമികളില്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരവരുടെ ആരാധനാലയങ്ങളുടെ പണം അതാത് സമൂഹങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുമ്പോള്‍. സ്വര്‍ണ കൊടി മരങ്ങള്‍ക്കും താഴികക്കുടങ്ങള്‍ക്കും താഴെ സുവര്‍ണ സിംഹാസനങ്ങളില്‍ പ്രതിഷ്ഠിച്ച്, സ്വര്‍ണ ത്തളികകളില് നൈവേദ്യം നല്കുന്ന ഭാഗവാനുമുന്നില്. അധിനിവേശവും അഴിമതിയും കെടുകാര്യസ്ഥതയും സൃഷ്ടിച്ച ദാരിദ്ര്യം മൂലം, പട്ടിണിമൂലം കണ്ണീരോടെ കൈകൂപ്പുന്ന ഭക്തനെ കണ്ടുവെന്ന് നടിക്കേണ്ടത് വിഗ്രഹങ്ങള്‍ മാത്രമല്ല ദേവന്റെ സ്വന്തമായ (ദേവസ്വം) ഭരണാധികാരികളാണ്.
രാകേഷ് തന്ത്രിയുടെ കാര്യത്തില്‍ ദേവസ്വം കാഴ്ചവച്ച പുരോഗമന തത്പരതയും ആത്മാര്‍ത്ഥതയും റിസര്‍വ് ബാങ്കിന്റെ തിട്ടൂരത്തിന് മുന്നിലും ഉണ്ടാകുമോ എന്നതാണ് ഹൈന്ദവജനത നോക്കിക്കാണുവാന്‍ ആഗ്രഹിക്കുന്നത്. ഇല്ലെങ്കില്‍ നമുക്ക് കാത്തിരിക്കാം കാലത്തിന്റെ അടുത്ത കണക്കെടുപ്പിനുവേണ്ടി.
ബാബു മാനിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: